വാഷിങ്ടൺ: ഇറാനുമായുള്ള സമാധാന ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന്, അവരുടെ സാമ്പത്തിക സ്രോതസ്സായ എണ്ണ കയറ്റുമതി തടയുക എന്ന ലക്ഷ്യത്തോടെ ഹോർമുസ് കടലിടുക്കിൽ അമേരിക്ക ഉപരോധം തുടങ്ങി.
ഇത് വീണ്ടും യുദ്ധത്തിലേക്കും, ലോകമാകെ ഇന്ധന പ്രതിസന്ധിയിലേക്കും നയിക്കും. ഉപരോധ നടപടിക്ക് മറുപടിയായി, പേർഷ്യൻ ഗൾഫിലെയും ഒമാനിലെയും അമേരിക്കൻ സഖ്യകക്ഷികളുടെ തുറമുഖങ്ങളെ ലക്ഷ്യമിടുമെന്ന് ഇറാനും ഭീഷണി മുഴക്കി. ഇത് വെടിനിർത്തൽ ലംഘിക്കപ്പെടാൻ കാരണമായേക്കും.
ലംഘിക്കാൻ ശ്രമിക്കുന്ന ഇറാൻ്റെ നാവികകപ്പലുകളെ തകർക്കുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ മുന്നറിയിപ്പ് നൽകി.
ഇറാൻ്റെ നാവികസേനയെ ഇതിനോടകം തന്നെ അമേരിക്ക തകർത്തുകഴിഞ്ഞെന്നും 158 ഇറാൻ കപ്പലുകൾ കടലിന്‍റെ അടിത്തട്ടിലാണെന്നും ട്രംപ് അവകാശപ്പെട്ടു..
ഇറാനിലെ എല്ലാ തുറമുഖങ്ങളിലും ഉപരോധം ഏർപ്പെടുത്താൻ അമേരിക്ക തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് ഇറാൻ്റെ തീരപ്രദേശവും ഊർജമേഖലയും അമേരിക്കയുടെ നിയന്ത്രണ പരിധിയിൽ വരുമെന്ന് അമേരിക്ക അവകാശപ്പെടുന്നു.
ഇതിനിടെ, എങ്ങനെയുള്ള സമ്മര്‍ദ്ദമുണ്ടായാലും ഇറാനെതിരായ യുദ്ധത്തിനോ ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുന്നതിനോ ഇല്ലെന്ന് ബ്രിട്ടന്‍ വ്യക്തമാക്കി. ഹോര്‍മുസ് തുറക്കണമെന്നാണ് ബ്രിട്ടൻ്റെ അഭിപ്രായമെങ്കിലും ഉപരോധത്തെ പിന്തുണക്കില്ല.
തങ്ങളെ യുദ്ധത്തിലേക്ക് വഴിച്ചിഴക്കരുതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ പറഞ്ഞു. ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുകയെന്നത് സുപ്രധാനമാണ്.
യുദ്ധത്തില്‍ പങ്കുചേരാന്‍ ബ്രിട്ടന് മേല്‍ സമ്മര്‍ദ്ദമുണ്ടെന്നും സ്റ്റാര്‍മര്‍ പറഞ്ഞു. നിയമപരമായ അടിത്തറയും കൃത്യമായ ആസൂത്രണം ചെയ്ത പദ്ധതിയും ഇല്ലാതെ അതിന് മുതിരില്ലെന്നു പറഞ്ഞ സ്റ്റാര്‍മര്‍, ട്രംപിന് മറുപടിയായാണ് ഈ വിവരങ്ങള്‍ പങ്കുവെച്ചത്. ഹോര്‍മുസിലേക്ക് ബ്രിട്ടനും പടക്കപ്പല്‍ അയക്കുമെന്നാണ് ട്രംപ് പറഞ്ഞത്.






























