ഡോ ജോസ് ജോസഫ്….
കിങ് ഓഫ് കൊത്ത റിലീസ് ചെയ്ത് മൂന്ന് വർഷത്തിന് ശേഷം നായക വേഷത്തിൽ ദുൽഖർ സൽമാൻ മലയാളത്തിലേക്ക് തിരിച്ചു വരുന്ന ചിത്രമാണ് ഐ ആം ഗെയിം.
അഭിലാഷ് ജോഷി സംവിധാനം ചെയ്ത കിങ് ഓഫ് കൊത്ത ബോക്സ് ഓഫീസിൽ പരാജയപ്പെട്ടിരുന്നു. ആക്ഷൻ ത്രില്ലർ ചിത്രം ആർഡിഎക്സായിരുന്നു 2023 ലെ ഓണക്കാലത്ത് കിങ് ഓഫ് കൊത്തയെ മലർത്തിയടിച്ചത്.

ആർ ഡി എക്സിൻ്റെ സംവിധായകൻ നഹാസ് ഹിദായത്താണ് ഐ ആം ഗെയിമിൻ്റെ സംവിധായകൻ. ആർ ഡി എക്സിലെ നായകന്മാരിൽ ഒരാളായിരുന്ന ആൻ്റണി വർഗീസ് ഈ ചിത്രത്തിലും നായകതുല്യമായ വേഷത്തിൽ എത്തുന്നുണ്ട്.
ചൂതാട്ടം, ഫാൻ്റസി, ഹൊറർ, ക്രൈം, ക്രിക്കറ്റ് പശ്ചാത്തലത്തിലുള്ള സ്പോർട്സ് ഡ്രാമ, ആക്ഷൻ, പ്രതികാരം എന്നിങ്ങനെ പല ജോണറുകളിലൂടെ കടന്ന് പോകുന്ന ചിത്രമാണ് ഐ ആം ഗെയിം.സംവിധായകൻ നവാസ് ഹിദായത്തിൻ്റെ കഥയ്ക്ക് സജീർ ബാബ, ഇസ്മയിൽ അബൂബക്കർ, ബിലാൽ മൊയ്ദു എന്നിവർ ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
ആദർശ് സുകുമാരനും ഷാബാസ് റഷീദും സജീർ ബാബയും ചേർന്നാണ് സംഭാഷണങ്ങൾ എഴുതിയത്. വേഫെറർ ഫിലിംസിൻ്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്നാണ് 171 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിൻ്റെ നിർമ്മാണം.
മലയാളം, തമിഴ്,കന്നഡ, തെലുങ്ക്, ഹിന്ദി എന്നീ അഞ്ച് ഭാഷകളിൽ പാൻ ഇന്ത്യൻ ചിത്രമായാണ് ഐ ആം ഗെയിം റിലീസ് ചെയ്തിരിക്കുന്നത്.ഹൈദരാബാദ് പ്രധാന ലൊക്കേഷനായ ഐ ആം ഗെയിമിനെ പൂർണ്ണമായും ദുൽഖറിൻ്റെ മലയാള ചിത്രം എന്ന് വിശേഷിപ്പിക്കാനാവില്ല.
മലയാളത്തിന് പരിചിതമല്ല കഥാപരിസരം. തെലുങ്ക്, തമിഴ് പ്രേക്ഷകർക്ക് കൂടുതൽ ആസ്വദിക്കാവുന്ന തരത്തിലാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.ചിത്രത്തിൻ്റെ കഥ ചില രംഗങ്ങളിൽ അല്ലു അർജുൻ, രാം ചരൺ, ജയസുധ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ 2014-ലെ തെലുങ്ക് ചിത്രം ‘യെവഡു ‘ വിനെ (മലയാളത്തിൽ ‘ഭയ്യ മൈ ബ്രദർ ‘ എന്ന പേരിൽ ഡബ്ബ് ചെയ്ത ചിത്രം) ഓർമ്മിപ്പിക്കും.
“ഹൃദയത്തിന് ഇതിനകം അറിയാവുന്നത് കൈ പ്രകടിപ്പിക്കുന്നു”.The hand expresses what the heart already knows”.അമേരിക്കൻ ആർക്കിടെക്ട് സാമുവൽ മോക്ക്ബിയുടെ ഈ വാക്യം എഴുതിക്കാണിച്ചു കൊണ്ടാണ് ചിത്രത്തിൻ്റെ തുടക്കം. ഒരു ഘട്ടം കഴിയുമ്പോൾ കൈ ചിത്രത്തിലെ ഫാൻ്റസി കഥാപാത്രമായി കടന്നു വരുന്നു.രണ്ട് കാർ അപകടങ്ങൾ കാണിച്ചു കൊണ്ടാണ് ചിത്രത്തിൻ്റെ തുടക്കം.രണ്ടാം പകുതിയിൽ ഈ രണ്ട് അപകടങ്ങളെയും തമ്മിൽ കണക്ട് ചെയ്യുന്നു.
ഹൈദരബാദിലെ ഒരു സമ്പന്ന കുടുംബത്തിലെ അംഗമാണ് ഡാൻ ജോൺ (ദുൽഖർ സൽമാൻ). അലസനും സുഖിമാനും സ്ഥിരം മദ്യപാനിയുമാണ് അയാൾ. ‘ലൂസർ ‘ എന്നാണ് അച്ഛൻ ജോൺ (ശ്യാമപ്രസാദ് ) ഡാനിനെ വിശേഷിപ്പിക്കുന്നത്. മകന് സ്വന്തമായി ഒരു കമ്പനി ജോൺ ഇട്ടു കൊടുത്തിട്ടുണ്ടെങ്കിലും അത് നേരെ നടത്താൻ ഡാനിനാവുന്നില്ല.പണമുള്ളവനെ വിലയുള്ളു എന്നാണ് അച്ഛൻ്റെ പ്രമാണം.

എങ്ങനെയും പണമുണ്ടാക്കണം.ഗാംബ്ലിങ്ങാണ് അതിന് ഡാൻ കണ്ടെത്തിയ മാർഗ്ഗം. മനുഷ്യരാശിയോളം തന്നെ പഴക്കമുണ്ട് ഗാംബ്ലിംഗിൻ്റെ ചരിത്രത്തിന്. മനുഷ്യ ജീവിതം തന്നെ ദൈവവും സാത്താനും തമ്മിൽ നടത്തുന്ന ഒരു ചൂതാട്ടമാണ്. ചൂതാട്ടത്തിൽ ചിലർ വാഴുന്നു. ചിലർ വീഴുന്നു.ലക്കല്ല, അൽഗോരിതമാണ് ജീവിതവും ഗാംബ്ലിംഗും ഡീ കോഡ് ചെയ്യുന്നത് എന്നാണ് ഡാനിൻ്റെ വിശ്വാസം.
മാർവാഡികളിൽ നിന്ന് കോടികൾ കടം വാങ്ങി വൻ കടക്കാരനായി മാറിയ ഡാൻ രക്ഷ പെടാനുള്ള അവസാന ശ്രമമെന്ന നിലയിൽ ‘ അമ്മ മേഴ്സി (ജയസുധ ) നൽകിയ 60 ലക്ഷം രൂപയുമായി ഓൺലൈൻ ക്രിക്കറ്റ് ബെറ്റിംഗ് ആപ്പിൽ ഭാഗ്യം പരീക്ഷിക്കുന്നു. ബെറ്റിംഗ് ഏജൻ്റ് ഫ്രെഡിയാണ് (വിനയ് ഫോർട്ട് )ഡാനിൻ്റെ അടുത്ത സുഹൃത്ത്.
അൽഗോരിതം ചതിക്കില്ലെന്നാണ്.മുംബൈയും മദ്രാസും തമ്മിൽ ക്രിക്കറ്റ് പ്രീമിയർ ലീഗ് ഫൈനൽ മത്സരം നടക്കുന്നു.അൽഗോരിതം ചതിക്കില്ലെന്ന വിശ്വാസത്തിൽ ക്രിക്കറ്റ് ബെറ്റിംഗ് ആപ്പിൽ ഡാൻ പണമിറക്കുന്നു. മദ്രാസിൻ്റെ പരിചയക്കുറവുള്ള സൂപ്പർ സ്ട്രൈക്കർ വിക്കി എന്ന വിഘ്നേഷ് ദാസ് (ആൻ്റണി വർഗീസ് ) ഫൈനലിൽ പെട്ടെന്ന് പുറത്താകുമെന്ന കണക്കു കൂട്ടലിലാണ് ഡാനിൻ്റെ വാതുവെയ്പ്.

ക്രിക്കറ്റ് പ്രീമിയർ ലീഗിലെ വാതുവെയ്പ്പും അതിൻ്റെ ചതിക്കുഴികളും പഞ്ചാത്തലമാക്കിയാണ് ഐ ആം ഗെയിം പുരോഗമിക്കുന്നത്. അൽഗോരിതം ചതിച്ചു.പണം നഷ്ടപ്പെട്ട് രക്ഷപെട്ടോടുന്നതിനിടെ വാഹനാപകടത്തിൽ ഡാനിൻ്റെ വലത് കൈ നഷ്ടപ്പെടുന്നു. പകരം മറ്റൊരാളുടെ കൈ ട്രാൻസ്പ്ലാൻ്റ് ചെയ്ത് ചേർക്കുന്നതോടെ കഥ ഫാൻ്റസി ജോണറിലേക്ക് കടക്കുന്നു. ഈ ഫാൻ്റസി ഘടകമാണ് ആദ്യ പകുതിയെ വ്യത്യസ്തമാക്കുന്നത്.
“സ്വന്തം കാര്യം ഞാൻ തന്നെ തീരുമാനിക്കുമെന്ന് “ഉറച്ചു വിശ്വസിക്കുന്ന ഡാനിന് ജീവിതത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെടുന്നു.പരിഭ്രമം, നിസ്സഹായയത, അതിമാനുഷിക നിയന്ത്രണം തുടങ്ങിയ വിവിധ അവസ്ഥകളിലൂടെ ഡാൻ കടന്നു പോകുന്നു. ആദ്യ പകുതിയിൽ ദുൽഖർ സൽമാൻ്റെ ഗംഭീര പ്രകടനമാണ് ചിത്രത്തിൻ്റെ ഊർജ്ജം.
രണ്ടാം പകുതിയിൽ ക്രിക്കറ്റ് സൂപ്പർ സ്റ്റാർ വിക്കിയും കാമുകിയും ( സംയുക്ത വിശ്വനാഥൻ) ഫ്ലാഷ് ബാക്കിൽ കടന്നു വരുന്നു. രണ്ടാം പകുതിയിൽ അര മണിക്കൂറിലേറെ തിരുവനന്തപുരത്ത് വേരുകളുള്ള ക്രിക്കറ്റ് താരം വിക്കിയുടെ കഥയാണ്.ഈ സമയത്തൊന്നും ഡാനിനെ കാണാനെയില്ല. പിന്നീട് ഡാൻ സ്ക്രീനിൽ പ്രത്യക്ഷപ്പെടുമ്പോഴേക്കും അതുവരെ കെട്ടിപ്പൊക്കിയ ഫാൻ്റസി മാജിക് നഷ്ടപ്പെടുന്നു.
പിന്നെ വില്ലൻ ഡേവിഡുമായി നടക്കുന്ന ഏറ്റുമുട്ടലും ക്രിക്കറ്റ് മത്സരത്തിൻ്റെ പശ്ചാത്തലത്തിലുള്ള ക്ലൈമാക്സുമെല്ലാം പ്രവചനീയവും തമിഴ്-തെലുങ്ക് സിനിമകളിൽ സ്ഥിരം കണ്ട് ശീലിച്ചു പഴകിയതുമാണ്.ഒന്നാം പകുതിയുടെ ആവേശം രണ്ടാം പകുതിയിൽ നഷ്ടപ്പെട്ടു. കഥാപാത്രങ്ങളോടുള്ള ഇമോഷണൽ കണക്ഷൻ സ്ഥാപിക്കുന്നതിൽ തിരക്കഥ പരാജയയപ്പട്ടു.പ്രത്യേകിച്ച് ദുൽഖറിൻ്റെ കാമുകിയായെത്തുന്ന കയാദു ലോഹറിൻ്റെ കഥാപാത്രം.
അഭിനേതാവിന് വെല്ലുവിളി ഉയർത്തുന്ന കഥാപാത്രമാണ് ഡാൻ ജോൺ. ഇടവേളയ്ക്ക് തൊട്ടുമുമ്പുള്ള കാൽ മണിക്കൂർ ദുൽഖറിൻ്റെ ഗംഭീര പ്രകടനം കാണാം. ഡാനിനെ തികഞ്ഞ കയ്യടക്കത്തോടെ ഉജ്വലമായി ദുൽഖർ അവതരിപ്പിച്ചു.കാർ ചേസ്, സംഘട്ടന രംഗങ്ങളിലും ദുൽഖർ തിളങ്ങി.ദുൽഖറിൻ്റെ മികച്ച പ്രകടനമാണ് ചിത്രത്തിൻ്റെ ഹൈലൈറ്റ്. നായക തുല്യമായ കഥാപാത്രമാണ് പെപ്പെ ആൻ്റണി വർഗീസ് അവതരിപ്പിക്കുന്ന ക്രിക്കറ്റ് സൂപ്പർ സ്റ്റാർ വിക്കി.
ക്രിക്കറ്റ് കളത്തിലും സംഘട്ടന രംഗങ്ങളിലും പെപ്പെയുടെ ക്വിൻ്റൽ അടി കാണാം.എന്നാൽ ദുൽഖറിൻ്റെ കഥാപാത്രത്തെ പോലെ വിക്കി പ്രേക്ഷകരുമായി വൈകാരികമായി കണക്ട് ആകുന്നില്ല.വിക്രം വേദ, പരിയേറും പെരുമാൾ തുടങ്ങിയ തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കതിരാണ് മദ്രാസ് ക്രിക്കറ്റ് ടീം ക്യാപ്‌റ്റൻ ജെയ്സൺ ആൻ്റണിയെ അവതരിച്ചത്.

കതിരിൻ്റെ പ്രകടനവും കൊള്ളാം. നായികമാരായ കയാദു ലോഹറിനും സംയുക്ത വിശ്വനാഥനും പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. തമിഴ് – തെലുങ്ക് സിനിമകളിൽ സ്ഥിരം കാണുന്ന വില്ലൻ്റെ ശൈലിയിലുള്ള കഥാപ്രാത്രമാണ് മിഷ്കിൻ അവതരിപ്പിച്ച മദ്രാസ് ക്രിക്കറ്റ് ടീം സ്പോൺസർ ഡേവിഡ്. ഏജൻ്റ് ഫ്രെഡിയെ വിനയ് ഫോർട്ട് ആകർഷകമാക്കി. പാർഥി തിവാരി, നീരജ രാജേന്ദ്രൻ,പ്രഭാകർ, എമിൽ ജോർജ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
ഐ ആം ഗെയിം സാങ്കേതിക വശങ്ങളിൽ മികവ് പുലർത്തുന്ന ചിത്രമാണ്. ജെയ്ക് ബിജോയ് പാട്ടുകൾക്ക് നൽകിയ സംഗീതം ശരാശരി നിലവാരത്തിലുള്ളതാണ്. എന്നാൽ അദ്ദേഹം നൽകിയ പശ്ചാത്തല സംഗീതം മികച്ച നിലവാരം പുലർത്തുന്നു. റോബർട്ട് മില്ലർ ഒരുക്കിയ സ്പോർട്സ് കൊറിയോഗ്രഫി കൊള്ളാം. അൻപറിവിൻ്റെ ആക്ഷൻ കൊറിയോഗ്രാഫിയും മികച്ചതാണ്.എന്നാൽ വി എഫ് എക്സ് രംഗങ്ങളിൽ കൃത്രിമത്വം നിഴലിക്കുന്നു.
ജിംഷി ഖാലിദിൻ്റെ ഫ്രെയിമുകൾ ആകർഷകമാണ്. ചമൻ ചാക്കോയാണ് എഡിറ്റർ. ചിത്രത്തിൻ്റെ ദൈർഘ്യം അല്പം കൂടി കുറയ്ക്കാമായിരുന്നു. അജയൻ ചാലിശ്ശേരിയുടെ പ്രൊഡക്ഷൻ ഡിസൈനും മികച്ചതാണ്. മികച്ച ഒന്നാം പകുതിയും ശരാശരിയിൽ ഒതുങ്ങിയ രണ്ടാം പകുതിയുമുള്ള ചിത്രമാണ് ഐ ആം ഗെയിം.

——————————————————–
(കേരള കാർഷിക സർവ്വകലാശാലയുടെ തൃശൂർ വെളളാനിക്കര കാർഷിക കോളേജ് മുൻ പ്രൊഫസറാണ് ലേഖകൻ)
——————————————————————-
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക































