കൊച്ചി :മലയാളികളുടെ പ്രിയ താരം മോഹൻലാൽ വീണ്ടും വാർത്തകളിൽ നിറയുന്നു. ഇക്കുറി അദ്ദേഹത്തിന്‍റെ സിനിമാ വിശേഷങ്ങൾ കൊണ്ടല്ല, മറിച്ച് ഏറെക്കാലമായി തുടരുന്ന ആനക്കൊമ്പ് കേസിലെ പുതിയ വെളിപ്പെടുത്തലുകളിലൂടെയാണ്.
വർഷങ്ങളായി കോടതി കയറിയിറങ്ങുന്ന ഈ കേസിൽ ഇപ്പോൾ അപ്രതീക്ഷിതമായ ചില വഴിത്തിരിവുകളാണ് ഉണ്ടായിരിക്കുന്നത്. മുമ്പ് കരുതിയിരുന്നതിനേക്കാൾ വലിയൊരു ആനക്കൊമ്പ് ശേഖരം മോഹൻലാലിൻ്റെ പക്കലുണ്ടെന്ന വിവരമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കേരള വനംവകുപ്പിന് മുന്നിൽ അടുത്തിടെ താരം നടത്തിയ വെളിപ്പെടുത്തലാണ് ഈ കേസിനെ വീണ്ടും മാധ്യമ ശ്രദ്ധയിലേക്ക് കൊണ്ടുവന്നത്.
2026 ജൂലൈയിൽ കേരള വനംവകുപ്പ് പ്രഖ്യാപിച്ച ഒറ്റത്തവണ പൊതുമാപ്പ് പദ്ധതി പ്രകാരം മോഹൻലാൽ നൽകിയ സത്യവാങ്മൂലത്തിലാണ് തന്‍റെ കൈവശമുള്ള ആനക്കൊമ്പുകളുടെയും ശിൽപങ്ങളുടെയും യഥാർത്ഥ കണക്കുകൾ വ്യക്തമാക്കിയത്. മുൻപ് നാല് ആനക്കൊമ്പുകൾ മാത്രമാണ് താരത്തിന്‍റെ കൈവശം ഉണ്ടായിരുന്നത് എന്നായിരുന്നു ഔദ്യോഗിക വിവരം.
എന്നാൽ, തനിക്ക് ആകെ 10 ആനക്കൊമ്പുകളും 13 ആനക്കൊമ്പ് ശിൽപങ്ങളുമാണ് ഉള്ളതെന്ന് അദ്ദേഹം ഇപ്പോൾ മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് നൽകിയ അപേക്ഷയിൽ വ്യക്തമാക്കുന്നു. കൊച്ചി തേവരയിലുള്ള അദ്ദേഹത്തിന്‍റെ വീട്ടിലാണ് ഇവ സൂക്ഷിച്ചിരിക്കുന്നത്.
അദ്ദേഹത്തിന്‍റെ പക്കലുള്ള 13 ആനക്കൊമ്പ് ശിൽപങ്ങൾക്ക് മാത്രം ഏകദേശം 45.76 കിലോ ഗ്രാം ഭാരമുണ്ട്. ഇതിൽ 7.86 കിലോ ഗ്രാം ഭാരമുള്ള തിരുപ്പതി ബാലാജിയുടെ ശിൽപം, 7.26 കിലോഗ്രാം ഭാരമുള്ള ശ്രീരാമ ശിൽപം, 3.97 കിലോ ഗ്രാമുള്ള ദശാവതാരം, 3.55 കിലോഗ്രാമുള്ള ശ്രീകൃഷ്ണ ശിൽപം തുടങ്ങിയവ ഉൾപ്പെടുന്നു. തനിക്ക് ഇവ ലഭിച്ചത് എങ്ങനെയാണെന്നതിനും താരം വിശദീകരണം നൽകിയിട്ടുണ്ട്.
