ന്യൂഡൽഹി : പെട്രോളിൽ എഥനോൾ ചേർത്തതോടെ ഭരണകക്ഷിയായ ബി.ജെ.പി രാഷ്ടീയ പ്രതിസന്ധിയിലായി.
ഈ പരീക്ഷണം കൊണ്ട് ഉപയോക്താക്കൾക്ക് യാതൊരുവിധ സാമ്പത്തിക ഇളവും ലഭിക്കുന്നില്ല. ഒരേ വില നൽകി വാങ്ങുന്ന ഇന്ധനത്തിൽ നിന്ന് കുറഞ്ഞ മൈലേജ് മാത്രമാണ് ലഭിക്കുന്നത്. ഇത് വാഹനങ്ങളുടെ എഞ്ചിനെ ദോഷകരമായി ബാധിക്കുമെന്ന ആശങ്കയും ജനങ്ങൾക്കുണ്ട്.
ഈ തീരുമാനത്തിലൂടെ രാജ്യത്തിന് എന്ത് നേട്ടമാണ് ഉണ്ടാകുന്നതെന്നോ ഇത് ആർക്കാണ് ലാഭമുണ്ടാക്കുന്നതെന്നോ വ്യക്തമാക്കാൻ ഭരണകൂടം തയ്യാറായിട്ടില്ല. ഉപയോക്താക്കൾക്ക് യോജ്യമായ ഇന്ധനം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ടിരിക്കുന്നു.
സാമ്പത്തിക രംഗത്ത് ആഭ്യന്തര ഉൽപ്പാദന വളർച്ചാ നിരക്ക് (ജി.ഡി.പി) 7.8 ശതമാനമാണോ അതോ 2.6 ശതമാനമാണോ എന്നതിനെച്ചൊല്ലി ടെലിവിഷൻ ചാനലുകളിൽ വലിയ തർക്കങ്ങൾ നടക്കുകയാണ്. എന്നാൽ, രാഷ്ട്രീയ തലത്തിൽ നോക്കുമ്പോൾ ഇതൊരു അപ്രധാനമായ വിഷയമാണ്.
വോട്ടർമാർ തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾക്കനുസരിച്ച് കാര്യങ്ങളെ കാണുന്നതിനാൽ, ജി.ഡി.പി കണക്കുകൾ കേട്ട് ആരും വോട്ട് മാറ്റുകയില്ല. ഇതിനേക്കാൾ ഗൗരവമേറിയതും ജനങ്ങളെ നേരിട്ട് ബാധിക്കുന്നതുമായ മറ്റൊരു വിഷയമാണ് പെട്രോളിൽ എഥനോൾ കലർത്തുന്നതിനുള്ള തീരുമാനം.
നരേന്ദ്ര മോദി സർക്കാരിൻ്റെ ഉറച്ച വോട്ട് ബാങ്കായ നഗരങ്ങളിലെ മധ്യവർഗമാണ് ഈ വിഷയത്തിൽ കടുത്ത അമർഷം പ്രകടിപ്പിക്കുന്നത്. കുറച്ചു മാസങ്ങളായി വിമാനത്താവളങ്ങളിലും ഹോട്ടലുകളിലും യാത്രകളിലും കണ്ടുമുട്ടുന്ന സാധാരണക്കാരായ യാത്രക്കാരും ടാക്സി ഡ്രൈവർമാരുമെല്ലാം ഒരേപോലെ ഇതിൽ പ്രതിഷേധം രേഖപ്പെടുത്തുന്നു. യാതൊരു മുൻകൂർ അറിയിപ്പുമില്ലാതെ എഥനോൾ കലർത്തിയ പെട്രോൾ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്നതിൽ ഇവർ എതിർപ്പ് പ്രകടിപ്പിക്കുന്നു.
2014 മുതൽ മോദി സർക്കാരിനെ ശക്തമായി പിന്തുണയ്ക്കുന്ന വിഭാഗമാണ് ഹിന്ദു ഭൂരിപക്ഷമുള്ള മധ്യവർഗം. മുൻപ് ഇന്ധനവില കുത്തനെ ഉയർന്നപ്പോഴും അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില കുറഞ്ഞിട്ടും നികുതി വർധിപ്പിച്ചപ്പോഴും ഈ വിഭാഗം സർക്കാരിനെ പിന്തുണച്ചിരുന്നു.
ഉയർന്ന ഇന്ധനനികുതിയിലൂടെ ലഭിച്ച വരുമാനം ദരിദ്രർക്ക് സൗജന്യ റേഷനായും മറ്റ് ആനുകൂല്യങ്ങളായും നൽകുന്ന നയം ഭരണപക്ഷത്തിന് രാഷ്ട്രീയമായി ഗുണം ചെയ്തിരുന്നു. എന്നാൽ, തങ്ങളുടെ വിശ്വസ്തരായ ഈ വോട്ട് ബാങ്കിനെ മുൻകൂട്ടി കാര്യങ്ങൾ ധരിപ്പിക്കാതെയാണ് സർക്കാർ എഥനോൾ നയം നടപ്പിലാക്കിയത്.
