തിരുവനന്തപുരം : സ്ത്രീകളെ പൊതുരംഗത്തിറക്കിയാൽ വലിയ നാശമുണ്ടാകുമെന്നും, അവർ വീടുകൾക്കുള്ളിൽ തന്നെ കഴിയണമെന്നുമുള്ള അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയോട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രതികരിക്കാത്തതെന്ത് ?
സ്ത്രീകളെ സ്വർണ്ണത്തോടു ഉപമിച്ചുകൊണ്ട്, പെട്ടിയിലാക്കി സൂക്ഷിക്കേണ്ടവരാണ് എന്ന രീതിയിലുള്ള അദ്ദേഹത്തിന്‍റെ വാദങ്ങൾക്കെതിരെ സമൂഹത്തിന്‍റെ വിവിധ തുറകളിൽ നിന്ന് ശക്തമായ വിമർശനമാണ് ഉയരുന്നത്.
കാന്തപുരത്തിന്‍റെ പ്രസ്താവനയെ ശക്തമായി തള്ളിപ്പറഞ്ഞുകൊണ്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ രംഗത്തെത്തിയിരുന്നു. സ്ത്രീകളുടെ പൊതുരംഗത്തെ സാന്നിധ്യമാണ് നാടിന്‍റെ പുരോഗതിക്ക് കാരണമെന്നും ഇത്തരം നിലപാടുകൾ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സി.പി.എം ദേശീയ സെക്രട്ടറി എം എ ബേബി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളും കാന്തപുരത്തിന്‍റെ വാദങ്ങളെ തള്ളി.
മുസ്ലീം സാമുദായിക മേഖലയിൽ നിന്നും വലിയ എതിർപ്പ് ഉയർന്നു. തിരുവനന്തപുരം പാളയം പള്ളി ഇമാം ഡോ.വി.പി.സുഹൈബ് മൗലവി കാന്തപുരത്തിന്‍റെ നിലപാടിനെ ചെറുത്തുനിൽക്കുന്നു. ഇസ്ലാം സ്ത്രീകളുടെ പൊതുരംഗ പ്രവേശനത്തെ വച്ചുപൊറുപ്പിക്കില്ലെന്ന വാദം തെറ്റാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
എം.ഇ.എസ് പ്രസിഡന്‍റ് ഡോ. പി.കെ. ഫസൽ ഗഫൂറും ഈ വാദങ്ങൾ കാലഹരണപ്പെട്ടതാണെന്ന് അഭിപ്രായപ്പെട്ടു. എന്നാൽ സർക്കാരിൽ പങ്കാളികളയാ മുസ്ലിം ലീഗിൻ്റെ നേതാക്കൾ വിഷയം നേരിട്ട് തള്ളാതെയും കൊള്ളാതെയും തന്ത്രപരമായ നിലപാടാണ് സ്വീകരിച്ചത്.
മനുസ്മൃതിയെയും യാഥാസ്ഥിതിക ഹൈന്ദവ പുരുഷാധിപത്യത്തെയും വിമർശിക്കുന്ന ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, മുസ്ലിം സമുദായത്തിലെ യാഥാസ്ഥിതിക നേതാക്കൾ സ്ത്രീ സ്വാതന്ത്ര്യത്തെ തടയുമ്പോൾ മൗനം പാലിക്കുന്നത് വലിയ ചോദ്യചിഹ്നമായി മാറുന്നു. ഹൈന്ദവ ആചാരങ്ങളിലെ പുരുഷാധിപത്യത്തെ എതിർക്കാൻ കാണിക്കുന്ന അതേ വീര്യവും ആവേശവും മുസ്ലിം പണ്ഡിതന്മാരുടെ സ്ത്രീവിരുദ്ധ പ്രസ്താവനകൾക്കെതിരെയും കാണിക്കേണ്ടതല്ലേ എന്ന് ചോദ്യമുയരുന്നു.
പെൺകുട്ടികളുടെ ഹിജാബ് ധരിക്കാനുള്ള അവകാശത്തെ അവരുടെ തിരഞ്ഞെടുപ്പായി ഉയർത്തിക്കാട്ടി പിന്തുണച്ച രാഹുൽ ,സ്ത്രീകൾ വീടിനുള്ളിൽ കഴിയണമെന്ന് കാന്തപുരം പറയുമ്പോൾ എന്തുകൊണ്ട് നിശബ്ദനാകുന്നു എന്നത് പ്രസക്തമായ ചോദ്യമാണ്. ഒരു സ്ത്രീക്ക് സമ്മർദ്ദങ്ങളില്ലാതെ ‘വേണ്ട’ എന്ന് പറയാനുള്ള അന്തരീക്ഷം ഉണ്ടാകുമ്പോൾ മാത്രമേ അവൾക്ക് യഥാർത്ഥ തിരഞ്ഞെടുപ്പ് സ്വാതന്ത്ര്യം ലഭിക്കൂവെന്ന് കാന്തപുരത്തിൻ്റെ വിമർശകർ ചൂണ്ടിക്കാണിക്കുന്നു.
ഒരു മുസ്ലിം സ്ത്രീ സ്വന്തം സമുദായത്തിനുള്ളിലെ അനീതികൾക്കെതിരെ സംസാരിക്കുമ്പോൾ പുരോഗമന രാഷ്ട്രീയ നേതാക്കളുടെ ശബ്ദം താഴ്ന്നുപോകുന്നത് മുൻപും കണ്ടിട്ടുള്ളതാണ്. മുത്തലാഖ്, ബഹുഭാര്യത്വം, ഏകീകൃത സിവിൽ കോഡ് തുടങ്ങിയ വിഷയങ്ങളിലെ ചർച്ചകളിൽ ഇത്തരം രാഷ്ട്രീയ പ്രസ്ഥാനങ്ങൾ പുലർത്തുന്ന ജാഗ്രത നിറഞ്ഞ മൗനം ഇതിന് ഉദാഹരണമാണ്.
മുസ്ലിം സ്ത്രീകളെ മറ്റ് രാഷ്ട്രീയ പോരാട്ടങ്ങളിലെ ആയുധങ്ങളായോ അല്ലെങ്കിൽ സമുദായത്തിന്‍റെ പ്രതിച്ഛായ സംരക്ഷിക്കാൻ നിശബ്ദരായിരിക്കേണ്ട പ്രതിനിധികളായോ കാണുന്നത് തെറ്റാണ്. അവരും സ്വന്തമായ ആശയങ്ങളും അവകാശങ്ങളുമുള്ള സ്വതന്ത്ര പൗരന്മാരാണ്. മതസ്വാതന്ത്ര്യം എന്നാൽ ശക്തിയുള്ള പുരുഷന്മാർക്ക് സ്ത്രീകളുടെ അതിരുകൾ നിശ്ചയിക്കാനുള്ള അനിയന്ത്രിതമായ സ്വാതന്ത്ര്യമല്ല. ന്യൂനപക്ഷ സംരക്ഷണം എന്നാൽ ന്യൂനപക്ഷ സമുദായത്തിലെ പുരുഷാധിപത്യത്തെ സംരക്ഷിക്കലല്ലെന്ന് പുരോഗമന പ്രസ്ഥാനങ്ങൾ തിരിച്ചറിയണമെന്നാണ് ഈ വിവാദം വ്യക്തമാക്കുന്നതെന്ന് രാഷ്ടീയ നിരീക്ഷകർ പറയുന്നു.































