ഡോ ജോസ് ജോസഫ്..
നീണ്ട എട്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം രഞ്ജിത് സംവിധാനം ചെയ്ത മുഴുനീള ഫീച്ചർ ഫിലിമാണ് ലോ ആൻഡ് ഓർഡർ.മോഹൻലാൽ നായകനായി 2018 – ൽ പുറത്തിറങ്ങിയ ‘ഡ്രാമ’യാണ് രഞ്ജിത് ഇതിന് മുമ്പ് സംവിധാനം ചെയ്ത മുഴുനീള ഫീച്ചർ ഫിലിം. പുതുമകളൊന്നുമില്ലാത്ത, കണ്ടു ശീലിച്ച ഒരു പോലീസ് സ്റ്റോറിയാണ് ലോ ആൻഡ് ഓർഡർ.

‘തുടരും’ എന്ന മോഹൻലാൽ ചിത്രത്തിലെ വില്ലൻ ജോർജ്ജ് സാറിനെ അവതരിപ്പിച്ചു പ്രേക്ഷകരുടെ കൈയ്യടി നേടിയ പ്രകാശ് വർമ്മയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം ഡിവൈഎസ്പി ബാലഗോപാലിനെ അവതരിപ്പിക്കുന്നത്. ജോർജ് സാറിൻ്റെ നേർ വിപരീത സ്വഭാവമുള്ള സത്യസന്ധനായ പോലീസ് ഓഫീസറാണ് ബാലഗോപാൽ.
ഈ വർഷം ബ്ലാസ്റ്റ് എന്ന തമിഴ് ചിത്രത്തിലെ നീലവേണി എന്ന കഥാപാത്രത്തിലൂടെ മിന്നുന്ന പ്രകടനം നടത്തിയ അഭിരാമിയാണ് ബാലഗോപാലിൻ്റെ ഭാര്യയായ അഡ്വ.വേണിയെ അവതരിപ്പിക്കുന്നത്. രണ്ട് പേർക്കും മുൻചിത്രങ്ങളിലെ പ്രകടനങ്ങളുടെ അടുത്തെങ്ങും എത്താനായിട്ടില്ല.
ജനുവരിയിൽ പുറത്തിറങ്ങിയ ചാത്ത പച്ചയ്ക്കു ശേഷം മമ്മൂട്ടി അതിഥി വേഷത്തിൽ എത്തുന്ന ചിത്രമാണ് ലോ ആൻഡ് ഓർഡർ.22 വർഷം മുമ്പ് ലാൽ നിർമ്മിച്ച്,രഞ്ജിത് സംവിധാനം ചെയ്ത ബ്ലാക്ക് എന്ന ചിത്രത്തിലെ ഐകോണിക് കഥാപാത്രം കാരിക്കാമുറി ഷണ്മുഖനെയാണ് ഈ ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്.

2000 ജനുവരിയിലാണ് ചിത്രത്തിൻ്റെ തുടക്കം.ആ വർഷം കാരിക്കാമുറി ഷണ്മുഖൻ പടവീടൻ വക്കീലിന് (ലാൽ ) വേണ്ടി ആദ്യമായി ഒരു കുറ്റകൃത്യം ചെയ്തു.ബാലഗോപാൽ ( പ്രകാശ് വർമ്മ ) പോലീസിൽ ചേർന്നതും ആ വർഷമാണ്. ആ വർഷം തന്നെ കൊച്ചിയിൽ 13 വയസ്സുള്ള പെൺകുട്ടിയെ കോമ്പസ്സിന് കുത്തി മുറിവേൽപ്പിച്ച പ്രഹ്ലാദ് എന്ന കൗമാരക്കാരൻ പോലീസ് പിടിയിലായി.
വയനാട്ടിലെ ചൂരൽമലയിലെ ഒരു ദരിദ്ര കുടുംബത്തിൽ അരുൺ അയ്യപ്പൻ എന്ന ബാലൻ ജനിച്ചതും അതേ വർഷമായിരുന്നു. ചിത്രം അവിടെ നിന്ന് നേരെ 2025 ലേക്ക് കടക്കുകയാണ്.ബാലഗോപാൽ ഡി വൈ എസ് പി പദവിയിലേക്ക് ഉയർന്നു.ഭാര്യ വേണി (അഭിരാമി) രോഗശയ്യയിലാണ്. ഡയാലിസിസ് വേണം.