2013-14 കാലഘട്ടത്തിൽ പെട്രോളിൽ കേവലം 1.56 ശതമാനം മാത്രമായിരുന്ന എഥനോൾ വിഹിതം ഇപ്പോൾ 20 ശതമാനത്തോളമായി ഉയർത്തിയിട്ടുണ്ട്. ഇത് 30 ശതമാനമാക്കാനും ലക്ഷ്യമിടുന്നു. എന്നാൽ ഇതിന് ആവശ്യമായ എഥനോൾ രാജ്യത്ത് ലഭ്യമാണോ എന്നത് വലിയ ചോദ്യചിഹ്നമാണ്.
മുൻപ് പഞ്ചസാര ഉൽപ്പാദനം മിച്ചമായിരുന്നപ്പോൾ പഞ്ചസാര മില്ലുകളെ സഹായിക്കാനാണ് ഈ പദ്ധതിക്ക് തുടക്കമിട്ടത്. എന്നാൽ കൃഷിയിലെ അപ്രതീക്ഷിത വ്യതിയാനങ്ങൾ, രോഗബാധ, മഴ ലഭ്യതക്കുറവ് എന്നിവ കാരണം കരിമ്പ് ഉൽപ്പാദനം കുത്തനെ കുറഞ്ഞു.
കരിമ്പിന്‍റെ ലഭ്യത കുറഞ്ഞതോടെ എഥനോൾ നിർമാണത്തിനായി ചോളത്തെ ആശ്രയിക്കാൻ തുടങ്ങി. ഇത് ചോളത്തിന്റെ വില 50 ശതമാനത്തോളം ഉയരാൻ കാരണമായി. ഇത് കോഴി വളർത്തൽ, മൃഗസംരക്ഷണം, ക്ഷീരമേഖല എന്നിവയിലെ ചെലവുകൾ വർധിപ്പിച്ചു. തുടർന്ന് അരിയിൽ നിന്നും എഥനോൾ നിർമിക്കാൻ തീരുമാനിച്ചു. ആവശ്യത്തിന് എഥനോൾ ഉറപ്പാക്കാൻ സർക്കാർ അരി വൻതോതിൽ കുറഞ്ഞ വിലയ്ക്ക് ഇതിനായി വിറ്റഴിക്കുകയാണ്.
കാർഷിക മേഖലയെ അടിസ്ഥാനമാക്കിയുള്ള ഇത്തരം പദ്ധതികൾ നടപ്പിലാക്കുമ്പോൾ കൃത്യമായ മുൻകരുതലുകളും വർഷങ്ങളുടെ തയ്യാറെടുപ്പുകളും ആവശ്യമായിരുന്നു. എന്നാൽ അത്തരം ആസൂത്രണമില്ലാതെ എടുത്ത തീരുമാനം രാജ്യത്ത് പഞ്ചസാരയുടെ ക്ഷാമത്തിനും വിലക്കയറ്റത്തിനും വഴിവെച്ചു. വരാനിരിക്കുന്ന ഉത്സവ സീസണിൽ ഇത് വിപണിയെ ദോഷകരമായി ബാധിച്ചേക്കാം.
മുൻപ് നോട്ടുനിരോധനവും കർഷക നിയമങ്ങളും നടപ്പിലാക്കിയതുപോലെ, പ്രത്യാഘാതങ്ങൾ പൂർണ്ണമായി പഠിക്കാതെ എടുത്തുചാടി തീരുമാനങ്ങൾ നടപ്പിലാക്കുന്ന ശൈലിയാണ് ഇവിടെയും ദൃശ്യമാകുന്നത്.
പെട്രോളിൽ എഥനോൾ കലർത്തുന്നത് കുറയ്ക്കാനോ, അല്ലെങ്കിൽ സാധാരണ പെട്രോളും എഥനോൾ കലർത്തിയ പെട്രോളും തിരഞ്ഞെടുക്കാനുള്ള അവസരം കുറഞ്ഞ വിലയിൽ നൽകാനോ സർക്കാർ തയ്യാറാകണം. സർക്കാരിൻ്റെ ഏറ്റവും അടുത്ത പിന്തുണക്കാരിൽ നിന്നാണ് ഈ പ്രതിഷേധം ഉയരുന്നത് എന്നത് ഭരണകൂടം ഗൗരവമായി കാണേണ്ടതുണ്ട്.































