മുംബൈ: കുതിച്ചുപായുന്ന ഇന്നത്തെ ലോകത്ത്, വ്യക്തിപരമായ സമയത്തേക്കാൾ ജോലി സംബന്ധമായ ലക്ഷ്യങ്ങൾക്ക് മുൻഗണന ലഭിക്കുമ്പോൾ, വിവാഹസങ്കൽപ്പങ്ങളെ തന്നെ അടിസ്ഥാനപരമായി മാറ്റിമറിക്കുകയാണ് പുതിയ തലമുറ.
ജോലിയുടെ തിരക്കുകൾക്കിടയിൽ വിവാഹജീവിതം സന്തുലിതമായി മുന്നോട്ട് കൊണ്ടുപോകാൻ യുവതീയുവാക്കൾ കണ്ടെത്തിയ പുതിയൊരു ആശയമാണ് വാരാന്ത്യ വിവാഹങ്ങൾ.
ഭാര്യയും ഭർത്താവും ഒരേ വീട്ടിൽ എക്കാലവും ഒരുമിച്ച് ജീവിക്കുക എന്ന പരമ്പരാഗത രീതിയിൽ നിന്നുള്ള ഒരു വലിയ മാറ്റമാണിത്. ഈ പുതിയ രീതി പ്രകാരം ദമ്പതികൾ ആഴ്ചയിലെ പ്രവൃത്തിദിനങ്ങളിൽ പൂർണ്ണമായും ഒരുമിച്ചല്ല കഴിയുന്നത് .ജോലിക്കോ പഠനത്തിനോ വേണ്ടി അവർ പലപ്പോഴും വ്യത്യസ്ത നഗരങ്ങളിലോ വ്യത്യസ്ത വീടുകളിലോ താമസിക്കുന്നു.പിന്നീട് വാരാന്ത്യങ്ങളിലോ തിരഞ്ഞെടുത്ത ചില അവധി ദിവസങ്ങളിലോ മാത്രം ഇവർ ഒത്തുചേരുന്നു.

പരസ്പരം സ്നേഹമില്ലാത്തതുകൊണ്ടോ മാനസികമായി അകന്നതുകൊണ്ടോ അല്ല ഈ തീരുമാനം, മറിച്ച് തികച്ചും പ്രായോഗികമായ കാരണങ്ങളാണ് ഇതിന് പിന്നിൽ. കരിയറിലെ വളർച്ച, ഉപരിപഠനം, അതല്ലെങ്കിൽ കുറച്ച് വ്യക്തിപരമായ ഇടം നിലനിർത്താനുള്ള ആഗ്രഹം എന്നിവയാണ് പ്രധാന കാരണങ്ങൾ. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വിവാഹജീവിതം എന്തായിരിക്കണം എന്ന് ഈ രീതിയിലൂടെ പുനർനിർവചിക്കുകയാണ് യുവ ദമ്പതികൾ.
ഭാരതീയ സമൂഹത്തിൽ, പ്രത്യേകിച്ച് യുവതലമുറയ്ക്കിടയിൽ ദാമ്പത്യബന്ധങ്ങൾ വലിയ വെല്ലുവിളികളാണ് നേരിടുന്നത്. വാരാന്ത്യ വിവാഹങ്ങൾ പോലെയുള്ള രീതികളിലേക്ക് ആളുകൾ മാറാൻ പ്രധാന കാരണവും ഈ പ്രശ്നങ്ങളാണ്.
വർദ്ധിച്ചുവരുന്ന തൊഴിൽ സമ്മർദ്ദവും ഷിഫ്റ്റ് അടിസ്ഥാനത്തിലുള്ള ജോലികളും ദാമ്പത്യത്തിനായി സമയം നൽകുന്നതിൽ തടസ്സമാകുന്നു. ഐ.ടി പോലെയുള്ള മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് പലപ്പോഴും കുടുംബത്തോടൊപ്പം ചിലവഴിക്കാൻ മതിയായ സമയം ലഭിക്കാറില്ല.
പഴയ തലമുറയെ അപേക്ഷിച്ച് ഇന്നത്തെ യുവതീയുവാക്കൾക്ക് സ്വന്തം ഇഷ്ടങ്ങൾക്കും വ്യക്തിസ്വാതന്ത്ര്യത്തിനും വലിയ പ്രാധാന്യമുണ്ട്. ഒരുമിച്ച് ജീവിക്കുമ്പോൾ പരസ്പരം വിട്ടുവീഴ്ചകൾ ചെയ്യാൻ തയ്യാറാകാത്തതും,’ഈഗോ’ പ്രശ്നങ്ങളും പലപ്പോഴും ബന്ധങ്ങളെ തകർക്കുന്നു.
