September 8, 2026 2:37 pm

പിണറായി വിജയൻ കോഴ വാങ്ങിയെന്ന് ഇ ഡി; കേസെടുക്കാൻ നീക്കം

കൊച്ചി: കരിമണൽ കമ്പനിയായ സിഎംആർഎല്ലുമായി ബന്ധപ്പെട്ട മാസപ്പടി ഇടപാടിൽ സി പി എം പോളിററ് ബ്യൂറോ അംഗവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയനും കുടുങ്ങി.

അദ്ദേഹത്തെയും എക്സാലോജിക് കമ്പനി ഉടമയായ മകൾ ടി. വീണ, വീണയുടെ ഭർത്താവും മുൻ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് എന്നിവർ ഉൾപ്പെടെയുള്ളവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇ.ഡി) സംസ്ഥാന പോലീസ് മേധാവിക്ക് കത്തുനൽകിയ സംഭവം രാഷ്ട്രീയത്തിൽ വലിയ കൊടുങ്കാറ്റ് സൃഷ്ടിക്കുന്നു.

കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ 66(2) വകുപ്പ് പ്രകാരം തയ്യാറാക്കിയ 25 പേജുള്ള വിശദമായ റിപ്പോർട്ടും ഇതിനായി ശേഖരിച്ച തെളിവുകളും ഇ.ഡി പോലീസ് മേധാവിക്ക് കൈമാറിയിട്ടുണ്ട്. സ്വകാര്യ ഖനന കമ്പനിയായ സിഎംആർഎല്ലിൽ നിന്ന് വീണ വഴി 3.28 കോടി രൂപ കൈക്കൂലി വാങ്ങിയെന്നും, മുഹമ്മദ് റിയാസ് കൈപ്പറ്റിയ പണം ദുബായിലേക്ക് കടത്തിയെന്നുമാണ് ഇ.ഡിയുടെ പ്രധാന കണ്ടെത്തൽ.

സിഎംആർഎൽ മുൻ സിഎഫ്ഒ: പി. സുരേഷ് കുമാറിന്‍റെ മൊഴിയും, സാമ്പത്തിക ഇടപാടുകൾക്കായി ഇടനിലക്കാരായി പ്രവർത്തിച്ചവരെയും ഇ.ഡി റിപ്പോർട്ടിൽ വ്യക്തമായി ചൂണ്ടിക്കാണിക്കുന്നു. ‘എംപവർ ഇന്ത്യ ക്യാപിറ്റൽ’ എന്ന കമ്പനി വഴിയാണ് ഈ തുക കൈമാറിയതെന്നും, നേരത്തെ നടത്തിയ പരിശോധനകളിൽ ലഭിച്ച നിർണായക രേഖകളും വീണ എഴുതിയ കുറിപ്പുകളും കോടികളുടെ ഹവാല ഇടപാടുകളിലേക്ക് വിരൽ ചൂണ്ടുന്നുവെന്നും റിപ്പോർട്ടിലുണ്ട്.

സിഎംആർഎൽ  എന്ന സ്ഥാപനത്തിൽ നിന്ന് യാതൊരു സേവനവും നൽകാതെ വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷൻസ് എന്ന കമ്പനിക്ക് പ്രതിമാസം ലക്ഷങ്ങൾ നൽകിയെന്ന ഇൻകം ടാക്സ് സെറ്റിൽമെൻ്റ് ബോർഡിൻ്റെ കണ്ടെത്തലോടെയാണ് ഈ വിഷയം പൊതുശ്രദ്ധയിൽ വരുന്നത്.

പ്രമുഖ രാഷ്ട്രീയ നേതാക്കൾക്കും ഉദ്യോഗസ്ഥർക്കും കമ്പനി ക്രമമായി പണം നൽകിയിരുന്നുവെന്ന ഡയറി വിവരങ്ങളും പുറത്തുവന്നു. തുടർന്ന് കേന്ദ്ര ഏജൻസികളായ എസ്എഫ്ഐഒയും ഇ.ഡിയും കേസിൽ അന്വേഷണം ആരംഭിക്കുകയായിരുന്നു.

പ്രതികളിൽ ഓരോരുത്തര്‍ക്കും കുറ്റകൃത്യത്തിലുള്ള പങ്കാളിത്തം 25 പേജുള്ള റിപ്പോര്‍ട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. പിണറായി വിജയന്‍, 3.28 കോടി രൂപ സിഎംആര്‍എല്ലില്‍നിന്ന് വീണ വഴി കൈപ്പറ്റിയെന്ന്, സിഎംആര്‍എല്‍ മുന്‍ സിഎഫ്ഒ പി.സുരേഷ് കുമാറിന്‍റെ കുറ്റസമ്മതത്തിൻ്റെ അടിസ്ഥാനത്തിൽ റിപ്പോര്‍ട്ടില്‍ പറയുന്നു.

മുഹമ്മദ് റിയാസ് കൈക്കൂലി വാങ്ങിയെന്നും ആ പണം വീണയും ചില സുഹൃത്തുക്കളും വഴി ദുബായിലേക്ക് അയച്ചുവെന്നും റിപ്പോർട്ടിലുണ്ട്. കൈക്കൂലി വാങ്ങാനും അതു മറ്റിടങ്ങളിലേക്ക് അയയ്ക്കാനും പിണറായിയെയും മുഹമ്മദ് റിയാസിനെയും വീണ സഹായിച്ചു. സിഎംആര്‍എല്‍ എംഡി: എസ്.എന്‍. ശശിധരന്‍ കര്‍ത്തയാണ് കൈക്കൂലി നല്‍കിയത്. ഇതിന് പി.സുരേഷ് കുമാര്‍ കൂട്ടുനിന്നു.

എംപവര്‍ ഇന്ത്യ ക്യാപിറ്റല്‍ ഇന്‍വെസ്റ്റ്‌മെൻ്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി വഴിയാണ് കൈക്കൂലിപ്പണം ട്രാന്‍സ്ഫര്‍ ചെയ്തിരിക്കുന്നത്. ഷൈജല്‍ മുഹമ്മദ്, പി.നിഖില്‍, ഹസന്‍ വാരിസ്, വി.പി.ഫൈജാസ്, എം.നന്ദുലാല്‍ തുടങ്ങിയവരാണ് കൈക്കൂലിപ്പണം കൈമാറ്റം ചെയ്യാന്‍ വീണയെയും മുഹമ്മദ് റിയാസിനെയും സഹായിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കേസുമായി ബന്ധപ്പെട്ട് പിണറായി വിജയന്‍റെ വീട്ടിലും മുഹമ്മദ് റിയാസിന്‍റെ സുഹൃത്തുക്കളുടെ വീട്ടിലും ഓഫിസിലും ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ ഇ.ഡി പരിശോധന നടത്തിയിരുന്നു. അതിൽ പല നിര്‍ണായക രേഖകളും ലഭിച്ചതായി ഇ.ഡി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

കോടികളുടെ ഹവാല ഇടപാട് നടന്നുവെന്നും ഇതിന്‍റെ വിവരങ്ങള്‍ വീണ എഴുതിയ കുറിപ്പില്‍നിന്നു ലഭിച്ചുവെന്നും ഇ.ഡി അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയും കേസില്‍ ഉള്‍പ്പെടുത്തണമെന്ന ശുപാര്‍ശയുമായി ഇ.ഡി പൊലീസ് മേധാവിക്കു കത്തയച്ചിരിക്കുന്നത്.

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News