ഡോ ജോസ് ജോസഫ് ,
ദുരൂഹതകൾ ഒളിപ്പിച്ചു വെച്ച കിഷ്കിന്ധാകാണ്ഡത്തിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച സംവിധായകൻ ദിൻജിത്ത് അയ്യത്താനും തിരക്കഥാകൃത്തും ഛായാഗ്രാഹകനുമായ ബാഹുൽ രമേശും മറ്റൊരു ക്ലാസിക് സൃഷ്ടിയുമായി വീണ്ടും അമ്പരപ്പിക്കുന്നു.
ഭാഷയുടെയും നാടുകളുടെയും കാലങ്ങളുടെയും അതിർവരമ്പുകളെ ഉല്ലംഘിക്കുന്ന മനുഷ്യ സങ്കീർണ്ണാവസ്ഥകളുടെ നേർക്കാഴ്ച്ചയാണ് ഇവർ വീണ്ടും ഒന്നിച്ച എക്കോ. വെറും കാഴ്ച്ച മാത്രമല്ല, വിഭ്രമത്തിനും യഥാർത്ഥ്യത്തിനും കേഴ്‌വിക്കും ഇടയിൽ മുഴങ്ങുന്ന ജീവിതാനുഭവങ്ങളുടെ ‘ പ്രതിദ്ധ്വനി കൂടിയാണ്എക്കോ.
ഇൻഫിനിറ്റ് ക്രോണിക്കിൾസ് ഓഫ് കുര്യച്ചൻ എന്നാണ് ചിത്രത്തിൻ്റെ ടാഗ് ലൈൻ.കുര്യച്ചൻ്റെ പുരാവൃത്തങ്ങൾ പല നാടുകളിലും കാലങ്ങളിലുമായി തെയ്പിങും മലയയും മുതൽ തിരുവനന്തപുരവും കർണ്ണാടക അതിർത്തി വരെയും പരന്നു കിടക്കുന്നു. ബാഹുൽ രമേശ് ആനിമൽ ട്രയോളജിയുടെ ഭാഗമായി തിരക്കഥ എഴുതുന്ന മൂന്നാമത്തെ ചിത്രമാണ് എക്കോ.

കിഷ്കിന്ധാകാണ്ഡം, കേരളാ ക്രൈം ഫയൽസ് 2 എന്നിവയായിരുന്നു മറ്റ് രണ്ട് ചിത്രങ്ങൾ.കിഷ്കിന്ധാകാണ്ഡത്തിൽ വാനരപ്പടയായിരുന്നുവെങ്കിൽ മറ്റ് രണ്ട് ചിത്രങ്ങളിലും നിർണ്ണായക സാന്നിദ്ധ്യമാകുന്നത് നായ്ക്കളാണ്. കക്ഷി അമ്മിണിപ്പിള്ള, കിഷ്കിന്ധാകാണ്ഡം എന്നീ ചിത്രങ്ങൾക്ക് ശേഷം ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് എക്കോ.
ശക്തമായ സ്ത്രീപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന ചിത്രമാണ് എക്കോ.”Sometimes protection and restriction both look the same” എന്ന് കഥയിലെ കേന്ദ്ര കഥാപാത്രം കുര്യച്ചൻ പറയുന്നുണ്ട്. സംരക്ഷണവും നിയന്ത്രണവും തമ്മിലുള്ള അതിർരേഖ പലപ്പോഴും നേർത്തതാണ്. സുരക്ഷ എന്ന മിഥ്യയിൽ നൽകുന്ന സംരക്ഷണം ആയുഷ്ക്കാല തടങ്കലാണ്.വീട്ടിനകത്തേക്ക് അന്യർക്ക് പ്രവേശനമില്ല. അതിന് കാവലുണ്ട്.
വീട്ടിന് പുറത്തേക്ക് പോകുന്നതിനും സംരക്ഷണത്തിൻ്റെ പേരിൽ നിയന്ത്രണമുണ്ട്.നായ്ക്കളെ ഇവിടെ ശക്തമായ രൂപകമായി സംവിധായകനും തിരക്കഥാകൃത്തും ഉപയോഗിച്ചിരിക്കുന്നു. നായ്ക്കളെ എന്തും പഠിപ്പിക്കാം. എന്ത് പഠിപ്പിക്കണമെന്ന് തീരുമാനിക്കുന്നത് മാസ്റ്ററാണ്.
