ലണ്ടൻ: ലോകത്തിലാദ്യമായി നിർമിതബുദ്ധി (എ.ഐ.) സാങ്കേതികവിദ്യയുടെ സഹായത്തോടെ തലച്ചോറിലെ ട്യൂമർ നീക്കം ചെയ്തു.
യു കെയിലെ യൂണിവേഴ്സിറ്റി കോളേജ് ലണ്ടൻ ഹോസ്പിറ്റലിലെസർജന്മാരാണ് രോഗിയുടെ മൂക്കിലൂടെയുള്ള സങ്കീർണ്ണമായ ശസ്ത്രക്രിയയിൽ തത്സമയ എ.ഐ. സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയത്.
ശസ്ത്രക്രിയയ്ക്കിടെ തലച്ചോറിലെ പ്രധാനപ്പെട്ട ഞരമ്പുകളും രക്തക്കുഴലുകളും എ.ഐ. സിസ്റ്റം കളർ കോഡ് ചെയ്ത് തത്സമയ വീഡിയോ ഫീഡിലൂടെ ഡോക്ടർമാർക്ക് കാണിച്ചുകൊടുത്തു. ചെറുതെങ്കിലും അതീവ സുപ്രധാനമായ ഭാഗങ്ങൾ എ.ഐ. തിരിച്ചറിഞ്ഞത് ഡോക്ടർമാർക്ക് ഏറെ സഹായകമായി.
തലച്ചോറിന്‍റെ ഘടന വളരെ സങ്കീർണ്ണവും സൂക്ഷ്മവുമായതിനാൽ ശസ്ത്രക്രിയയിലെ ഒരു മില്ലീമീറ്ററിന്‍റെ പിഴവുപോലും രോഗിയുടെ കാഴ്ചശക്തിയെ ബാധിക്കുകയോ, ശാശ്വതമായ മസ്തിഷ്ക തകരാറുകൾ വരുത്തുകയോ, ജീവന് തന്നെ ഭീഷണിയാവുകയോ ചെയ്യാം.
ഹോക്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ച് വികസിപ്പിച്ചെടുത്ത ഈ സിസ്റ്റത്തിന് പരിശീലനം നൽകാൻ മുൻപ് നടന്ന നൂറുകണക്കിന് മസ്തിഷ്ക ശസ്ത്രക്രിയകളുടെ വീഡിയോകളാണ് ഉപയോഗിച്ചത്. ഈ ഘട്ടത്തിലേക്ക് എത്തുവാൻ ഏകദേശം പത്ത് വർഷത്തോളം സമയമെടുത്തു എന്ന് ഈ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിൽ പങ്കാളിയാവുകയും ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകുകയും ചെയ്ത ഡോ. ഡാനിയൽ ഖാൻ വ്യക്തമാക്കി. ലോകമെമ്പാടുമുള്ള സർജന്മാരും എഞ്ചിനീയർമാരും ഉൾപ്പെടുന്ന വലിയൊരു സംഘം ഇതിനായി പ്രവർത്തിച്ചിട്ടുണ്ട്.
മെയ് മാസത്തിൽ നടന്ന ഈ അപൂർവ്വ ശസ്ത്രക്രിയയിലൂടെ തന്‍റെ കാഴ്ചശക്തി തിരികെ ലഭിച്ചതായി രോഗിയായ 48-കാരൻ റൈസ് ഹിബ്ബർട്ട് പറഞ്ഞു. നിലവിൽ അദ്ദേഹം പൂർണ്ണ ആരോഗ്യവാനായി ജോലിയിൽ പ്രവേശിച്ചുകഴിഞ്ഞു.
ഈ സാങ്കേതികവിദ്യ നിലവിൽ ഗവേഷണ ഘട്ടത്തിലായതിനാൽ പൂർണ്ണമായി വിശ്വസിക്കാനാവില്ലെന്നും, ശസ്ത്രക്രിയയുടെ നിയന്ത്രണം പൂർണ്ണമായും സർജന്മാരുടെ കൈകളിൽ തന്നെയാണെന്നും ഡോക്ടർമാർ പറയുന്നു. എങ്കിലും അനുഭവപരിചയം കുറഞ്ഞ ഡോക്ടർമാർക്ക് പരിശീലനം നൽകുന്നതിനും വരുംദിവസങ്ങളിൽ വിദഗ്ദ്ധരായ സർജന്മാർക്ക് പിന്തുണ നൽകുന്നതിനും ഇത് ഏറെ പ്രയോജനപ്പെടും.