ഏക മകൻ കൊച്ചി മാർവ്വൽ യൂണിവേഴ്സിറ്റി വിദ്യാർത്ഥിയാണ്. അരുൺ അയ്യപ്പനും (ഋതുദേവ് അയ്യപ്പൻ ), ഫിറോസ് എം കെ (ഷനൂദ് ഇബ്രാഹിം ), ബിജു കുര്യൻ (ഡോൺ മൈക്കിൾ ), സെബാസ്റ്റ്യൻ പോൾ (നിജാദ് ബാബു തോമസ്), ബെന്നി വർഗീസ് (സജൽ സുദർശൻ ) എന്നീ നാലു സുഹൃത്തുക്കളും പോലീസ് ട്രെയിനിംഗ് കോളേജിൽ നിന്നും പരിശീലനം പൂർത്തിയാക്കി, സബ്ബ് ഇൻസ്പെക്ടർമാരായി ജോലിയിൽ പ്രവേശിക്കുന്നു.
അരുൺ അയ്യപ്പന് കൊച്ചിയിലാണ് എസ് ഐ നിയമനം. കൊച്ചി മയക്കു മരുന്ന് മാഫിയയുടെ പിടിയിലാണ്. പച്ച എന്നറിയപ്പെടുന്ന ( ഷെർഷ ഷെറീഫ്) എന്ന പ്രഹ്ലാദ് പരേഖിനാണ് മാഫിയയുടെ നിയന്ത്രണം. വർഷങ്ങൾക്ക് മുമ്പ് സുഗന്ധ വ്യഞ്ജന വ്യാപാരത്തിന് ഗുജറാത്തിൽ നിന്നും കൊച്ചിയിൽ എത്തിയ കുടുംബമാണ് പച്ചയുടേത്.

പച്ചക്ക സഹായത്തിന് അനുജൻ ചോട്ടു (റിനേഷ് ജോർജ് ) എന്ന ശ്രീശാന്ത് പരേഖുമുണ്ട്. പഴയ പടവീടൻ്റെ ബന്ധുവായ അഡ്വക്കേറ്റാണ് (ബോബി കുര്യൻ) ഉപദേശകൻ.പോലീസിലെ ഒരു വിഭാഗത്തിൻ്റെ രഹസ്യ പിന്തുണയിലാണ് പച്ചയുടെ മാഫിയ പ്രവർത്തനം.എസ് എച്ച് ഒ സദാനന്ദനാണ് (ആനന്ദ് മന്മഥൻ) ഇവരിൽ പ്രമുഖൻ.മേത്തറാണ് (ദേവൻ) പച്ചയുടെ പ്രധാന സാമ്പത്തിക സ്രോതസ്സ്.
മേത്തറുടെ മകൻ ഷറഫും പച്ചയുമായി വൈര്യമുണ്ട്. ഇരു ഗ്യാങുകളും തമ്മിൽ ഇടക്കിടെ ഏറ്റുമുട്ടലുമുണ്ട്. ഈ പശ്ചാത്തലത്തിൽ വൻ ലഹരി വേട്ടയുമായി കേരളാ പോലീസ് രംഗത്തിറങ്ങുന്നു.മാർവ്വൽ യൂണിവേഴ്സിറ്റിയിൽ പോലീസ് നടത്തിയ ലഹരി വേട്ടയിൽ പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ ബാലഗോപാലൻ്റെ മകൻ ആത്മഹത്യ ചെയ്യുന്നു.
കോളേജിലെ ലഹരി റാക്കറ്റിൻ്റെ നിയന്ത്രണം ചോട്ടുവിനാണെന്നു മനസ്സിലാക്കിയ എസ് ഐ അരുൺ അയ്യപ്പൻ അതിൻ്റെ പിന്നാലെ അന്വേഷണത്തിനിറങ്ങുന്നു. അരുൺ അയ്യപ്പനും ജീവൻ നഷ്ടപ്പെടുന്നു. മുഖ്യമന്ത്രി കെ ആർ രാജേന്ദ്രൻ ( ശങ്കർ രാമകൃഷ്ണൻ ) ഡി വൈ എസ് പി ബാലഗോപാലിൻ്റെ അടുത്ത സുഹൃത്താണ്.
അരുൺ അയ്യപ്പൻ്റെ സുഹൃത്തുക്കളായ നാല് പുതിയ എസ് ഐ മാരും അനുഭവ സമ്പന്നനായ ഡിവൈഎസ്പി ബാലഗോപാലും ചേർന്ന് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം രൂപീകരിക്കുന്നതും തുടർന്ന് ലഹരി മാഫിയയുമായി ഏറ്റുമുട്ടുന്നതുമാണ് ചിത്രത്തെ മുന്നോട്ടു കൊണ്ടു പോകുന്നത്.ഈ അന്വേഷണത്തിലോ ലഹരി മാഫിയയുമായുള്ള ഏറ്റുമുട്ടലിലോ പ്രത്യേകിച്ച് നല്ലതായിട്ടൊന്നും പറയാനില്ല.