നായ് കൂട്ടത്തെ ഒറ്റ മാസ്റ്ററിലേക്ക് ഒതുക്കുന്നതു പോലെ സ്ത്രീയെയും ഒരു മാസ്റ്ററിലേക്ക് തളച്ചിടുന്നു. സുരക്ഷയുടെ പേരിൽ നായ്ക്കളെ കൂട്ടിലിട്ടും പൂട്ടും. ചങ്ങലക്കിടും.പിന്നെ തിന്നാനും കൊടുക്കും.അതാണോ വളർത്തൽ എന്ന ചോദ്യം ചിത്രത്തിലെ നായിക മ്ലാത്തി ചേടത്തി ഉയർത്തുന്നുണ്ട്. അതിൻ്റെ ഉത്തരമായി “ഹീറ്റടുത്താൽ കൂട്ടിലിടണം. “പട്ടിയാണെങ്കിലും പെണ്ണാണെങ്കിലും,” എന്ന് ഡോഗ് ട്രെയിനറായ മാസ്റ്റർ ചിത്രത്തിൽ ഒരിടത്ത് പറയുന്നുണ്ട്.
ലീനിയർ – നോൺ-ലീനിയർ രീതികളെ ബുദ്ധിപരമായി സമന്വയിപ്പിച്ച് പല കാലങ്ങളും നാടുകളും കയറിയിറങ്ങി വർത്തമാന കാലവുമായി ഇണക്കി കൊണ്ടാണ് സംവിധായകൻ കുര്യച്ചൻ്റെ പുരാവൃത്തങ്ങൾ പറയുന്നത്.രണ്ടാം ലോകമഹായുദ്ധം മുതൽ കേരളത്തിൽ നക്സലിസം കൊടുമ്പിരിക്കൊണ്ട എഴുപതുകളുടെ മധ്യം വരെയുള്ള കാലഘട്ടത്തെ സംവിധായകൻ സമർത്ഥമായി അടയാളപ്പെടുത്തിയിരിക്കുന്നു.

മോഹൻ പോത്തൻ (വിനീത് ) എന്ന പഴയ കൂട്ടുകാരൻ കുര്യച്ചനെ അന്വേഷിച്ചു വരുന്നതോടെയാണ് ചിത്രത്തിൻ്റെ തുടക്കം. കൂട്ടിന് ജീപ്പ് ഡ്രൈവർ അപ്പൂട്ടിയുമുണ്ട് (അശോകൻ). പൽചക്രം പോലുള്ള മലനിരകൾ. എപ്പോഴും കാറ്റ് വീശിയടിക്കുന്ന സ്ഥലം.കേരള- കർണ്ണാടക അതിർത്തിയിൽ കാട്ടുകുന്ന് എന്ന ഗ്രാമത്തിലെ മലമുകളിൽ 150 ഏക്കർ സ്ഥലത്തെ ബംഗ്ലാവിലാണ്കുര്യച്ചൻ്റെ ഭാര്യ മ്ലാത്തി ചേടത്തിയുടെ ( ബിയാന മൊമിൻ)താമസം. കൂട്ടിന് പിയൂസ് ( സന്ദീപ് പ്രദീപ് ) എന്ന കെയർ ടേക്കർ.
പ്രഗത്ഭനായ ഡോഗ് ട്രെയിനറായിരുന്നു കുര്യച്ചൻ. പോലീസിനും മിലിട്ടറിക്കും ശുദ്ധ ജനുസ്സ് നായ്ക്കളെ കൊടുത്തിരുന്നയാൾ. മരപ്പണിക്കും തോട്ടം പണിക്കും ഇന്ത്യക്കാർ മലയയിലേക്ക് കുടിയേറിയിരുന്ന രണ്ടാം ലോകമഹായുദ്ധ കാലത്ത് പ്യുവർ ബ്രീഡ് നായ്ക്കളെ തേടി അങ്ങോട്ട് പോയ സാഹസികൻ. ആറു വർഷമായി അയാൾ മിസിംഗ് ആണ് .
