May 20, 2026 12:31 pm

കാരണഭൂതൻ്റെ കാലം കഴിഞ്ഞപ്പോൾ…….

ക്ഷത്രിയൻ..

രണം മാറിയതോടെ ചുണ്ണാമ്പ് തേച്ച പാല മരത്തിലെ യക്ഷിയെ പോലെയായിരിക്കയാണ് പലരും. മൂന്നാംതവണയും ക്യാപ്റ്റൻ തന്നെയെന്ന് മനസിലുറപ്പിച്ച് ചാടിക്കളിച്ചവരാണിപ്പോൾ ആ പരുവത്തിലായിട്ടുള്ളത്.

അവതാരങ്ങളായി ആരും തനിക്ക് ചുറ്റും വരേണ്ടെന്ന പ്രഖ്യാപനവുമായാണ് പത്ത് വർഷം മുൻപ് അധികാരമേറ്റതെങ്കിലും പിണറായി ഭരണത്തിലും അവതാരങ്ങൾക്ക് പഞ്ഞമൊന്നുമുണ്ടായിട്ടില്ല. അത് പല കോലത്തിലുമായിരുന്നുവെന്ന് മാത്രം.

പൊതുബന്ധ വകുപ്പിലുമുണ്ടായിട്ടുണ്ട് അവതാരക്കോലങ്ങൾ. 3.0 എന്ന് പിണറായിയെക്കൊണ്ട് വിശ്വസിപ്പിച്ചത് പോലും ഈ പൊതുബന്ധ വകുപ്പുകാരാണത്രെ.

പഠനകാലത്ത് എസ് എഫ് ഐയുടെ പോസ്റ്റർ ഒട്ടിച്ചതിനെക്കാൾ ആവേശത്തോടെ പിണറായിയുടെ 3.0 യ്ക്ക് വേണ്ടി തൂലിയ പടവാളും കമ്പ്യൂട്ടർ ബുൾഡോസറുമാക്കാൻ വകുപ്പ് മേധാവിയും ചില സിൽബന്ധികളും പൊതുബന്ധ വകുപ്പിൽ കാട്ടിക്കൂടിയ കോപ്രായങ്ങൾ പലതുമുണ്ട്.

പൊതു ജനങ്ങളുമായി ബന്ധം മെച്ചപ്പെടുത്താനുള്ളതാണ് വകുപ്പെന്നാണ് സങ്കൽപ്പമെങ്കിലും പൊതുജനങ്ങളുടെ മനസറിയാൻ മാത്രം മിടുക്കൊന്നും വകുപ്പ് മേധാവിക്കുൾപ്പെടെ ഉണ്ടായില്ലെന്നതാണ് തിരഞ്ഞെടുപ്പാനന്തര സ്ഥിതിഗതികൾ വ്യക്തമാക്കുന്നത്.

എന്തുമാത്രം പരിഹാസ്യമായിരുന്നു തിരഞ്ഞെടുപ്പ് അടുക്കുന്തോറും പി ആർ ഡി കാട്ടിക്കൂട്ടിയ വിക്രിയകൾ. മലയാളത്തിലെയും ഇംഗ്ലീഷിലെയും എതാണ്ട് എല്ലാ പത്രങ്ങളിലും വാർത്തകളെന്ന് തോന്നിക്കുംവിധം ജാക്കറ്റ് പരസ്യം നൽകി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം തൊട്ട് സർക്കാർ ജനങ്ങളിലേക്ക് ഇറങ്ങുന്നുവെന്ന മേനിയോടെയുള്ള സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാംവരെ.

ഒന്നിന് പിറകെ മറ്റൊന്നായി പൊട്ടിപ്പാളീസായി എന്നതും അവസാനം അതുകൊണ്ടൊന്നും പിണറായിക്ക് മൂന്നാമൂഴം ലഭിച്ചില്ലെന്നതും വേറെ കഥ. ജനങ്ങളിലേക്കിറങ്ങാൻ സർക്കാറിൻറെ 20 കോടിയുമായാണ് തുടങ്ങിയതെങ്കിലും പാതിവഴിയിലെത്തും മുൻപെ പണി പാളുകയും ചെയ്തു.

ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ്,സി.എം.വിത്ത് മി തുടങ്ങിയ ജെൻസി പദ്ധതികളൾ ആവിഷകരിച്ചുവെങ്കിലും കന്നിവോട്ടിന് അർഹത നേടിയ തലമുറ പോയിട്ട് കാക്കകാരണവന്മാർ വരെ അതിലൊന്നും കൊത്തിയില്ല.

