March 7, 2026 3:43 pm

മുൻ ചീഫ് ജസ്‌റ്റിസ് സുശീല കർക്കി പ്രധാനമന്ത്രി ?

കാഠ്‌മണ്ഡു: സുപ്രീം കോടതി മുൻ ചീഫ് ജസ്‌റ്റിസ് സുശീല കർക്കി രാജ്യത്തെ ഇടക്കാല പ്രധാനമന്ത്രിയാകണമെന്ന് ആവശ്യപ്പെട്ട് യുവജന പ്രക്ഷോഭകരുടെ പ്രതിനിധി സംഘം നേപ്പാൾ സൈനിക മേധാവിയെ കാണും.

സുപ്രീം കോടതി ബാർ അസോസിയേഷൻ സെക്രട്ടറി രാമൻ കുമാർ കർണയെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നു.

സഭക്കാരന്‍റെ തലവനെ തിരഞ്ഞെടുക്കുന്നതിനായി 5,000-ത്തിലധികം യുവാക്കൾ വെർച്വൽ യോഗം ചേർന്നതിന് പിന്നാലെയാണ് കർക്കിയുടെ പേര് ഉയർന്നുവന്നത്.കാഠ്‌മണ്ഡു മേയർ ബാലൻ ഷായെ തുടക്കത്തിൽ ഈ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. എന്നാൽ അദ്ദേഹത്തെ ബന്ധപ്പെടാനുള്ള്ള ആവർത്തിച്ചുള്ള ശ്രമങ്ങൾക്ക് പ്രതികരണം ഉണ്ടായില്ല.

നേതൃത്വത്തിലേക്ക് സുശീല കർക്കി എത്തുന്നത് പലരെയും അമ്പരപ്പിക്കുന്നു. 73 വയസ്സുകാരിയായ അവർ ഭരണകൂട വിരുദ്ധ വികാരങ്ങൾ നേരത്തെ തന്നെ പ്രകടിപ്പിച്ചിരുന്നു. 2017-ൽ വിരമിച്ചതിന് ശേഷം അവർ പൊതുരംഗത്ത് സജീവമായിരുന്നു, അടുത്തിടെ നടന്ന പ്രതിഷേധങ്ങളിലും പങ്കെടുത്തു. 2017-ൽ പ്രധാനമന്ത്രി പുഷ്‌പ കമൽ ദഹൽ പ്രചണ്ഡയും നിരവധി എംപിമാരും സുശീല കർക്കിയെ ചീഫ് ജസ്‌റ്റിസ് സ്ഥാനത്തുനിന്ന് നീക്കം ചെയ്യാൻ ശ്രമിച്ചത് വലിയ വിവാദമായിരുന്നു.

Who Is Sushila Karki? Ex Chief Justice Among Frontrunners For Interim Nepal PM

ദേശീയ പോലീസ് മേധാവിയുടെ നിയമനത്തെക്കുറിച്ചുള്ള സർക്കാർ തീരുമാനത്തെ അവർ റദ്ദാക്കിയത് വിവാദങ്ങൾക്ക് വഴിവെച്ചു. ഏറ്റവും ഉയർന്ന റാങ്കുള്ള ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന് അവരുടെ ബെഞ്ച് വിധിച്ചു. ഇത് ജനാധിപത്യപരമായ ഒരു നീക്കമായാണ് വിലയിരുത്തപ്പെട്ടത്.

പോലീസ് മേധാവി നിയമനത്തെക്കുറിച്ചുള്ള അവരുടെ വിധി ഉൾപ്പെടെയുള്ള ചില കാര്യങ്ങളും അഴിമതിക്കെതിരായ അവരുടെ നിലപാടും കാരണം 2017ൽ നേപ്പാളിലെ മുൻ ചീഫ് ജസ്‌റ്റിസ് സുശീല കർക്കിക്ക് ഇംപീച്ച്മെന്റ് ശ്രമങ്ങൾ നേരിടേണ്ടി വന്നു.

അഴിമതിക്കെതിരായ കർക്കിയുടെ ശക്തമായ നിലപാടായിരുന്നു അവരുടെ പ്രവർത്തനകാലഘട്ടത്തിലെ ഒരു പ്രധാന സവിശേഷത. അഴിമതി ആരോപണങ്ങളിൽ ഒരു മന്ത്രിയെ അവർ ശിക്ഷിക്കുകയും നേപ്പാളി സ്ത്രീകൾക്ക് തങ്ങളുടെ കുട്ടികൾക്ക് പൗരത്വം നൽകാൻ അനുമതി നൽകിക്കൊണ്ടുള്ള സുപ്രധാന വിധി പുറപ്പെടുവിക്കുകയും ചെയ്‌തിരുന്നു.