സാമ്പത്തിക ബാധ്യതകൾ, ഇരുവരുടെയും തൊഴിൽ ലക്ഷ്യങ്ങൾ തമ്മിലുള്ള പൊരുത്തക്കേടുകൾ, മാറുന്ന ലിംഗപരമായ റോളുകൾ എന്നിവയെല്ലാം ദാമ്പത്യത്തിൽ ചെറിയ വിള്ളലുകൾ വീഴ്ത്തുന്നുണ്ട്. ഒരു ചെറിയ വിഷയത്തിൽ തുടങ്ങുന്ന തർക്കങ്ങൾ പലപ്പോഴും വലിയ പ്രശ്നങ്ങളിലേക്ക് വഴിമാറുന്നു.
ഇത്തരം നിത്യേനയുള്ള ഉരസലുകൾ ഒഴിവാക്കി, തങ്ങളുടെ കരിയറിലും വ്യക്തിജീവിതത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കൂടിയാണ് പലരും ‘വീക്കെൻഡ് മാരേജ്’ എന്ന ആശയത്തിലേക്ക് ആകർഷിക്കപ്പെടുന്നത്. ദിവസവും കണ്ട് വഴക്കിടുന്നതിനേക്കാൾ, ആഴ്ചയിലൊരിക്കൽ സന്തോഷത്തോടെ കാണുന്നതാണ് നല്ലതെന്നാണ് പലരുടെയും അഭിപ്രായം.
മുൻകാലങ്ങളിൽ വിവാഹമോചനങ്ങൾ വളരെ കുറവായിരുന്നുവെങ്കിലും, കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിൽ വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് വേറിട്ട വിവാഹ രീതികൾ പ്രസക്തമാകുന്നത്.

മെട്രോ നഗരങ്ങളിലെ ട്രെൻഡ് ബാംഗ്ലൂർ, മുംബൈ,കൊച്ചി, ഡൽഹി തുടങ്ങിയ നഗരങ്ങളിൽ വിവാഹമോചനം നേടുന്ന ചെറുപ്പക്കാരുടെ എണ്ണം ഇരട്ടിയോളമായി വർദ്ധിച്ചിട്ടുണ്ട്.ചില പഠന റിപ്പോർട്ടുകൾ പ്രകാരം, വിവാഹിതരായി ആദ്യത്തെ അഞ്ച് വർഷത്തിനുള്ളിലാണ് മിക്ക വിവാഹമോചനങ്ങളും നടക്കുന്നത്.
ആശയവിനിമയത്തിലെ പോരായ്മകൾ,തൊഴിലും കുടുംബവും ഒരുമിച്ച് കൊണ്ടുപോകാനുള്ള ബുദ്ധിമുട്ടുകൾ, ഗാർഹിക പ്രശ്നങ്ങൾ, വ്യക്തിസ്വാതന്ത്ര്യത്തിലുള്ള ഇടപെടലുകൾ എന്നിവയൊക്കെയാണ് ചില കാരണങ്ങൾ.
കേരളത്തിൽ മാത്രം പ്രതിവർഷം ആയിരക്കണക്കിന് വിവാഹമോചന കേസുകളാണ് കുടുംബക്കോടതികളിൽ എത്തുന്നത്. പരസ്പരം മനസ്സിലാക്കാൻ കഴിയാത്തതും, സ്വന്തം ജോലി ഉപേക്ഷിക്കാൻ തയ്യാറല്ലാത്തതുമാണ് പല യുവ ദമ്പതികളെയും വേർപിരിയലിലേക്ക് നയിക്കുന്നത്.
ദാമ്പത്യത്തിലെ ഇത്തരം പ്രതിസന്ധികൾക്കും ദിനംപ്രതിയുള്ള മാനസിക സംഘർഷങ്ങൾക്കും ഒരു പരിധിവരെ പരിഹാരം കാണാൻ വാരാന്ത്യ വിവാഹങ്ങൾ, സഹായിക്കുമെന്ന് വിശ്വസിക്കുന്നവരുണ്ട്. ദിവസവും കണ്ടു മടുക്കാതെ, പരസ്പരം കാണാൻ ആഗ്രഹിക്കുന്ന ദിവസങ്ങളിൽ മാത്രം ഒന്നിച്ചു ചേരുന്നത് ബന്ധത്തിന്‍റെ തീവ്രത വർദ്ധിപ്പിക്കുമെന്നാണ് ഈ രീതി പിന്തുടരുന്നവർ പറയുന്നത്.
എന്നാൽ, കുട്ടികളാകുന്നതോടെ ഈ രീതി പ്രായോഗികമാകുമോ എന്ന ആശങ്കയും സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. എന്തായാലും, പരമ്പരാഗത വിവാഹ സങ്കൽപ്പങ്ങളിൽ നിന്നും മാറി ചിന്തിക്കുന്ന യുവത്വത്തിന്റെ പുതിയ മുഖമായി ഈ മാറ്റം അടയാളപ്പെടുത്തപ്പെടുകയാണ്.