തലച്ചോറിലെ ശസ്ത്രക്രിയയിൽ എ.ഐ. ഉപയോഗിക്കുന്നത് ആദ്യമായാണെങ്കിലും, മറ്റ് മെഡിക്കൽ മേഖലകളിൽ ഇതിന്റെ ഉപയോഗം വേഗത്തിൽ വളരുകയാണ്. ലണ്ടനിലെ സെന്‍റ് മാർക്ക്സ് ഹോസ്പിറ്റലിൽ നടന്ന ഒരു ശസ്ത്രക്രിയയിൽ ജപ്പാൻ വികസിപ്പിച്ച ‘യുറേക്ക’ എന്ന എ.ഐ. സിസ്റ്റം പങ്കാളിയായിരുന്നു.
ആധുനിക മെഡിക്കൽ രംഗത്ത് നിർമിതബുദ്ധിയുടെ കടന്നുവരവ് ഒരു വലിയ വിപ്ലവത്തിന് തന്നെ തുടക്കമിട്ടിരിക്കുകയാണ്. നിലവിൽ റോബോട്ടിക് ശസ്ത്രക്രിയകൾ, ഗൈനക്കോളജി, യൂറോളജി, ഹൃദയസംബന്ധമായ ശസ്ത്രക്രിയകൾ, ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട തകരാറുകൾ പരിഹരിക്കൽ തുടങ്ങിയ മേഖലകളിൽ എ.ഐ. സാങ്കേതികവിദ്യ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
ശസ്ത്രക്രിയ നടത്തേണ്ട കൃത്യമായ ഭാഗങ്ങൾ മുൻകൂട്ടി കണ്ടുപിടിക്കാനും, ശരീരത്തിനുള്ളിലെ ചെറു മുറിവുകളിലൂടെ അതിസൂക്ഷ്മമായി ശസ്ത്രക്രിയ നടത്താനും, സർജന്റെ കൈകളുടെ ചലനങ്ങളിൽ ഉണ്ടാകാൻ സാധ്യതയുള്ള ചെറിയ വിറയലുകൾ പോലും ഒഴിവാക്കാനും എ.ഐ. അധിഷ്ഠിത സിസ്റ്റങ്ങൾക്ക് സാധിക്കുന്നു. അർബുദം പോലെയുള്ള രോഗങ്ങൾ പ്രാരംഭ ഘട്ടത്തിൽ തന്നെ കണ്ടെത്തുന്നതിനും എ.ഐ. സഹായിക്കുന്നു.
സാധാരണയായി എ.ഐ. ഉപകരണങ്ങൾ ഒറ്റയ്ക്ക് ശസ്ത്രക്രിയ നടത്തുന്നില്ല, മറിച്ച് സർജന്മാർക്ക് കൃത്യമായ വഴികാട്ടിയായാണ് പ്രവർത്തിക്കുന്നത്. അതിനാൽ തന്നെ നിലവിൽ എ.ഐ. അസിസ്റ്റഡ് ശസ്ത്രക്രിയകളുടെ വിജയശതമാനം വളരെ ഉയർന്നതാണ്. പഠനങ്ങൾ പ്രകാരം ഇവയുടെ വിജയശതമാനം ഏകദേശം 95 ശതമാനത്തിനും 98 ശതമാനത്തിനും ഇടയിലാണ്.
ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടാകുന്ന സങ്കീർണതകൾ കുറയ്ക്കാനും, രോഗികൾ വേഗത്തിൽ സുഖം പ്രാപിക്കാനും, ആശുപത്രിയിലെ വാസകാലയളവ് കുറയ്ക്കാനും ഇത്തരം സാങ്കേതികവിദ്യകൾ സഹായിക്കുന്നു. ഭാവിയിൽ ക്യാൻസർ സ്ക്രീനിംഗും രോഗനിർണ്ണയവും കൂടുതൽ കാര്യക്ഷമമാക്കാനും ലോകമെമ്പാടുമുള്ള ആരോഗ്യ മേഖലയിലെ അമിതഭാരം കുറയ്ക്കാനും എ.ഐ. സാങ്കേതികവിദ്യ വലിയ പങ്കുവഹിക്കുമെന്നാണ് വിദഗ്ദ്ധർ പ്രതീക്ഷിക്കുന്നത്.