ഈ നടപടികൾ രാഷ്ട്രീയ വൃത്തങ്ങളിൽ നിന്ന് അവർക്ക് പ്രശംസയും വിമർശനവും ഒരുപോലെ നേടിക്കൊടുത്തു. പിന്നീട് കാർക്കിക്കെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം നിർത്തിവയ്ക്കാൻ സുപ്രീം കോടതി പാർലമെന്റിന് നിർദ്ദേശം നൽകി.

അടുത്തിടെ നടന്ന പ്രതിഷേധങ്ങളിൽ രബി ലമിഛാനെ, ബാലേന്ദ്ര ഷാ തുടങ്ങിയ യുവ രാഷ്ട്രീയ നേതാക്കൾക്കൊപ്പം കർക്കിയുടെ പേരും ഉയർന്നുവന്നിരുന്നു. ഇപ്പോഴിതാ ഇടക്കാല പ്രധാനമന്ത്രിയായി കർക്കിയുടെ പേര് തന്നെയാണ് യുവനേതാക്കൾ നിർദ്ദേശിച്ചിരിക്കുന്നത്.

രാജ്യത്ത് സമാധാനം കൊണ്ടുവരുന്നതിനായിരിക്കും  പ്രഥമ പരിഗണനയെന്ന്   സുശീല കര്‍ക്കി മാധ്യമങ്ങളോട് പറഞ്ഞു. യുവജന കൂട്ടായ്മയായ ജെന്‍ സീ പുതിയ പാര്‍ട്ടി രൂപീകരിച്ചേക്കുമെന്നും ഒരു വര്‍ഷത്തിനുള്ളില്‍ പുതിയ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് തന്റെ അഭിപ്രായമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

താന്‍ തികച്ചും ഒരു ഇടക്കാല സര്‍ക്കാരിനെയാകും നയിക്കുകയെന്നും തിരഞ്ഞെടുക്കപ്പെടുന്ന നേതാക്കള്‍ക്ക് എത്രയും പെട്ടെന്ന് അധികാരം കൈമാറുമെന്നും സുശീല കര്‍ക്കി പറഞ്ഞു. ‘പുതിയ തിരഞ്ഞെടുപ്പിന് സമയമെടുക്കും – കുറഞ്ഞത് ആറുമാസം മുതല്‍ ഒരു വര്‍ഷം വരെ.

ഞാനൊരു രാഷ്ട്രീയക്കാരിയല്ല, ഒരു ന്യായാധിപ മാത്രമാണ്. അതിനാല്‍ നീതിയുക്തമായ ഒരു തിരഞ്ഞെടുപ്പാണ്  ആഗ്രഹിക്കുന്നത്. പുതിയ സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ എത്രയും പെട്ടെന്ന് ഉത്തരവാദിത്തം കൈമാറാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.’ അവര്‍ പറഞ്ഞു.

2008-ല്‍ രാജവാഴ്ച നിര്‍ത്തലാക്കിയതിന് ശേഷം രാജ്യത്ത് സ്ഥിരത കൊണ്ടുവരുന്നതില്‍ പരാജയപ്പെട്ട നേപ്പാളിലെ നേതാക്കളോടുള്ള ജനങ്ങളുടെ തിരസ്‌കാരം പ്രതിഫലിപ്പിച്ചുകൊണ്ട്, രാജ്യത്ത് ഒരു പുതിയ സംവിധാനം സ്ഥാപിക്കാന്‍ താന്‍ ശ്രമിക്കുമെന്ന് കര്‍ക്കി പറഞ്ഞു.

‘നേപ്പാളിനായി ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. രാജ്യത്ത് സമാധാനം കൊണ്ടുവരണം. തകര്‍ന്ന കെട്ടിടങ്ങള്‍ പുനഃസ്ഥാപിക്കണം. എനിക്ക് ഈ ഉത്തരവാദിത്തം തനിച്ച് നിറവേറ്റാന്‍ കഴിയില്ല. ഇത് കൂട്ടായി ചെയ്യേണ്ട പ്രവര്‍ത്തനങ്ങളാണ്.’ നേപ്പാളിലെ ഭക്ഷ്യക്ഷാമത്തെക്കുറിച്ചും കര്‍ക്കി എടുത്തുപറഞ്ഞു. നേപ്പാളിലെ നിലവിലെ സാഹചര്യത്തെക്കുറിച്ച്, കാഠ്മണ്ഡുവില്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ടെന്നും കാര്യങ്ങൾ ഇന്ന് മെച്ചപ്പെട്ടിട്ടുണ്ടെന്നും കര്‍ക്കി പറഞ്ഞു.

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News