കാട്ടിലെ മരം, തേവരുടെ ആന, വലിയടാ വലി എന്നതായിരുന്നു ഏതാനും വർഷങ്ങളായി പൊതുബന്ധ വകുപ്പിലെ അവസ്ഥ. പാർട്ടി ഏത്, സർക്കാർ ഏത് എന്ന് പൊതുജനത്തിന് മനസിലാകാത്ത വിധം ഒന്നൊന്നര പി ആർ വർക്ക്. കൊല്ലുന്ന മന്ത്രിക്ക് തിന്നുന്ന രാജാവ് എന്നതിന് നൂറിൽ നൂറ് മാർക്ക് നൽകാവുന്ന അവസ്ഥ.

ക്യാപ്റ്റൻറെ വീരശൂര പരാക്രമത്തിന് പെയിൻറടിക്കുന്നതിനൊപ്പം വകുപ്പിൽ പാർട്ടിക്കാർക്ക് അവിഹിത നിയമനം സാധ്യമാക്കുന്നതിന് വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് നൽകൽ, യോഗ്യതയില്ലാത്തവർക്കും സ്ഥാനക്കയറ്റം എന്നിങ്ങനെ കലാപരിപാടികൾ വേറെ.

മേധാവിയ്ക്ക് ഓശാനപാടി ഒപ്പം കൂടിയവരിൽ അഡീഷണൽ ഡയരക്ടർമാരും ഡെപ്യൂട്ടി ഡയരക്ടറുമൊക്കെയുണ്ട്. കൂട്ടത്തിലൊരാൾ കാര്യമായ ജോലിയൊന്നുമില്ലാതെ ക്യാപ്റ്റൻ്റെ ഓഫീസിലും തുടർന്നു.

ഇനി കഥയിലേക്ക് വരാം. ഭരണം മാറിയതോടെ പൊതുബന്ധവകുപ്പിലെ വില്ലാളിവീരന്മാരൊക്കെ ആവണക്കെണ്ണ കഴിച്ച പരുവത്തിലാണെന്നാണ് കേൾവി. ആർക്കും ഇരിപ്പുറക്കുന്നില്ല. എങ്ങനെ ഉറക്കാൻ. ക്യാപ്റ്റനെ വാഴ്ത്താൻ വഴിവിട്ട രീതിയിൽ പണിചെയ്തവരൊക്കെ മറുപടി നൽകേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകിയവരാണ് അധികാരമേറിയിട്ടുള്ളത്.

അതിനാലാകണം ജയിച്ചുവന്ന ഭരണകക്ഷി എം എൽ എ മാരിൽ പകുതിഹിലേറെ പേരെയും സാക്ഷാൽ മേധാവി വിളിച്ച് അഭിനന്ദനം അറിയിച്ചു കഴിഞ്ഞുവെന്നാണ് കരക്കമ്പി. ക്യാപ്റ്റൻ മാറിയാലും പെയിൻ്റടിക്ക് കേമന്മാരാണെന്ന് വരുത്തി തൽസ്ഥാനത്ത് തുടരാനുള്ള ശ്രമവും ഈ കേമന്മാൻ നടത്തിയെന്നു വരാം.

സ്ഥാനമേൽക്കും മുൻപ് മുഖ്യമന്ത്രി വി.ഡി.സതീശനെ മുതിർന്ന കോൺഗ്രസ് നേതാവ് വി.എം.സുധീരൻ ഓർമ്മിപ്പ ഉപദേശം ഇവിടെയും ആവർത്തിക്കുകയാണ്. അധികാരത്തിലെത്തിയാൽ എത്തിപ്പെടുന്ന ‘ചങ്ങാതി’മാരെ സൂക്ഷിക്കണം. പി.ആർ.ഡിയിലും അത്തരമൊരു ചങ്ങാതിക്കൂട്ടം രൂപം കൊള്ളുന്നുവെന്നാണ് കേൾവി.

പിണറായിയല്ല സതീശൻ എന്നത് ഈ ചങ്ങാതിമാർക്ക് നിരാശയേ നൽകൂവെന്ന് കരുതാം.ഏതായാലും 10 വർഷത്തോളമായി ആർമാദിച്ച് കഴിഞ്ഞവരിൽ പലരും കുഞ്ചൻ നമ്പ്യാർ പാടിത് പോലുള്ള അവസ്ഥയിലാണത്രെ-

വലിയൊരഭിമാനക്ഷയമുടയവർക്കും
വലിയവനോടുള്ളിൽ കലഹമുളവോർക്കും
പല പല വിമോഹം ഹൃദി കരുതുവോർക്കും
കുറയുമിമ നിദ്രാ പ്രണമത മുകുന്ദം.

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News