വിഷ്ണുപ്രിയ വധക്കേസ് : പ്രതിക്ക് ജീവപര്യന്തം തടവ്

കണ്ണൂർ: പ്രണയപ്പകയില്‍  വിഷ്ണുപ്രിയയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി ശ്യാംജിത്തിനെ ജീവപര്യന്തം തടവിനും പത്തു വർഷം തടവിനും ശിക്ഷിച്ചു.

വള്ള്യായി സ്വദേശിനിയും പാനൂർ സ്വകാര്യ ആശുപത്രി ജീവനക്കാരിയുമാണ് വിഷ്ണുപ്രിയ. കൂത്തുപറമ്ബ് മാനന്തേരി സ്വദേശിയാണ് ശ്യാംജിത്ത്

തലശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ്വിധി പറഞ്ഞത്. കൊലപാതകത്തിന് ജീവപര്യന്തവും വീട്ടില്‍ അതിക്രമിച്ചു കടന്നതിന് പത്തു വർഷം കഠിന തടവുമാണ് ശിക്ഷ വിധിച്ചത്.

വിഷ്ണു പ്രീയയുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും അഡീഷനല്‍ ജില്ല സെഷൻസ് ജഡ്ജി എ.വി. മൃദുല നിർദേശിച്ചു.

പ്രതി ശ്യാംജിത്തിന് വധ ശിക്ഷ നല്‍കണമെന്നായിരുന്നു പ്രൊസിക്യൂഷൻ വാദം എന്നാല്‍ ഇതു ഭാഗികമായി അംഗീകരിച്ചു കൊണ്ട് പത്തു വർഷം കഠിന തടവാണ് ജീവിതവസാനം വരെയുള്ള തടവുശിക്ഷയ്ക്ക് ഒപ്പം കോടതി വിധിച്ചത്.

2022 ഒക്ടോബര്‍ 22നായിരുന്നു കേസിന് ആസ്പദമായ സംഭവം. 23 കാരിയായ വിഷ്ണുപ്രിയയെ വീട്ടില്‍ അതിക്രമിച്ച്‌ കയറി ശ്യാംജിത്ത് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. മറ്റാരുമില്ലാത്ത സമയത്ത് വീട്ടില്‍ അതിക്രമിച്ച്‌ കയറിയ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച്‌ വീഴ്ത്തിയ ശേഷമാണ് കഴുത്തറുത്ത് കൊലപ്പെടുത്തിയത്.

വിഷ്ണുപ്രിയയുടെ ശരീരത്തിലാകമാനം 29 മുറിവുകളാണ് പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്തിയത്. ഇതില്‍ 10 മുറിവുകള്‍ മരണത്തിന് ശേഷം ഏല്‍പ്പിച്ചതായിരുന്നു.

വിചാരണ ഘട്ടത്തില്‍ നിരവധി ശാസ്ത്രീയ തെളിവുകള്‍ പ്രോസിക്യൂഷന്‍ ഹാജരാക്കി.   കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പ്രതിയെ പൊലീസ് പിടി കൂടിയിരുന്നു.