ചെന്നൈ: തമിഴ്നാട് രാഷ്ടീയത്തിൽ വീണ്ടും മലക്കംമറിച്ചിൽ. സര്‍ക്കാരുണ്ടാക്കാന്‍ ടി വി കെ മേധാവി വിജയ് 116 എംഎല്‍എമാരുടെ പിന്തുണക്കത്ത് മാത്രമേ നല്കിയിട്ടുള്ളുവെന്നും ഭൂരിപക്ഷം ഉറപ്പിക്കണമെന്നും അതില്ലാതെ സത്യപ്രതിജ്ഞ അനുവദിക്കില്ലെന്നും ഗവർണർ ആർ.വി ആർലേക്കറുടെ ഓഫീസ് അറിയിച്ചു.
ആകെ 234 സീറ്റുകളുള്ള നിയമസഭയിൽ ഭരിക്കാൻ 118 എംഎൽഎമാരുടെ പിന്തുണ വേണമെന്നിരിക്കെ, വിജയ്ക്ക് നിലവിൽ 116 പേരുടെ പിന്തുണ മാത്രമേ ഉറപ്പാക്കാൻ കഴിഞ്ഞിട്ടുള്ളൂ. ഇതോടെ ഗവർണർ വിജയ്യെ സത്യപ്രതിജ്ഞയ്ക്കായി ക്ഷണിച്ചിട്ടില്ലെന്നും ശനിയാഴ്ച നടക്കേണ്ടിയിരുന്ന ചടങ്ങുകൾ മാറ്റിവെച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
116 പേരുടെ പിന്തുണ കത്തുകളോടെയാണ് വിജയ് ഗവര്‍ണര്‍ ആര്‍ലേക്കറെ കണ്ടത്. വിസികെയുടെയും മുസ്ലിം ലീഗിൻ്റെയും പിന്തുണ കത്തുകള്‍ ഇതുവരെ ലഭിച്ചിട്ടില്ല.
എഎംഎംകെ മേധാവി ടി ടി വി ദിനകരന് തൻ്റെ പാര്‍ട്ടി വിജയ് യുടെ ടിവികെയ്ക്ക് പിന്തുണ നല്‍കിയിട്ടില്ലെന്നും എന്‍ഡിഎയില്‍ തന്നെ തുടരുകയാണെന്നുമാണ് അറിയിച്ചിരിക്കുന്നത്. പാര്‍ട്ടിയുടെ നിയുക്ത എംഎല്‍എയും മന്നാര്‍ഗുഡി നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എസ്. കാമരാജ് ടിവികെക്ക് പിന്തുണ നല്‍കിയതായുള്ള റിപ്പോര്‍ട്ടുകള്‍ ദിനകരന് തള്ളി.
കോൺഗ്രസിനൊപ്പം സിപിഐ, സിപിഎം, വിസികെ, മുസ്ലിം ലീഗ്, എഎംഎംകെ പാർട്ടുകളുടെ പിന്തുണ ലഭിച്ചതോടെ ടിവികെയ്ക്ക് ഭരണത്തിലെത്താൻവേണ്ട കേവല ഭൂരിപക്ഷമായെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതോടെ വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി ശനിയാഴ്ച രാവിലെ 11 മണിക്ക് സത്യപ്രതിജ്ഞ ചെയ്യുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നു.
ഭൂരിപക്ഷം തികയ്ക്കാൻ ആവശ്യമായ പിന്തുണയ്ക്കുന്ന എല്ലാ എംഎൽഎമാരുടെയും കത്തുകൾ ഹാജരാക്കണമെന്ന് ഗവർണർ കർശന നിർദേശം നൽകിയിട്ടുണ്ട്. വിസികെ, മുസ്ലിം ലീഗ്, എഎംഎംകെ എന്നീ പാർട്ടികളുടെ പിന്തുണ ഉറപ്പാക്കാൻ വിജയ് ശ്രമിച്ചെങ്കിലും ആവശ്യമായ പിന്തുണ കത്തുകൾ ഹാജരാക്കാൻ സാധിച്ചിട്ടില്ല. അതിനിടെ മുസ്ലിം ലീഗും എഎംഎംകെയും വിജയ്യുടെ സഖ്യത്തിൽ ചേരാൻ വിസമ്മതിച്ചതായും റിപ്പോർട്ടുകളുണ്ട്.