:format(jpeg)/img/2026/09/lawandordermain-15111789711115.jpg)
ഗ്യാങ് വാറിലും പോലീസ് – ഗുണ്ടാ ഏറ്റുമുട്ടലിലും പ്രേക്ഷകരെ ആകർഷിക്കാൻ പുതിയതായിട്ടൊന്നുമില്ല. നായകനും ചെറുപ്പക്കാരുടെ നാലോ അഞ്ചോ പേരുള്ള ഒരു സംഘവും ചേർന്ന് വില്ലന്മാരെ തുരത്തുന്നത് ആക്ഷൻ ചിത്രങ്ങളിലെ സ്ഥിരം ശൈലി ഈ ചിത്രത്തിലും ആവർത്തിക്കുന്നു.
പോരാട്ടം മുറുകുമ്പോൾ ബാലഗോപാലന് സഹായ വാഗ്ദാനവുമായി കാരിക്കാമുറി ഷണ്മുഖൻ്റെ സഹചാരി മമ്മാലി (മോഹൻ ജോസ് ) എത്തുന്നുണ്ട്. പച്ചയെ ഒതുക്കാൻ അവസാനം കൊച്ചിയെ ഇപ്പോഴും വിറപ്പിക്കുന്ന സാക്ഷാൽ കാരിക്കാമുറി ഷണ്മുഖൻ തന്നെ വരേണ്ടി വന്നു. മമ്മൂട്ടിയുടെ കാമിയോ റോളാണ് ലോ ആൻഡ് ഓർഡറിന് വലിയ ഹൈപ്പ് നൽകിയത്. എന്നാൽ കാരിക്കാമുറി ഷണ്മുഖൻ്റെ വരവ് പ്രേക്ഷകരിൽ കാര്യമായ ഒരു ചലനവും സൃഷ്ടിക്കുന്നില്ല.
മമ്മൂട്ടിയുടെ ഏറ്റവും ഐകോണിക്കും സ്റ്റൈലിഷുമായ കഥാപാത്രങ്ങളിൽ ഒന്നിനെ നശിപ്പിക്കാനാണോ സംവിധായകനും തിരക്കഥാകൃത്തും ചേർന്ന് ഇങ്ങനെ ഒരു പണി ചെയ്തു വെച്ചതെന്ന് സംശയിക്കണം.
മികച്ച നടനുള്ള ദേേശീയ അവാർഡിൻ്റെ തിളക്കത്തിൽ നിൽക്കുന്ന മമ്മൂട്ടി ഇത്തരമൊരു സാഹസത്തിന് നിന്നു കൊടുക്കരുതായിരുന്നു. ഷണ്മുഖൻ വന്നില്ലായിരുന്നുവെങ്കിലും ബാലഗോപാലനും സംഘത്തിനും ചിത്രം മികച്ച രീതിയിൽ അവസാനിപ്പിക്കാനാവുമായിരുന്നു.
വൻ താരനിരയോടെ വലിയ ക്യാൻവാസിൽ, വലിയ ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഉദയകൃഷ്ണയാണ് തിരക്കഥാകൃത്ത്.ഇതിന് മുമ്പ് ഉദയകൃഷ്ണ തിരക്കഥയെഴുതിയ 2023-ലെ ദിലീപ് – തമന്ന ചിത്രം ബാന്ദ്ര ഒരു ബോക്സ് ഓഫീസ് പരാജയമായിരുന്നു.
ബാന്ദ്രയിലേതിനും താഴെയാണ് ലോ ആൻഡ് ഓർഡറിൻ്റെ തിരക്കഥയുടെ നിലവാരം.പഴയ സ്റ്റെലിൽ നാടകീയത കലർന്നതാണ് ഡയലോഗുകൾ.” “കാക്കി ഒരു വിശ്വാസമാണ്. അതിനൊരു ഡിഗ്നിറ്റി ഉണ്ട്. പവറുണ്ട് ” എന്നെല്ലാമുള്ള ഡയലോഗുകൾ കേൾക്കാം.
ഫ്ലാറ്റായി പറഞ്ഞു പോകുന്ന കഥയിൽ വലിയ ട്വിസ്റ്റുകളോ സസ്പെൻസോ ഒന്നുമില്ല. കഴിഞ്ഞയാഴ്ച ഇറങ്ങിയ പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ എന്ന പോലീസ് ചിത്രവുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ പഴയ സ്റ്റൈൽ പോലീസ് സ്റ്റോറിയുടെ തിരക്കഥയിൽ ബ്രില്യൻസ് ഒന്നും ഒളിപ്പിച്ചു വെച്ചിട്ടില്ല. കാലഹരണപ്പെട്ട സ്റ്റൈലിലുള്ള ഒരു ആക്ഷൻ ചിത്രമാണ് ലോ ആൻഡ് ഓർഡർ.
