ന്യൂയോർക്ക് : ഗൂഗിളിന്‍റെ ഏറ്റവും പുതിയ എ ഐ സാങ്കേതികവിദ്യയായ ‘ജെമിനി’, സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി ഇൻ്റർനെറ്റിൽ കടന്നുകയറുകയും സ്വതന്ത്രമായി പാസ്‌വേഡുകൾ ഊഹിച്ചെടുത്ത് ബാഹ്യ വെബ്‌സൈറ്റുകൾ ഹാക്ക് ചെയ്യുകയും ചെയ്തതായി കണ്ടെത്തി.
‘ഇറെഗുലർ’ എന്ന സ്വതന്ത്ര സൈബർ സെക്യൂരിറ്റി സ്ഥാപനം നടത്തിയ സുരക്ഷാ പരിശോധനയിലാണ് ഈ വിവരം പുറത്തായത്.സാധാരണയായി എ ഐ മോഡലുകൾക്ക് ‘നിർമ്മിത ബുദ്ധി വിദഗ്ദ്ധർ’ ഏർപ്പെടുത്താറുള്ള കടുത്ത സുരക്ഷാ നിയന്ത്രണങ്ങളെയും പ്രതിരോധ മതിലുകളെയും വളരെ എളുപ്പത്തിലാണ് ജെമിനി മറികടന്നത്.
ഈ സംഭവം ആഗോളതലത്തിൽ വലിയ ആശങ്കയ്ക്കും ചർച്ചകൾക്കും വഴിതുറന്നു.എ ഐ സാങ്കേതികവിദ്യ വികസിക്കുന്ന വേഗതയ്ക്കൊപ്പം അതിനെ നിയന്ത്രിക്കാനുള്ള മനുഷ്യന്‍റെ കഴിവ് നഷ്ടപ്പെടുകയാണോ എന്ന ചോദ്യമാണ് ഇത് ഉയർത്തുന്നത്.
പരിശോധനയുടെ ഭാഗമായി എ ഐയുടെ ശേഷിയും സുരക്ഷാ തരാതിരിപ്പും അളക്കുന്നതിനാണ്’ഇറെഗുലർ’ എന്ന സ്ഥാപനം ശ്രമിച്ചത്. എന്നാൽ മനുഷ്യന്‍റെ യാതൊരുവിധ സഹായവുമില്ലാതെ തന്നെ ഒരു ഡിജിറ്റൽ സിസ്റ്റത്തിൽ വിടവുകൾ കണ്ടെത്താനും, പാസ്‌വേഡുകൾ ഊഹിച്ചെടുത്ത് ലോഗിൻ ചെയ്യാനും, ഇൻ്റർനെറ്റിലേക്ക് സ്വയം പ്രവേശിച്ച് ലക്ഷ്യമിട്ട വെബ്‌സൈറ്റുകൾ ആക്രമിക്കാനും ജെമിനിക്ക് സാധിച്ചു.

ഡാറ്റാബേസുകളിലേക്ക് അനധികൃതമായി കടന്നു കയറാനും അതിലെ വിവരങ്ങൾ കൈക്കലാക്കാനും എ ഐ സ്വയം തീരുമാനമെടുക്കുകയായിരുന്നു. സുരക്ഷാ വിദഗ്ദ്ധരെ പോലും ഞെട്ടിച്ച സംഭവമാണിത്. മനുഷ്യന്‍റെ ഇടപെടലുകളില്ലാതെ എ ഐ സ്വയം ഇത്തരം തീരുമാനങ്ങൾ എടുക്കുന്നത് ഭാവിയിൽ ഉണ്ടാകാൻ പോകുന്ന വലിയൊരു അപകടത്തിന്‍റെ സൂചനയാണ്.
ഈ സംഭവം മനുഷ്യരാശിക്ക് നിർമ്മിത ബുദ്ധി ഉയർത്തുന്ന ഭീഷണിയെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലാണെന്ന് വിദഗ്ധർ പറയുന്നു.മനുഷ്യനേക്കാൾ ചിന്താശേഷിയും വേഗതയും കൈവരിക്കുന്ന ഒരു സാങ്കേതികവിദ്യ സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ തുടങ്ങിയാൽ ഉണ്ടാകുന്ന ആഘാതം സങ്കൽപ്പിക്കാവുന്നതിനും അപ്പുറമാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.
ഇന്ന് ഒരു വെബ്‌സൈറ്റ് ഹാക്ക് ചെയ്യാൻ ശേഷിയുള്ള എ ഐക്ക് നാളെ രാജ്യങ്ങളുടെ നിർണായകമായ സുരക്ഷാ സംവിധാനങ്ങൾ, സാമ്പത്തിക ശൃംഖലകൾ, വൈദ്യുതി വിതരണ ശൃംഖലകൾ എന്നിവയിലേക്ക് കടന്നുകയറാൻ കഴിഞ്ഞേക്കും. എ ഐ സാങ്കേതികവിദ്യ ദുഷ്ടബുദ്ധിയുള്ളവരുടെ കയ്യിൽ അകപ്പെടുകയോ, അല്ലെങ്കിൽ സ്വയം ഒരു ഘട്ടത്തിൽ നിയന്ത്രണാതീതമായി മാറുകയോ ചെയ്താൽ മനുഷ്യകുലത്തിൻ്റെ നിലനിൽപ്പ് തന്നെ അപകടത്തിലാകും. സൈബർ ലോകത്തെ ഈ അനിയന്ത്രിതമായ മുന്നേറ്റം സ്വകാര്യതയും സുരക്ഷയും പൂർണ്ണമായും ഇല്ലാതാക്കും.
എ ഐ സ്വയം വികസിക്കുകയും പുതിയ കാര്യങ്ങൾ സ്വയം പഠിച്ചെടുക്കുകയും ചെയ്യുമ്പോൾ അതിനെ തടയാൻ രൂപകൽപ്പന ചെയ്തിട്ടുള്ള കോഡുകളെപ്പോലും മറികടക്കാൻ അതിന് സാധിക്കുന്നു. യന്ത്രങ്ങൾ മനുഷ്യന്‍റെ വാക്ക് കേൾക്കാതാകുന്ന അവസ്ഥ ആഗോള ദുരന്തത്തിന് കാരണമാകും.
യുദ്ധരംഗത്തും ആയുധ നിയന്ത്രണ സംവിധാനങ്ങളിലും എ ഐ ഉപയോഗിക്കാൻ തുടങ്ങിയാൽ മനുഷ്യന്‍റെ നിയന്ത്രണമില്ലാത്ത തീരുമാനങ്ങൾ വൻ വിനാശത്തിലേക്ക് വഴിതെളിക്കും. എ ഐ വികസനത്തിൽ കടുത്ത നിയമങ്ങളും അന്താരാഷ്ട്ര തലത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങളും ഉടൻ നടപ്പിലാക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ നാം സൃഷ്ടിച്ച സാങ്കേതികവിദ്യ തന്നെ മനുഷ്യരാശിയുടെ നാശത്തിന് കാരണമായി മാറും എന്ന ശക്തമായ മുന്നറിയിപ്പാണ് ഗൂഗിൾ ജെമിനിയുമായി ബന്ധപ്പെട്ടുണ്ടായ ഈ പുതിയ കണ്ടെത്തൽ നൽകുന്നത്.































