വിവാദ പുസ്തകം പ്രസിദ്ധീകരിക്കില്ല: എസ്. സോമനാഥ്

തിരുവനന്തപുരം: ഐ എസ് ആർ ഒ മുൻ ചെയർമാൻ കെ ശിവന്‍റെ തെറ്റായ തീരുമാനങ്ങൾ ആണ് ചന്ദ്രയാൻ-2ന്‍റെ പരാജയകാരണം, എന്ന് ആരോപിക്കുന്ന തൻ്റെ ആത്മകഥ പ്രസിദ്ധികരിക്കില്ല എന്ന് ഐ എസ് ആർ ഒ ചെയർമാർ എസ് സോമനാഥ്.

‘നിലാവ് കുടിച്ച സിംഹങ്ങൾ’ എന്ന ആത്മകഥ തൽക്കാലം പിൻവലിക്കുന്നുവെന്ന് സോമനാഥ്
പറഞ്ഞു. ഷാർജ ബുക്ക് ഫെസ്റ്റിവലിൽ പുസ്തക പ്രകാശനം നടത്താനുള്ള നീക്കവും വേണ്ടെന്ന് വെച്ചു.കേന്ദ്ര സർക്കാരിൻ്റെ ഇടപെടലിനെ തുടർന്നാണോ പുസ്തക പ്രസിദ്ധീകരണം വേണ്ടെന്ന് വെച്ചതെന്ന് കാര്യം വ്യക്തമല്ല. മുൻ ചെയർമാന് എതിരെ നിലവിലുള്ള ചെയർമാൻ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് ഇതാദ്യമാണ്.

ശിവനെതിരെ ഗുരുതര ആരോപണങ്ങളാണ് ആത്മകഥയിലുള്ളത്. താൻ ചെയർമാനാകാതിരിക്കാൻ ശിവൻ ശ്രമിച്ചെന്നും ചന്ദ്രയാൻ രണ്ട് പരാജയത്തിന് കാരണം പല നിർണായക പരീക്ഷണങ്ങളും പൂർത്തിയാക്കാതെ ദൗത്യം നടപ്പാക്കിയതാണെന്നുമാണ് സോമനാഥ് പറയുന്നത്.

വി എസ് എസ് സി മേധാവി സ്ഥാനത്ത് നിന്ന് ഐ എസ് ആർ ഒ മേധാവിയായി ഉയർന്ന ശിവൻ തന്‍റെ
ഔദ്യോഗിക ജീവിതത്തിലെ വിവിധ ഘട്ടങ്ങളിൽ പ്രതിസന്ധികൾ സൃഷ്ടിച്ചുവെന്നാണ് സോമനാഥിന്‍റെ ആരോപണം. അർഹതപ്പെട്ട വിഎസ്‍എസ്‍സി മേധാവി സ്ഥാനം ആറ് മാസത്തോളം വൈകിച്ചു. പിന്നീട് സ്ഥാനക്കയറ്റം കിട്ടിയപ്പോഴും പലതരത്തിൽ ശ്വാസംമുട്ടിച്ചുവെന്നും പറയുന്നു.

പല നിർണായക ദൗത്യങ്ങളിലും ശിവന്‍റെ തീരുമാനങ്ങൾ പ്രതികൂല ഫലമുണ്ടാക്കിയെന്നും സോമനാഥ് പറയുന്നു.ചന്ദ്രയാൻ രണ്ട് വിക്ഷേപണം വളരെ തിടുക്കത്തിൽ നടത്തിയെന്നതാണ് പ്രധാന ആരോപണങ്ങളിലൊന്ന്. ആവശ്യമായ പരീക്ഷണങ്ങൾ പൂർത്തിയാക്കാതെ ദൗത്യവുമായി മുന്നോട്ട് പോകാനുള്ള ശിവന്റെ തീരുമാനമാണ് പരാജയത്തിലേക്ക് നയിച്ചതെന്നാണ് സോമനാഥിന്റെ കൂററപ്പെടുത്തൽ.