ഡോ ജോസ് ജോസഫ്…
പ്രകാശൻ പറക്കട്ടെ, അനുരാഗം എന്നീ ചിത്രങ്ങൾക്കു ശേഷം ഷഹദ് സംവിധാനം ചെയ്ത ചിത്രമാണ് പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ.വിജയരാഘവനും പാർവ്വതി തിരുവോത്തും പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ചിത്രം, ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലറിൻ്റെയും പോലീസ് നടപടി ക്രമങ്ങളുടെയും ജോണറിൽ ഒരുക്കിയ വ്യത്യസ്തമായ ഒരു കുറ്റാന്വേഷണ ചിത്രമാണ്.

ദൃശ്യം ചിത്രങ്ങളുടെ പരമ്പരയിലൂടെ ജീത്തു ജോസഫ് മലയാളത്തിലെ ക്രൈം സസ്പെൻസ് ചിത്രങ്ങൾക്ക് നിശ്ചയിച്ച ബെഞ്ച് മാർക്കിനോട് ചേർന്നു നിൽക്കുന്ന ചിത്രമാണ് പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ.
ജോസഫ്, നായാട്ട്, ഓഫീസർ ഓൺ ഡ്യൂട്ടി, റോന്ത്, ഉന്മാദം തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥയിൽ ഷാഹി കബീർ എഴുതി ചേർത്ത പോലീസ് നടപടി ക്രമങ്ങളുടെ കൃത്യത ഈ ചിത്രത്തിലും കാണാം. സൂരജ് വെഞ്ഞാറമ്മൂട് നായകനായി അഭിനയിച്ച ഹെവൻ എന്ന ചിത്രത്തിൻ്റെ സഹ തിരക്കഥാകൃത്തായിരുന്ന പി എസ് സുബ്രഹ്മണ്യനും വിജേഷ് തോട്ടുങ്ങലും ചേർന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്.
ഒരു പോലീസ് ഓഫീസറായ പി എസ് സുബ്രഹ്മണ്യൻ്റെ അനുഭവ സമ്പത്ത് തിരക്കഥയ്ക്ക് ഒരു മുതൽക്കൂട്ടാണ്. പഴുതടച്ചുള്ള തിരക്കഥയും അഭിനേതാക്കളുടെ മികച്ച പ്രകടനവുമാണ് പ്രഥമദൃഷ്ട്യാ കുറ്റക്കാരുടെ പ്രധാന ശക്തി.
പോലീസുകാരനായ ഭർത്താവിൻ്റെ മരണത്തെ തുടർന്ന് അലീന എബ്രഹാമിന്
( പാർവ്വതി തിരുവോത്ത്) പോലീസിൽ ആശ്രിത നിയമനം ലഭിക്കുന്നതോടെയാണ് ചിത്രത്തിൻ്റെ തുടക്കം. ട്രെയിനിംഗ് പൂർത്തിയാക്കിയ അലീന സി പി ഒ ആയി നാട്ടകം പോലീസ് സ്റ്റേഷനിൽ ഒരു ക്രിസ്തുമസ്സ് കാലത്ത് ചാർജെടുക്കുന്നു.
സിഐ (വിനയ് ഫോർട്ട് ) ശബരിമലയ്ക്ക് പോകാൻ മാലയിട്ടിരിക്കുകയാണ്. ഇതേ സമയം കോട്ടയം-കുമളി പാതയോട് ചേർന്ന് ചില കവർച്ചകളും കൊലപാതകങ്ങളും അരങ്ങേറുന്നുണ്ട്. തൃശൂർ ന്യൂ ഫാഷൻ സിൽക്ക്സിലെ മാനേജർ ജയപ്രകാശും കൂട്ടുകാരി മീരയുമാണ് ഈ കേസുകളിലെ പ്രതികൾ എന്ന് ആദ്യമെ വെളിപ്പെടുത്തുന്നുണ്ട്.
നൈറ്റ് പെട്രോളിംഗിനിടെ പോലീസിനെ വെട്ടിച്ച് കടന്നു കളയാൻ ശ്രമിച്ച കാറുടമയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ നാട്ടകം സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നു. തുടർന്ന് അലീന, പാറാവ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ദിവ്യ ( ഉണ്ണിമായ പ്രസാദ്) എഎസ്ഐ ദാസൻ (സിദ്ധാർത്ഥ് ഭരതൻ ) പോലീസ് ഡ്രൈവർ ശ്രീനാഥ് (മാത്യു തോമസ് ) എന്നിവരും പ്രതിയുമായി സംഘർഷമുണ്ടാവുകയും പ്രതി കസ്റ്റഡിയിൽ മരിക്കുകയും ചെയ്യുന്നു.
