March 10, 2026 10:35 am

ഓഹരി വിപണി ഇടിഞ്ഞു; നഷ്ടം നാല് ലക്ഷം കോടി

മുംബൈ: അമേരിക്കയുടെ പിഴത്തീരുവ പ്രഖ്യാപനത്തെ തുടർന്ന് ഓഹരി വിപണിയിൽ വൻ ഇടിവ്.നാല് ലക്ഷം കോടിയിലധികം രൂപയുടെ നഷ്ടമാണ് വിപണിയിൽ ഒറ്റ ദിവസം കൊണ്ട് രേഖപ്പെടുത്തിയത്.

നിലവിൽ ഇന്ത്യക്ക് എതിരെയുള്ള പിഴത്തീരുവ 50 ശതമാനമായി വർദ്ധിച്ചതാണ് ഇതിനു പ്രധാന കാരണം.അമേരിക്കയിലേക്കുള്ള ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേൽ നേരത്തെ 25 ശതമാനം തീരുവ നിലവിലുണ്ടായിരുന്നു.ഇതിന് പുറമെയാണ് പുതിയ 25 ശതമാനം കൂടി ചുമത്തിയത്.

റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ടാണ് അമേരിക്കയുടെ ഈ നടപടി.അമേരിക്കയുടെ വ്യാപാര പ്രതിനിധികളുടെ ഇന്ത്യ സന്ദർശനം റദ്ദാക്കിയതും നിക്ഷേപകരിൽ പരിഭ്രാന്തിയുണ്ടാക്കി.

ടെക്സ്റ്റൈൽസ്, ജെംസ് ആൻഡ് ജ്വല്ലറി, ഓട്ടോമൊബൈൽസ്, റിയൽ എസ്റ്റേറ്റ് തുടങ്ങിയ കയറ്റുമതി കേന്ദ്രീകൃത മേഖലകളെയാണ് താരിഫ് ഏറ്റവും കൂടുതൽ ബാധിച്ചത്. അതേസമയം, ഫാർമസ്യൂട്ടിക്കൽസ്, ഇലക്ട്രോണിക്സ്, ഐടി തുടങ്ങിയ മേഖലകളെ നിലവിൽ ഈ തീരുവയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

വിപണിയിലെ ഈ ഇടിവ് താല്‍കാലികമാണെന്നും പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കപ്പെടുമെന്നും ചില സാമ്പത്തിക വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍, വ്യാപാര യുദ്ധം കൂടുതല്‍ ശക്തമാകുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യയും അമേരിക്കയും തമ്മില്‍ ചര്‍ച്ചകള്‍ നടന്നുവരികയാണെന്ന് അമേരിക്കയുടെ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സന്റ് അറിയിച്ചു.

താരിഫിനെ നേരിടാൻ കയറ്റുമതി മേഖലയെ പ്രോത്സാഹിപ്പിക്കാനും ആഭ്യന്തര വിപണിയിൽ ഉപഭോഗം വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ പല നടപടികളും പരിഗണിക്കുന്നുണ്ട്. ജിഎസ്ടി നിരക്കുകൾ കുറയ്ക്കുന്നത് ഇതിലൊരു പ്രധാന നിർദേശമാണ്. ആഭ്യന്തര ആവശ്യങ്ങൾ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന ശക്തിയായി തുടരുന്നത് വിപണിക്ക് ഒരു പരിധിവരെ ആശ്വാസം നൽകുന്നുണ്ട്. എങ്കിലും, ഈ തീരുവ സമ്പദ്‌വ്യവസ്ഥയ്ക്കും തൊഴിൽ മേഖലയ്ക്കും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ നിരീക്ഷിച്ചുവരികയാണെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

അവധി ദിനമായ വിനായക ചതുര്‍ത്ഥിയ്ക്ക് ശേഷം വന്ന പ്രവര്‍ത്തിദിനമായ ഇന്ന് സെന്‍സെക്‌സ് 700 പോയിന്റ് ഇടിഞ്ഞ് 77,850 ല്‍ ക്ലോസ് ചെയ്തു, നിഫ്റ്റി 215 പോയിന്റ് ഇടിഞ്ഞ് 23,450 ല്‍ അവസാനിച്ചു. ബിഎസ്ഇ-ലിസ്റ്റഡ് സ്ഥാപനങ്ങള്‍ക്ക് ഏകദേശം 4 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് ഇന്ന് മാത്രം ഉണ്ടായത്.

നിഫ്റ്റി ഐടി സൂചിക 2.5 ശതമാനത്തിലധികം ഇടിഞ്ഞു. ലോഹ വിലകള്‍ ഏകദേശം 3 ശതമാനം വാഹന വിപണിയില്‍ 1.8 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ബാങ്കിങ് ഓഹരികളും കടുത്ത തിരിച്ചടിയാണ് വ്യാഴാഴ്ച നേരിട്ടത്. നിഫ്റ്റി ബാങ്ക് സൂചിക 1.5 ശതമാനം ഇടിഞ്ഞു.

സ്വകാര്യ ബാങ്കുകളാണ് വലിയ തിരിച്ചടി നേരിട്ടത്. പൊതുമേഖലാ ബാങ്കുകള്‍ക്ക് താരതമ്യേന മികച്ച പ്രകടനം കാഴ്ചവയ്ക്കാനായി. എഫ്എംസിജി, ഫാര്‍മ, പ്രതിരോധ മേഖലകള്‍ ആണ് നേരിയ മുന്നേറ്റം നേടിയത്. 0.5 ശതമാനം നേട്ടമാണ് ഈ മേഖലയില്‍ ഉണ്ടായത്.

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News