ടെഹ്റാൻ: ഇസ്രയേലുമായുള്ള പോരാട്ടം തുടങ്ങിയിട്ടേ ഉള്ളുവെന്നും ഇറാൻ കീഴടങ്ങില്ലെന്നും, ഇടപ്പെട്ടാൽ അമേരിക്കയ്ക്ക് കനത്ത നാശം വരുത്തിവെക്കുമെന്നും , പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി മുന്നറിയിപ്പ് നല്കി .
ഇറാൻ നിരുപാധികം കീഴടങ്ങണമെന്ന അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ അന്ത്യശാസനം അദ്ദേഹം തള്ളി. അമേരിക്കൻ സൈനിക ഇടപെടലുണ്ടായാൽ പരിഹരിക്കാൻ കഴിയാത്ത നഷ്ടം വരുത്തി വെയ്ക്കുമെന്നും ഖമനേയി പറഞ്ഞു.
ഇസ്രയേലിനെ സഹായിക്കാനുള്ള സൈനിക ഇടപെടൽ അമേരിക്കയുടെ ഭാഗത്ത് നിന്നുണ്ടായാൽ നിസ്സംശയമായും അമേരിക്കക്കാർക്ക് തിരിച്ചെടുക്കാനാവാത്ത ദോഷം വരുത്തിവയ്ക്കുമെന്നും ഇറാൻ പരമോന്നത നേതാവ് വിവരിച്ചു.
ഇറാൻ ദേശീയ ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തുള്ള പ്രസ്താവനയിലാണ് ആയത്തുള്ള അലി ഖമനേയി ഇക്കാര്യം വ്യക്തമാക്കിയത്.
ആയത്തുള്ള അലി ഖമനേയി എവിടെയാണെന്ന് വ്യക്തമായ വിവരം ഉണ്ടെങ്കിലും ഇപ്പോൾ വധിക്കില്ലെന്നുമാണ് അമേരിക്കൻ പ്രസിഡന്‍റ് ഇന്നലെ മുന്നറിയിപ്പ് നൽകിയത്.
യുദ്ധത്തിൽ അമേരിക്ക പങ്കാളിയാകുമോ എന്നതിൽ അടുത്ത 48 മണിക്കൂർ നിർണായകമാണ്. പശ്ചിമേഷ്യയിലേക്ക് അമേരിക്ക കൂടുതൽ സൈന്യത്തെ അയയ്ക്കുന്നതായും പടയൊരുക്കം ശക്തിപ്പെടുത്തുന്നതായും റിപ്പോർട്ടുകളുണ്ട്.
ഇറാൻ ആണവായുധം നേടുന്നതിന് തൊട്ടരികിൽ എത്തിയെന്നും തടയാൻ വേണ്ടതെല്ലാം ചെയ്യുമെന്നും ഡോണള്‍ഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇറാന്‍റെ യുറേനിയം സമ്പുഷ്ടീകരണത്തിനുള്ള ആയിരക്കണക്കിന് സെൻട്രിഫ്യൂജുകളും ആണവശേഖരവും ഭൂമിക്കടിയിലാണ്. ഇവ തകർക്കാനുള്ള ശക്തമായ ബങ്കർ ബസ്റ്റിംഗ് ബോംബുകൾ അമേരിക്കയിൽ നിന്ന് ഇസ്രയേൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളിൽ ഇറാനിൽ ലക്ഷ്യം നേടുമെന്ന് ഇസ്രായേൽ സൈന്യം വ്യക്തമാക്കി. ഇറാന്‍റെ മിസൈൽ ആക്രമണ ശേഷി ഗണ്യമായി കുറഞ്ഞെന്നും ഇസ്രായേൽ അവകാശപ്പെട്ടിട്ടുണ്ട്.
അതേസമയം സംഘർഷത്തിന്‍റെ ആറാം നാൾ ഇറാനും ഇസ്രയേലും തമ്മിൽ രൂക്ഷമായ പോരാട്ടം നടക്കുകയാണ്. ഇടതടവില്ലാതെ ടെഹ്റാനിൽ ഇസ്രയേലിന്‍റെ ആക്രമണമുണ്ടായെന്നാണ് റിപ്പോർട്ട്