കൊടും കുറ്റവാളി ജയപ്രകാശ് ആണെന്നറിയാതെയായിരുന്നു പ്രതി അബദ്ധത്തിൽ വെടിയേറ്റ് മരിച്ചത്. സ്റ്റേഷൻ്റെ ചുമതലയുള്ള എസഐ സേവ്യർ ( (അസീസ് നെടുമങ്ങാട്) പുറത്തു പോയ സമയത്തായിരുന്നു സംഘർഷം.
ഒന്നുകിൽ അബദ്ധത്തിൽ സംഭവിച്ച തെറ്റ് ഏറ്റുപറഞ്ഞ് നിയമത്തിന് കീഴടങ്ങുക. അല്ലെങ്കിൽ കുറ്റം മറച്ചു വെയ്ക്കുകയും തെളിവുകൾ നശിപ്പിക്കുകയും ചെയ്ത് രക്ഷപെടുക.ഈ രണ്ട് മാർഗ്ഗങ്ങളായിരുന്നു നാല് പോലീസുകാരുടെയും മുന്നിലുണ്ടായിരുന്നത്.
പോലീസ് തലപ്പത്തുള്ളവർ സംരക്ഷിക്കില്ലെന്ന് ഉറപ്പുള്ള നാൽവർ സംഘം രണ്ടാമത്തെ മാർഗ്ഗമാണ് തെരഞ്ഞെടുത്തത്. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ മാഞ്ഞു പോകാൻ 14 ദിവസമെടുക്കും. അതു വരെ പിടിച്ചു നിൽക്കണം.പിന്നീടുള്ള ഓരോ ദിവസവും എന്തു സംഭവിക്കുമെന്നാണ് ചിത്രം തുടർന്ന് പറയുന്നത്.

സസ്പെൻസ് ആദ്യാവസാനം പൂർണ്ണമായും നിലനിർത്താൻ സംവിധായകനും തിരക്കഥാകൃത്തുക്കൾക്കും കഴിഞ്ഞിട്ടുണ്ട്.സി സി ടി വി യിലെ ബാക്ക് അപ് തീരുന്നതോടെ തെളിവുകൾ നശിക്കുമെന്നും കുറ്റകൃത്യം മാഞ്ഞു പോകുമെന്നുമായിരുന്നു നാല് പോലീസുകാരുടെയും വിശ്വാസം.
എന്നാൽ ജയപ്രകാശിൻ്റെയും പങ്കാളിയുടെയും കവർച്ചാ ശ്രമത്തിനിടയിൽ റിട്ടയേഡ് ആർമി ഓഫീസർ കൊല്ലപ്പെട്ടത് അന്വേഷിക്കാൻ ക്രൈം ബ്രാഞ്ച് ഡിവൈ എസ് പി ഹാരിസ് മീരാൻ (വിജയരാഘവൻ) എത്തുന്നതോടെ ചിത്രം മാറുന്നു.
അന്വേഷിച്ച കേസുകൾ 100 ശതമാനവും വിജയിപ്പിച്ച ചരിത്രമാണ് ഹാരിസ് മീരാൻ്റേത്. പെർഫക്ട് ക്രൈം എന്നൊന്നില്ല. തെളിവുകൾ കണ്ടെത്തണം. ഫെർഫക്ട് ഇൻവെസ്റ്റിഗേഷനാണ് വേണ്ടത് എന്നാണ് ഹാരിസ് മീരാൻ്റെ പ്രമാണം..ഹാരിസ് മീരാൻ എഴുതിയ കുറ്റാന്വേഷണ പുസ്തകങ്ങളുടെ ആരാധികയാണ് അലീന.
അയാൾ എഴുതിയ ‘സത്യം, നീതി, ന്യായം ‘ എന്ന പുസ്തകം അവൾ പല ആവർത്തി വായിച്ചിട്ടുണ്ട്.. കുറ്റവാളിയെ എങ്ങനെയും കുടുക്കാനുള്ള ഹാരിസ് മീരാൻ്റെ പോലീസ് ബുദ്ധിയും അതിനെ നേരിടാൻ അയാളുടെ പാഠശാലയിൽ നിന്നു തനെ മറുതന്ത്രങ്ങൾ കണ്ടത്തുന്ന അലീനയുടെ പോലീസ് ബുദ്ധിയുമാണ് ചിത്രത്തിൻ്റെ രണ്ടാം പകുതിയെ മുന്നോട്ടു കൊണ്ടു പോകുന്നത്.