പത്ത് ആനക്കൊമ്പുകളിൽ ആറെണ്ണവും 13 ശിൽപങ്ങളും തന്‍റെ അമ്മൂമ്മയായ ഗൗരിക്കുട്ടിയമ്മയിൽ നിന്നും പരമ്പരാഗതമായി ലഭിച്ചതാണെന്നും, ബാക്കിയുള്ള നാല് ആനക്കൊമ്പുകൾ തനിക്ക് സമ്മാനമായി ലഭിച്ചതാണെന്നുമാണ് വിശദീകരണം.
2011-ലാണ് ഈ വിവാദങ്ങൾക്ക് ആസ്പദമായ സംഭവം ഉണ്ടാകുന്നത്. ആദായ നികുതി വകുപ്പ് മോഹൻലാലിന്റെ കൊച്ചി തേവരയിലുള്ള വീട്ടിൽ നടത്തിയ പരിശോധനയിലാണ് ആദ്യമായി നാല് ആനക്കൊമ്പുകൾ കണ്ടെത്തുന്നത്. വന്യജീവി സംരക്ഷണ നിയമം 1972 പ്രകാരം, സർക്കാരിൻ്റെ മുൻകൂർ അനുമതിയില്ലാതെ ആനക്കൊമ്പോ മറ്റ് വന്യജീവി ഉൽപ്പന്നങ്ങളോ കൈവശം വെക്കുന്നത് കുറ്റകരമാണ്.
ഇതോടെ ആദായ നികുതി വകുപ്പ് വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ലാലിനെതിരെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ആനക്കൊമ്പ് കൈവശം വെക്കുന്നത് നിയമവിരുദ്ധമാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും, സ്വാഭാവികമായി ചരിഞ്ഞ ഒരു നാട്ടാനയുടെ കൊമ്പുകളാണ് ഇതെന്നുമാണ് അദ്ദേഹം അന്ന് പറഞ്ഞിരുന്നത്.
കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടായി ഈ കേസ് പല നിയമപോരാട്ടങ്ങളിലൂടെ കടന്നു പോകുകയാണ്.2016-ൽ അന്നത്തെ സംസ്ഥാന സർക്കാർ മോഹൻലാലിന് ആനക്കൊമ്പുകൾ കൈവശം വെക്കാനുള്ള ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് നൽകിയിരുന്നു. കോടതിയുടെ സമയം മെനക്കെടുത്തുന്ന കേസാണിതെന്ന് ചൂണ്ടിക്കാട്ടി താരത്തിനെതിരെയുള്ള പ്രോസിക്യൂഷൻ നടപടികൾ പിൻവലിക്കാനും സർക്കാർ അന്ന് ശ്രമിച്ചു.
എന്നാൽ, സർക്കാരിൻ്റെ ഈ നീക്കത്തിനെതിരെ പരിസ്ഥിതി പ്രവർത്തകരും മുൻ വനംവകുപ്പ് ഉദ്യോഗസ്ഥരും കോടതിയെ സമീപിക്കുകയായിരുന്നു. സാധാരണക്കാർക്കും ഉന്നതർക്കും രണ്ട് നിയമമാണോ എന്ന ചോദ്യമാണ് ഹർജിക്കാർ അന്ന് ഉന്നയിച്ചത്.
ഈ നിയമ പോരാട്ടത്തിനൊടുവിൽ, 2025 ഒക്ടോബറിൽ ഹൈക്കോടതിയുടെ ഒരു സുപ്രധാന വിധി വന്നു. മോഹൻലാൽ ആനക്കൊമ്പുകൾ കൈവശം വെക്കുന്നതിനായി സർക്കാർ നൽകിയ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. വനംവകുപ്പ് സ്വീകരിച്ച നടപടിക്രമങ്ങൾ നിയമപരമായി നിലനിൽക്കുന്നതല്ലെന്ന് വ്യക്തമാക്കിയായിരുന്നു കോടതി നടപടി.
എന്നാൽ, ഇതിനൊപ്പം തന്നെ മറ്റൊരു നിർദേശവും കോടതി നൽകിയിരുന്നു. വന്യജീവി സംരക്ഷണ നിയമപ്രകാരം ജനങ്ങൾക്ക് തങ്ങളുടെ കൈവശമുള്ള വന്യജീവി ഉൽപ്പന്നങ്ങൾ വെളിപ്പെടുത്താനും അവയ്ക്ക് നിയമപരിരക്ഷ നേടാനുമായി പുതിയൊരു വിജ്ഞാപനം പുറപ്പെടുവിക്കാൻ സർക്കാരിന് അധികാരമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹൈക്കോടതിയുടെ ഈ നിരീക്ഷണത്തിന്‍റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാർ പുതിയ ഒറ്റത്തവണ മാപ്പ് പദ്ധതി പ്രഖ്യാപിച്ചത്.
ഈ അവസരം ഉപയോഗപ്പെടുത്തിയാണ്, ലാൽ തന്‍റെ കൈവശമുള്ള ആനക്കൊമ്പുകളെല്ലാം കാണിച്ച് വനംവകുപ്പിന് അപേക്ഷ നൽകിയത്. നിയമനടപടികളിൽ നിന്നുള്ള സംരക്ഷണം തേടിയാണ് താരത്തിൻ്റെ സത്യവാങ്മൂലം.
അപേക്ഷ ലഭിച്ചതിനെ തുടർന്ന് വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ മോഹൻലാലിൻ്റെ കൊച്ചിയിലെ വീട്ടിലെത്തി പരിശോധന നടത്തുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. ഈ ഉൽപ്പന്നങ്ങൾ എന്ന് ലഭിച്ചുവെന്നും എന്തുകൊണ്ട് നേരത്തെ വെളിപ്പെടുത്തിയില്ലെന്നുമുള്ള കാര്യങ്ങൾ ഉദ്യോഗസ്ഥർ അദ്ദേഹത്തോട് ചോദിച്ചറിഞ്ഞു,
വനംവകുപ്പിന്‍റെ അടുത്ത നീക്കം ശാസ്ത്രീയമായ പരിശോധനകളാണ്. കൊമ്പുകളും ശിൽപങ്ങളും യഥാർത്ഥത്തിൽ ആനക്കൊമ്പ് തന്നെയാണോ എന്ന് ഉറപ്പുവരുത്താൻ ഡി.എൻ.എ പരിശോധന നടത്താനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം. ഇതിനായി ശേഖരിച്ച വിവരങ്ങളും സാമ്പിളുകളും പരിശോധനയ്ക്കായി അയക്കും.
വന്യജീവി സംരക്ഷണ നിയമം ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങൾക്ക് ഏഴ് വർഷം വരെ തടവും പിഴയും ലഭിക്കാവുന്നതാണ്. അതുകൊണ്ടുതന്നെ വളരെ ശ്രദ്ധയോടെയാണ് അധികൃതർ കേസ് കൈകാര്യം ചെയ്യുന്നത്.
ഒരു ആദായ നികുതി പരിശോധനയിൽ തുടങ്ങി വലിയൊരു നിയമയുദ്ധമായി മാറിയ ഈ കേസ്, ഇന്ത്യയിലെ വന്യജീവി സംരക്ഷണ നിയമങ്ങളുടെ പ്രസക്തിയെയും അവ നടപ്പിലാക്കുന്ന രീതിയെയും കുറിച്ചുള്ള വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.
പുതിയ വെളിപ്പെടുത്തലുകളിലൂടെ നിയമക്കുരുക്കുകളിൽ നിന്ന് മോചിതനാകാൻ മോഹൻലാൽ ശ്രമിക്കുമ്പോൾ, നിയമം എല്ലാവർക്കും തുല്യമാണെന്ന് ഉറപ്പുവരുത്താൻ വനംവകുപ്പും കോടതികളും എന്ത് നിലപാടാണ് സ്വീകരിക്കുകയെന്ന് ഉറ്റുനോക്കുകയാണ് സമൂഹം.അന്തിമ തീരുമാനം ഹൈക്കോടതിയുടെയും വനംവകുപ്പിന്‍റെയും തുടര്‍നടപടികളെ ആശ്രയിച്ചിരിക്കും.































