ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന്, ആഗോളതലത്തിൽ വില വർധിച്ച സാഹചര്യത്തിൽ പെട്രോൾ, ഡീസൽ വില വർദ്ധിപ്പിക്കാൻ കേന്ദ്ര സർക്കാരിൻ്റെ അനുമതി തേടി എണ്ണ കമ്പനികൾ.
അനുവാദം ലഭിച്ചാൽ പെട്രോൾ, ഡീസൽ വില ലിറ്ററിന് ഏകദേശം അഞ്ച് രൂപ വരെ ഉയരും. ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വിലയിൽ 40-50 രൂപ വരെ വർധനവ് ഉണ്ടായേക്കാം
എണ്ണക്കമ്പനികൾക്ക് പ്രതിമാസം ഏകദേശം 30,000 കോടി രൂപയുടെ സാമ്പത്തിക നഷ്ടം നേരിടുന്നതിനാൽ മെയ് 15 ന് മുമ്പ് വില വർധിപ്പിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വർധന കേന്ദ്രസർക്കാർ അംഗീകരിച്ചാൽ,. ഏകദേശം നാല് വർഷത്തിനിടെ ആദ്യമായാണ് വിലയിൽ വർധനവുണ്ടാവുക. 2022 മുതൽ ചില്ലറ വിൽപ്പന നിരക്കുകൾ വലിയതോതിൽ മരവിപ്പിച്ചിരുന്നു.
സാധാരണ ഉപഭോക്താക്കൾക്കായി ഇന്ധനവില വർധിപ്പിക്കാതെ നിലനിർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ഉന്നത സർക്കാർ വൃത്തങ്ങൾ അറിയിച്ചു. പൊതുമേഖലാ എണ്ണ വിപണന കമ്പനികൾ നിലവിൽ കനത്ത നഷ്ടം നേരിടുന്നുണ്ടെങ്കിലും ഇന്ധന റേഷനിംഗ് ഏർപ്പെടുത്തേണ്ട സാഹചര്യം രാജ്യത്തില്ലെന്നും അവർ വ്യക്തമാക്കി.
ആഗോളതലത്തിൽ വില ഇതേപോലെ ഉയർന്ന നിലയിൽ തുടരുകയാണെങ്കിൽ, 2025-26 സാമ്പത്തിക വർഷത്തിലെ എണ്ണക്കമ്പനികളുടെ മൊത്തം ലാഭത്തെ ഏപ്രിൽ-ജൂൺ പാദത്തിലെ നഷ്ടം ഇല്ലാതാക്കിയേക്കാം.
വ്യവസായ വൃത്തങ്ങളിൽ നിന്നുള്ള വിവരം അനുസരിച്ച്, പെട്രോൾ വിൽപ്പനയിൽ ലിറ്ററിന് 14 രൂപയും, ഡീസലിന് 23 രൂപയും, എൽപിജിയിൽ 14.2 കിലോഗ്രാം സിലിണ്ടറിന് 704 രൂപയും എണ്ണ വിപണന കമ്പനികൾക്ക് നിലവിൽ നഷ്ടമുണ്ട്. അന്താരാഷ്ട്ര വിലകളുടെ ഭാഗികമായ കൈമാറ്റം മാത്രമേ നടപ്പിലാക്കിയിട്ടുള്ളൂ എന്നതിനാൽ ആഭ്യന്തര വിമാന സർവീസുകൾക്കുള്ള ജെറ്റ് ഇന്ധന വിൽപ്പനയിലും നഷ്ടം നേരിടുന്നുണ്ട്.
നിലവിൽ എണ്ണ വിപണന കമ്പനികൾക്ക് പ്രതിദിനം ഏകദേശം 1,000 മുതൽ 1,200 കോടി രൂപ വരെ നഷ്ടം സംഭവിക്കുന്നതായാണ് വിവരം. ഈ സ്ഥിതി തുടരുകയാണെങ്കിൽ, 2027 സാമ്പത്തിക വർഷത്തിൻ്റെ ആദ്യ പാദത്തിൽ കമ്പനികൾ 90,000 കോടിയിലധികം രൂപയുടെ നഷ്ടം നേരിടേണ്ടിവരുമെന്ന് സർക്കാർ വക്താവ് അറിയിച്ചു. 2026 സാമ്പത്തിക വർഷത്തിലെ വരുമാനം ഇതുവരെ എണ്ണക്കമ്പനികൾ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, വർഷത്തിലെ മൊത്തം ലാഭം ഏകദേശം 76,000 കോടി രൂപയാകും.
അതേസമയം, ഇന്ധന ഇറക്കുമതിക്കായി വിദേശ നാണയ ശേഖരം വൻതോതിൽ ചിലവാകുന്നത് പരിഗണിച്ച് പെട്രോളിയം ഉൽപ്പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം അഭ്യർത്ഥിച്ചിരുന്നു.