” കള്ളന്മാരെ കൊണ്ട് സത്യം പറയിക്കാന്‍ എളുപ്പമാണ്. എന്നാൽ കുറ്റക്കാർ കാക്കിയിട്ടവരായതു കൊണ്ട് സത്യം പറയിക്കാൻ പാടാ”എന ഹാരിസ് മീരാൻ്റെ തിരിച്ചറിവ് അയാൾ അകപ്പെട്ട വിഷമവൃത്തം വെളിപ്പെടുത്തുന്നു.കുറ്റവാളിയെ എങ്ങനെയും കുടുക്കണം എന്ന് അന്വേഷണ ഉദ്യാഗസ്ഥനും എങ്ങനെയും രക്ഷപ്പെടണം എന്ന് എതിർ ഭാഗവും ചിന്തിക്കുന്നു.
അവർ തമ്മിലുള്ള മൈൻഡ് ഗെയിമുകളാണ് ചിത്രത്തിൻ്റെ അവസാനം വരെ കാണുന്നത്. അടുത്തതായി എന്താണ് സംഭവിക്കാൻ പോകുന്നതെന്ന ആകാംഷ ആദ്യം മുതൽ ക്ലൈമാക്സ് വരെ നിലനിർത്തുന്നതിൽ സംവിധായകനും തിരക്കഥാകൃത്തുക്കളും വിജയിച്ചു .കുറ്റകൃത്യം, അന്വേഷണം, കുറ്റം മറച്ചു വെയ്ക്കാനുള്ള ഗെയിമുകൾ എന്നിവയോടൊപ്പം കഥാപാത്രങ്ങളുടെ വ്യക്തി ജീവിതത്തിലെ സംഘർഷങ്ങളിലേക്കും ചിത്രം കടന്നു ചെല്ലുന്നുണ്ട്.
അലീനയുടെ ‘ചൈൽഡ്ഹുഡ് ട്രോമയും ‘ ബാല്യത്തിലെ ഒറ്റപ്പെടലും ക്ലീഷേ പോലെ ഇടയ്ക്കിടെ കടന്നു വരുന്നു.എന്നാൽ ക്ലൈമാക്സിൽ അതിന് കൃത്യമായ ഉത്തരം പ്രേക്ഷകന് ലഭിക്കും. നാല് പോലീസുകാർ തമ്മിലുള്ള വൈകാരിക ബന്ധവും അടുപ്പവും വിശ്വസനീയമായി വികസിപ്പിച്ചെടുത്തിട്ടുണ്ട്.
കു
ഷാഹി കബീർ തിരക്കഥയെഴുതി മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ട് പോലീസ് സംവിധാനത്തിലെ അധികാര ശ്രേണിയും താഴെ തട്ടിലുള്ള പോലീസുകാർ അനുഭവിക്കുന്ന തൊഴിൽ സമ്മർദ്ദവും ആത്മസംഘർഷങ്ങളും ചർച്ച ചെയ്ത ചിത്രമായിരുന്നു.
പ്രഥമ ദൃഷ്ട്യാ കുറ്റക്കാരിലും താഴെത്തട്ടിലുള്ള പോലീസുകാർ അനുഭവിക്കുന്ന സമ്മർദ്ദങ്ങൾ കാണാമെങ്കിലും നായാട്ടിലെത് പോലെ രാഷ്ട്രീയ മാനങ്ങളിലേക്ക് കടക്കുന്നില്ല. ഈ ചിത്രത്തിലെ പോലീസുകാർ ഇരകളായി മാറുന്നില്ല.
വേട്ടയാടപ്പെടാൻ അനുവദിക്കുന്നുമില്ല. പകരം അവർ സിസ്റ്റത്തെ ബുദ്ധിപൂർവ്വം കബളിപ്പിച്ച് കുറ്റവാളികൾ എന്ന ലേബലിൽ നിന്നും രക്ഷപെടാൻ ശ്രമിക്കുകയാണ്.ചിത്രത്തിൽ നിറയെ ട്വിസ്റ്റുകൾ ഉണ്ടെങ്കിലും രണ്ടാം പകുതിയിൽ ചെറിയ സങ്കീർണ്ണത അനുഭവപ്പെടും.
പൃഥ്വിരാജ് നായകനായ ഐ നോബഡിയിൽ നായികയായിരുന്നുവെങ്കിലും ആ ചിത്രത്തിലെ പാർവ്വതി തിരുവോത്തിൻ്റെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.
ഉള്ളൊഴുക്കിന് ശേഷം പാർവ്വതി അവതരിപ്പിക്കുന്ന അതി ശക്തമായ കഥാപാത്രമാണ് പ്രഥമദൃഷ്ട്യാ കുറ്റക്കാരിലെ അലീന. ദൃശ്യത്തിലെ ജോർജ്ജുകുട്ടിയോട് കിടപിടിക്കും. 20 വർഷത്തിലേറെ നീളുന്ന അഭിനയ ജീവിതത്തിൽ പാർവ്വതി ആദ്യമായാണ് ഒരു പോലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബ്രില്യൻ്റായ പ്രകടനമാണ് അലീനയായി അവർ കാഴ്ച്ചവെച്ചിരിക്കുന്നത്.
ചിത്രത്തിലെ ഏറ്റവും മികച്ച പ്രകടനവും പാർവ്വതിയുടേതാണ്. ചില രംഗങ്ങളിൽ അലീന ദൃശ്യത്തിലെ ജോർജ്ജുകുട്ടിയെ ഓർമ്മിപ്പിക്കും.പാർവ്വതിയുടെ ഒപ്പം നിൽക്കുന്ന അഭിനയമാണ് ഹാരിസ് മീരാനായി എത്തിയ വിജയരാഘവൻ്റേത്.
കിഷ്കിന്ധാകാണ്ഡത്തിന് ശേഷം വിജയരാഘവൻ്റെ മറ്റൊരു അതുല്യ പ്രകടനം. കിഷ്കിന്ധാ കാണ്ഡത്തിലെ നായകൻ ആസിഫ് അലിയെ ചിത്രത്തിൻ്റെ ക്ലൈമാക്സിൽ ഒരു രംഗത്ത് മാത്രം കാമിയോ റോളിൽ കാണാം.നാൽവർ സംഘത്തിലെ മറ്റ് പോലീസുകാരെ സിദ്ധാർത്ഥ് ഭരതനും മാത്യു തോമസും ഉണ്ണിമായ പ്രസാദും ഭംഗിയായി അവതരിപ്പിച്ചു.
പക്വതയുളള പ്രകടനമാണ് മാത്യു തോമസിൻ്റേത്.സിഐയായി വേഷമിട്ട വിനയ് ഫോർട്ടും ചൂടൻ എസ് ഐ സേവ്യറായി അസീസ് നെടുമങ്ങാടും തിളങ്ങി.ദിനേശ് പ്രഭാകർ, നിയാസ് ബക്കർ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
![]()
പാളിച്ചകളില്ലാത്ത തിരക്കഥയാണ് ചിത്രത്തിൻ്റെ കരുത്ത്. അനുഭവ സമ്പത്തുള്ള പോലീസ് ഓഫീസർമാർ തന്നെ തിരക്കഥാകൃത്തുക്കളായി എത്തുന്നത് ഇത്തരം ചിത്രങ്ങളുടെ വിശ്വസനീയത കൂട്ടും. ഈ ചിത്രത്തിൻ്റെ മേക്കിംഗ് മികവിലൂടെ ഷഹദ് മലയാളത്തിലെ മികച്ച സംവിധായകരുടെ നിരയിലേക്ക് ഉയർന്നു.
മറ്റ് സാങ്കേതിക മേഖലകളിലും ചിത്രം ഉയർന്ന നിലവാരം പുലർത്തുന്നു. എക്കോ, കിഷ്കിന്ധാ കാണ്ഡം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മുജീബ് മജീദാണ് ഈ സിനിമയ്ക്ക് സംഗീതം നൽകിയിരിക്കുന്നത്. ചിത്രത്തിൻ്റെ സസ്പെൻസ് മൂഡ് നിലനിർത്തുന്നതിൽ പശ്ചാത്തല സംഗീതം വലിയ പങ്ക് വഹിച്ചു.
കണ്ണൂർ സ്ക്വാഡിൻ്റെ സംവിധായകൻ റോബി വർഗീസ് രാജാണ് ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ. ചമൻ ചാക്കോ എഡിറ്റർ. 11 ഐക്കൺസിൻ്റെ ബാനറിൽ അർജുൻ സെൽവയാണ് രണ്ട് മണിക്കൂർ 41 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം നിർമ്മിച്ചത്.
——————————————————–
(കേരള കാർഷിക സർവ്വകലാശാലയുടെ തൃശൂർ വെളളാനിക്കര കാർഷിക കോളേജ് മുൻ പ്രൊഫസറാണ് ലേഖകൻ)
——————————————————————-
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക































