തിരുവനന്തപുരം: ശ്രീ പത്‌മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ കടത്താനും നീക്കം നടത്തിയിരുന്നുവെന്ന് ശബരിമല ക്ഷേത്രത്തിൽ സ്വർണ്ണക്കൊള്ള സംബന്ധിച്ച് അന്വേഷണം നടത്തുന്ന പോലീസിൻ്റെ പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി ലഭിച്ചു. പ്രവാസി വ്യവസായിയാണ് ഇതേക്കുറിച്ച് വിവരം നൽകിയത്.
സ്വർണക്കൊള്ള കേസിൽ പങ്കുണ്ടെന്ന് അദ്ദേഹം ആരോപിച്ച ഡി മണിയെ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി ചോദ്യം ചെയ്തു.തമിഴ്നാട് ഡിണ്ടിഗൽ സ്വദേശി ബാലമുരുകനാണ് മണി എന്ന പേരിൽ അറിയപ്പെടുന്നത്.
രാജ്യാന്തര വിഗ്രഹക്കടത്ത് സംഘത്തിന് ശബരിമലയിലെ വസ്തുക്കൾ കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി ഇടനില നിന്ന് വിറ്റെന്നായിരുന്നു വ്യവസായിയുടെ മൊഴി. 2019-20 കാലത്ത് ഡി മണി എന്നയാൾക്ക് വിഗ്രഹങ്ങൾ വിറ്റെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
മണിയും സംഘവും കേരളത്തില്‍ ലക്ഷ്യമിട്ടത് 1,000 കോടിയുടെ കവർച്ചയാണെന്നും ശബരിമല കൂടാതെ പത്മനാഭസ്വാമി ക്ഷേത്രവും ലക്ഷ്യമിട്ടതായും സൂചനകളുണ്ട്.മണിയെ ചോദ്യം ചെയ്യുന്നത് തുടരും.

കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല വെളിപ്പെടുത്തിയ വ്യവസായിയാണ് ഡി.മണിയെക്കുറിച്ചും വിഗ്രഹക്കടത്ത് സംഘത്തെക്കുറിച്ചും മൊഴി നല്‍കിയത്. ശബരിമലയിലെ സ്വർണക്കൊള്ളയ്ക്കു പിന്നിൽ രാജ്യാന്തര പുരാവസ്തുകടത്ത് സംഘമുണ്ടെന്ന് വ്യവസായിയിൽനിന്ന് വിവരം ലഭിച്ചതായാണ് രമേശ് വെളിപ്പെടുത്തിയത്.
4 പഞ്ചലോഹ വിഗ്രഹങ്ങളാണ് രാജ്യാന്തര പുരാവസ്തുക്കടത്ത് സംഘത്തിനു വിറ്റത്.വിഗ്രഹങ്ങള്‍ കൊടുക്കാന്‍ നേതൃത്വം നൽകിയത് ശബരിമലയുടെ ഭരണചുമതലയുള്ള ഒരു ഉന്നതനാണെന്നും മൊഴിയിലുണ്ട്.
2020 ഒക്ടോബര്‍ 26ന് തിരുവനന്തപുരത്ത് വെച്ചാണ് വിഗ്രഹക്കടത്തിനുള്ള പണംകൈമാറിയത്.മണിയും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും ഈ ഉന്നതനും മാത്രമാണ് പണം കൈമാറ്റത്തില്‍ പങ്കെടുത്തതെന്നും മൊഴിയില്‍ പറയുന്നു. ഇക്കാര്യങ്ങളെല്ലാം നേരിട്ട് അറിയാമെന്നും വ്യവസായി പറഞ്ഞു. മൊഴി വിശ്വസിക്കാനാകുമോയെന്നുള്ള പരിശോധനയിലാണ് അന്വേഷണ സംഘം.
ഇടനിലക്കാരനായ വിരുതനഗർ സ്വദേശി ശ്രീകൃഷ്‌ണനെയും അന്വേഷണ സംഘം തിരിച്ചറിഞ്ഞു. മണിയും സംഘത്തെയും പരിചയപ്പെടുത്തിയത് മുൻ മുഖ്യമന്ത്രി ജയലളിതയുമായി ബന്ധമുള്ളവരാണത്രെ.
അതേസമയം, സ്വർണക്കൊള്ളക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അടക്കമുള്ളവർ നൽകിയ ഹർജി ഹൈക്കോടതി ക്രിസ്തുമസ് അവധി കഴിഞ്ഞ് പരിഗണിക്കാൻ മാറ്റിയിരിക്കുകയണ്. കേസ് ഏറ്റെടുക്കാൻ ഒരുക്കമെന്നാണ് സിബിഐ നിലപാട്. ഹർജി പരിഗണിക്കുമ്പോൾ ഇക്കാര്യം കോടതിയെ അറിയിക്കും.
തിനിടെ ഉന്നത ഐപിഎസ് ഉദ്യോഗസ്ഥർ കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും പോറ്റിയുമായി ഇവർക്ക് അടുത്ത ബന്ധമുണ്ടെന്നും ചൂണ്ടി കേസിൽ കക്ഷി ചേരാനുള്ള അപേക്ഷയും ഹൈക്കോടതിയക്ക് മുന്നിലെത്തി.പത്രപ്രവർത്തകനായ എം.ആർ അജയനാണ് ഹർജിക്കാരൻ. എഡിജിപിമാരായ പി വിജയൻ, എസ് ശ്രീജിത്ത്, ഐജി ഹരിശങ്കർ എന്നിവർക്കെതിരെയാണ് ആരോപണം.
ഹർജി പരിഗണിച്ചപ്പോൾ കക്ഷിയോ, അഭിഭാഷകനോ ഹജരായില്ല. മാത്രമല്ല അവധിക്കാല ബഞ്ച് പരിഗണിച്ച മറ്റ് രണ്ട് കേസുകളിലും ഇതേ ഹർജിക്കാരൻ സമാനമായി കക്ഷിചേരാനും അപേക്ഷ നൽകി. അഭിഭാഷകൻ ഹാജരാകാതെ കോടതിയുടെ സമയം നഷ്ടപ്പെടുത്തിയതിനു ഹർജിക്കാരനായ അജയന് കോടതി 10000 രൂപ പിഴ ചുമത്തി. ജസ്റ്റിസ് മുഹമ്മദ് മുഷ്ത്താക്ക് ജസ്റ്റിസ് പി എം മനോജ് എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.































