അന്‍വറിന്‍റെ പാര്‍ക്കിന് ലൈസന്‍സ് ഇല്ലെന്ന് സർക്കാർ

കൊച്ചി: ഇടതൂമുന്നണി നേതാവും നിലമ്പൂർ എം എൽ എ യുമായ പിവി അൻവറിന്റെ ഉടമസ്ഥതയില്‍ കോഴിക്കോട് കക്കാടംപൊയിലില്‍ പ്രവർത്തിക്കുന്ന പാര്‍ക്കിന് ലൈസന്‍സ് ഇല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.

ലൈസന്‍സ് ഇല്ലാതെ പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത് എങ്ങനെയെന്ന് മറുപടി നല്‍കണമെന്ന് ഹൈക്കോടതി സർക്കാരിനു നിർദേശം നല്‍കി.ലൈസന്‍സ് ഇല്ലാതെ എങ്ങനെ പാര്‍ക്ക് പ്രവര്‍ത്തിക്കുമെന്ന് കോടതി ചോദിച്ചു.

അപേക്ഷയിലെ പിഴവു കാരണം അൻവറിന്റെ പാർക്കിനു ലൈസൻസ് നല്‍കിയിട്ടില്ലെന്നാണ് സർക്കാർ ഹൈക്കോടതിയില്‍ നല്‍കിയ വിശദീകരണം. ആവശ്യപ്പെട്ട അനുബന്ധ രേഖകളും ഹാജരാക്കിയിട്ടില്ലെന്ന് സർക്കാർ വ്യക്തമാക്കി. ലൈസൻസ് ഇല്ലാത്ത പാർക്ക് അടച്ചുപൂട്ടണമെന്ന് ഹർജിക്കാർ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. .

പാർക്കിന്റെ വിശദ വിവരങ്ങള്‍ അറിയിക്കാൻ കഴിഞ്ഞ ദിവസം ഹൈക്കോടതി സർക്കാരിനു നിർദേശം നല്‍കിയിരുന്നു. ഇതിനു പിന്നാലെ ഹർജി പരിഗണിച്ചപ്പോഴാണ് പാർക്കിന് ലൈസൻസില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചത്. പഞ്ചായത്തില്‍ നിന്ന് പാർക്കിനുള്ള ലൈസൻസ് എടുത്തിട്ടില്ലെന്ന വിവരാവകാശരേഖ ഹർജിക്കാരൻ കോടതിയില്‍ സമർപ്പിച്ചിരുന്നു.

കൂടരഞ്ഞി വില്ലേജിലെ അതീവ അപകട സാധ്യതയുള്ള മേഖലയില്‍ ജിയോളജി ഡിപ്പാർട്മെന്റിന്റെ കൃത്യമായ അനുമതിയില്ലാതെ കുന്നിടിച്ചു നിരത്തിയാണ് വാട്ടർ തീം പാർക്ക് നിർമിച്ചതെന്നായിരുന്നു പരാതി. പാർക്ക് സുരക്ഷിതമാണെന്ന് ഉറപ്പു വരുത്താനുള്ള പഠനങ്ങളോ പരിശോധനകളോ നടത്താതെയാണ് വീണ്ടും തുറക്കാൻ അനുമതി നല്‍കി സർക്കാർ ഓഗസ്റ്റില്‍ ഉത്തരവിറക്കിയതെന്നും പരാതി ഉയർന്നിരുന്നു.