പ്രധാന കഥാപാത്രമായ ഡിവൈഎസ്പി ബാലഗോപാലിനെ പ്രകാശ് വർമ്മ ഭംഗിയായി അവതരിപ്പിച്ചു. എന്നാൽ കഥാപാത്ര സൃഷ്ടിയിലെ പാളിച്ചകൾ കാരണം ‘തുടരും’ ചിത്രത്തിലെ ജോർജ് സാറിൻ്റെ ഒപ്പം എത്തിയില്ല ഡിവൈഎസ്പി ബാലഗോപാൽ.. ബ്ലാസ്റ്റിൽ രാജവേണിയായി തിളങ്ങുന്ന അഭിനയം കാഴ്ച്ച വെച്ച അഭിരാമിക്ക് ഈ ചിത്രത്തിൽ വേണിയായി മികച്ച പ്രകടനത്തിനുള്ള അവസരങ്ങൾ ഇല്ല.
അഞ്ച് പുതിയ എസ് ഐമാരിൽ അരുൺ അയ്യപ്പനായി വേഷമിട്ട ഋതുദേവ് അയ്യപ്പനാണ് കുറച്ചെങ്കിലും പ്രകടനത്തിന് അവസരം. ചൂരൽമലക്കാരൻ ആയതു കൊണ്ട് ചൂരൽമല ദുരന്തവും ബെയ്ലി പാലവും ദുരന്തബാധിതരുടെ പുനരധിവാസ കേന്ദ്രവുമെല്ലാം ചിത്രത്തിൽ കാണിക്കുന്നുണ്ട്.
കൊടും വില്ലൻ പച്ചയായി അഭിനയിച്ച ഷെർഷ ഷെറീഫിനും കണ്ടു ശീലിച്ച പരമ്പരാഗത വില്ലൻ്റെ പ്രതിഛായക്ക് അപ്പുറം പോകാനായിട്ടില്ല.വി.കെ. പ്രകാശ് , സുരേഷ് കൃഷ്‌ണ , ജോയ് മാത്യു , ജോണി ആൻ്റണി ഭീമൻരഘു, നന്ദു.അസിം ജമാൽ, ഗായത്രി അശോക്, അജയ് വാസുദേവ്, നന്ദൻ ഉണ്ണി. അക്ഷയ് രാധാകൃഷ്ണൻ, മാധുരി , സാബുമോൻ അബ്ദുസമദ്, സന്ധ്യാ രാജേന്ദ്രൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

മലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാളായ രഞ്ജിത്തിന് ഈ ചിത്രത്തിൽ പുതുമയൊന്നും കൊണ്ടുവരാനായിട്ടില്ല. പ്രധാന വേഷങ്ങളിൽ എത്തിയ യുവനടിമാരൊക്കെ കാഴ്ച്ച വസ്തുക്കളാണ്. ന്യൂ ജെൻ വൈബ് കൊണ്ടുവരാനുള്ള സംവിധായകൻ്റെ ശ്രമമൊന്നും വിജയിച്ചില്ല.ഷിബു ചക്രവര്‍ത്തിയാണ് ലോ ആൻ്റ് ഓര്‍ഡറില്‍ ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്.
ഗാനങ്ങൾക്ക് സംഗീതം നൽകിയത് ജോ ഡാനിയേലും പശ്ചാത്തല സംഗീതം ഒരുക്കിയത് ബിജിബാലുമാണ്. ആക്ഷൻ കൊറിയോഗ്രഫി ഫീനിക്‌സ് പ്രഭു, പി സി സ്റ്റണ്ട്‌സ്, മാഫിയ ശശി എന്നിവർ ചേർന്ന് നിര്‍വഹിച്ചു.പ്രശാന്ത് രവീന്ദ്രനാണ് ഛായാഗ്രഹണം.
പഴയ ആക്ഷൻ ചിത്രങ്ങളുടെ സ്റ്റൈലിലാണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. മനോജ് കണ്ണോത്താണ് എഡിറ്റർ.സത്യം സിനിമാസ്, മഹാസുബൈര്‍ മൂവി ക്ഷേത്ര എന്നിവയുടെ ബാനറില്‍ പ്രേമചന്ദ്രന്‍ എ ജി, മഹാസുബൈര്‍ എന്നിവരാണ് രണ്ടര മണിക്കൂറിലേറെ ദൈർഘ്യമുള്ള ലോ ആൻ്റ് ഓര്‍ഡര്‍ നിര്‍മിച്ചത്.
——————————————————–
(കേരള കാർഷിക സർവ്വകലാശാലയുടെ തൃശൂർ വെളളാനിക്കര കാർഷിക കോളേജ് മുൻ പ്രൊഫസറാണ് ലേഖകൻ)
——————————————————————-
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക































