August 21, 2026 5:53 pm

അർബുദ ചികിൽസയ്ക്ക് കീമോതെറാപ്പിക്ക് പകരം മരുന്ന് വരുന്നു

മുംബൈ: അർബുദ കോശങ്ങളിൽ മാത്രം പ്രവർത്തിക്കാൻ ശേഷിയുള്ള പുതിയൊരു ഔഷധം ഉപയോഗിക്കാൻ കഴിയുമെന്ന് കണ്ടെത്തൽ. പരമ്പരാഗത രാസചികിത്സയായ കീമോതെറാപ്പിക്ക് പകരമാണിത്

ശരീരത്തിലെ ആരോഗ്യമുള്ള കോശങ്ങളെക്കൂടി നശിപ്പിക്കുന്ന രീതിയാണ് നിലവിലെ ഈ രാസചികിത്സയ്ക്കുള്ളത്. അതിനാൽ തന്നെ ഇത് ഗുരുതരമായ പാർശ്വഫലങ്ങൾക്ക് കാരണമാകുന്നു. ആരോഗ്യമുള്ള കോശങ്ങൾക്ക് കേടുപാടുകൾ വരുത്താതെ അർബുദ കോശങ്ങളെ മാത്രം ലക്ഷ്യമിട്ട് നശിപ്പിക്കുന്നതാണ് ഈ ഔഷധം.

കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിലുള്ള ഇൻസ്റ്റിട്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡി ഇൻ സയൻസ് ആൻഡ് ടെക്നോളജിയിലെ ഡോ.അസീസ് ബാലയും ഗുവഹാത്തിയിലെ ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് ടെക്നോളജിയിലെ ഡോ. കെ.പി. ഭബകും ചേർന്ന് നടത്തിയ സംയുക്ത ഗവേഷണത്തിലാണ് ഈ നേട്ടം കൈവരിച്ചത്.

‘ആർ.കെ-251’ എന്ന് പേരിട്ടിരിക്കുന്ന ഈ ഔഷധം അർബുദ കോശങ്ങളിൽ പ്രവേശിക്കുമ്പോൾ മാത്രമാണ് സജീവമാകുന്നത്. അതിനാൽ ശരീരത്തിലെ സാധാരണ കോശങ്ങൾക്ക് ഇത് ദോഷം വരുത്തുന്നില്ല.

അർബുദ കോശങ്ങളിൽ ഉയർന്ന അളവിൽ കാണപ്പെടുന്ന രാസതന്മാത്രകളുടെ സാന്നിധ്യമാണ് ഈ ഔഷധത്തെ ഉണർത്തുന്നത്. ആർ.കെ-251 അർബുദ കോശത്തിനുള്ളിൽ എത്തുമ്പോൾ ഈ തന്മാത്രകൾ ഔഷധത്തെ സജീവമാക്കുകയും, അർബുദ കോശങ്ങളുടെ നിലനിൽപ്പിനും രോഗപ്രതിരോധത്തിനും കാരണമാകുന്ന പ്രോട്ടീനുകളെ തടയുന്ന വീര്യമുള്ള ഘടകം പുറന്തള്ളുകയും ചെയ്യുന്നു.

ലബോറട്ടറി പരിശോധനകളിൽ അത്യന്തം അപകടകാരിയായ സ്തനാർബുദ കോശങ്ങൾക്കെതിരെ ഈ ഔഷധം മികച്ച ഫലം കാണിച്ചു. അതേസമയം സാധാരണ കോശങ്ങളെ ഇത് ബാധിച്ചതുമില്ല.

സെബ്രാഫിഷ് ഭ്രൂണങ്ങളിൽ നടത്തിയ പഠനങ്ങളിലും വിഷാംശത്തിന്‍റെ ലക്ഷണങ്ങളൊന്നും കണ്ടില്ല. മനുഷ്യരിൽ പരീക്ഷിക്കുന്നതിന് മുന്നോടിയായി കൂടുതൽ പഠനങ്ങൾ ആവശ്യമെങ്കെിലും, ഭാവിയിലെ അർബുദ ചികിത്സയിൽ വിപ്ലവാത്മകമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ ഈ കണ്ടെത്തലിന് കഴിയും. പ്രശസ്ത ശാസ്ത്ര മാസികയിൽ ഈ ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News