തിരുവനന്തപുരം :സർക്കാർ ആശുപത്രിയിലെ ചികിൽസാ പിഴവു മൂലം കൈ മുറിച്ചു മാറേറണ്ടി വന്ന പാലക്കാട്ടുകാരിയായ നാലാം ക്ലാസുകാരി വിനോദിനി വി ഡി സതീശൻ മുഖ്യമന്ത്രിയാവുന്നത് കാണാൻ സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലെത്തി.
\സർക്കാർ തിരിഞ്ഞു നോക്കാത്ത ഘട്ടത്തിൽ 6 ലക്ഷം രൂപ ചെലവഴിച്ച് ആധുനിക കൃത്രിമക്കൈ വയ്ക്കാന്‍ സഹായിച്ചതു സതീശനായിരുന്നു. വിനോദിനിക്കു വീടു നിര്‍മിക്കാന്‍ സ്ഥലം കണ്ടെത്തിയതും അദ്ദേഹത്തിൻ്റെ ഇടപെടലിലായിരുന്നു.
കയ്യില്ലാതെ സ്‌കൂളിലേക്കു പോകില്ലെന്ന വിനോദിനിയുടെ സങ്കടം വാര്‍ത്തയാക്കിയിരുന്നു. തുടര്‍ന്ന് കൃത്രിമക്കൈ വച്ചതോടെയാണ് അവൾ സ്‌കൂളില്‍ പോയിത്തുടങ്ങിയത്.

സതീശനെ കാണാന്‍ ആഗ്രഹമുണ്ടെന്ന് വിനോദിനി പറഞ്ഞു. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിനു പിന്നാലെ പല്ലാവൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം ലഡു വിതരണത്തിനു വിനോദിനിയുമുണ്ടായിരുന്നു.
പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സപ്പിഴവു മൂലമാണ് പല്ലശ്ശന സ്വദേശിയായ ഒന്‍പതുകാരി വിനോദിനിയുടെ വലതു കൈ മുറിച്ചു മാറ്റേണ്ടിവന്നത്. സെപ്റ്റംബര്‍ 24നാണ് സഹോദരന് ഒപ്പം കളിക്കുന്നതിനിടെ വിനോദിനിക്ക് വീണ് കൈയ്ക്ക് പരുക്കു പറ്റുന്നത്.
ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ കാണിച്ചെങ്കിലും വലതു കൈയൊടിഞ്ഞതിനാല്‍ ജില്ലാ ആശുപത്രിയിലേക്ക് മാററുകയായിരുന്നു. ജില്ലാ ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം കയ്യില്‍ നീര്‍ക്കെട്ട് വന്നു. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. അവിടെ നടത്തിയ പരിശോധനയിലാണ് കൈ മുറിച്ചു മാറ്റേണ്ടി വന്നത്.
സംസ്ഥാനത്തിൻ്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായാണ് വിഡി സതീശൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്.

21 അംഗ മന്ത്രിസഭയിലെ പി കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ മുരളീധരൻ, മോൻസ് ജോസഫ്, ഷിബു ബേബി ജോൺ, സി പി ജോൺ, അനൂപ് ജേക്കബ്, എ പി അനിൽകുമാർ, ബിന്ദു കൃഷ്ണ, പി സി വിഷ്ണുനാഥ്, എം ലിജു, ടി സിദ്ദിഖ്, റോജി എം ജോൺ, ഒ ജെ ജനീഷ്, കെ എ തുളസി, പി കെ ബഷീർ, എൻ ഷംസുദ്ദീൻ, കെ എം ഷാജി, വി ഇ അബ്ദുൾ ഗഫൂർ എന്നിവരും സത്യപ്രതിജ്ഞ ചെയ്തു.

കോൺഗ്രസ് അധ്യക്ഷൻ മല്ലിഖാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഡികെ ശിവകുമാർ, രേവന്ത് റെഡ്ഡി തുടങ്ങി നേതാക്കളും ചടങ്ങിൽ പങ്കെടുത്തു. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, വിവിധ സാമൂഹിക നേതാക്കൾ, മത മേലധ്യക്ഷന്മാർ തുടങ്ങിയവരും ചടങ്ങിനെത്തി.