മോഹൻ പോത്തന് പുറമെ മംഗലാപുരത്തു നിന്നുമുള്ള നേവിക്കാരൻ (നരേൻ ), പോലീസുകാർ തുടങ്ങി ഓരോരുത്തരായി അയാളെ അന്വേഷിച്ചു വന്നു കൊണ്ടിരുന്നു. നക്സലുകളുടെയും നോട്ടപ്പുള്ളിയാണ് കുര്യച്ചൻ. തൃശൂരും തിരുവല്ലയിലുമെല്ലാം അയാൾക്ക് ഭാര്യമാരുണ്ട്.പെരുമ്പാവൂരും ബന്ധങ്ങളുണ്ട്.
കുര്യച്ചൻ മലേഷ്യയിൽ നിന്നു കൊണ്ടുവന്ന ശുദ്ധ ജനുസ്സ് നായ്ക്കളാണ് കാട്ടുകുന്നിൽ മ്ലാത്തി ചേടത്തിക്ക് കാവൽ.ഈരണ്ടെണ്ണം വീതമുള്ള പായ്ക്കുകളായി തിരിഞ്ഞ് അവ സന്ദർശകരെ ആക്രമിക്കും.ആർക്കും അകത്ത് കടക്കാനാവില്ല.
ആരായിരുന്നു കുര്യച്ചൻ? എന്താണ് അയാൾക്ക് സംഭവിച്ചത്? കൂട്ടുകാർക്കും എതിരാളികൾക്കും അയാളുടെ ഭാര്യ മ്ലാത്തി ചേടത്തി എന്ന മലയക്കാരിക്കും അയാളെക്കുറിച്ച് ഓരോ കഥകൾ പറയാനുണ്ട്. നേർക്കാഴ്ച്ചകളിലൂടെയും കേട്ടറിവുകളിലൂടെയും കുര്യച്ചൻ്റെ കടങ്കഥ പോലുള്ള ജീവിതം മെല്ലെ പ്രേക്ഷകരുടെ മുമ്പിൽ അനാവരണം ചെയ്യപ്പെടുന്നു.
കിഷ്കിന്ധാകാണ്
ഡോഗ് ട്രെയിനറുടെ ജീവിതത്തിലും പറയുന്നതെല്ലാം അനുസരിക്കുന്ന, തികഞ്ഞ കൂറും അച്ചടക്കവുമുള്ള ഒരു നായ ഉണ്ടാകും .എല്ലാം തികഞ്ഞ ലക്ഷണമൊത്ത, ഉശിരുള്ള ഒരു നായ.അത്തരമൊരു നായ പ്രേക്ഷകരെ ക്ലൈമാക്സിൽ ഞെട്ടിക്കും.
” എ ടെയിൽ ഓഫ് ത്രീ വൈസ് മങ്കീസ്”. ബുദ്ധിശാലികളായ മൂന്ന് കുരങ്ങന്മാരുടെ കഥ എന്നായിരുന്നു കിഷ്കിന്ധാകാണ്ഡത്തിൻ്റെ ടാഗ് ലൈൻ.മനുഷ്യരും പ്രകൃതിയും വാനരന്മാരുമടങ്ങിയ ഒരു സവിശേഷ ആവാസവ്യൂഹത്തിലായിരുന്നു ആ കഥ അരങ്ങേറിയത്. നീർച്ചോലകളും വന്യ പ്രകൃതിയും കോടമഞ്ഞും വീശിയടിക്കുന്ന കാറ്റുമെല്ലാമുള്ള എക്കോയിലെ ആവാസവ്യൂഹത്തിൽ നായ്ക്കളാണ് കാവൽക്കാർ.
“പട്ടികൾ അളക്കുന്ന അളവിൽ മനുഷ്യന് മനുഷ്യനെ അളക്കാനാവില്ല”. മനുഷ്യനെ കൃത്യമായി അളന്ന് മനസ്സിലാക്കുന്ന നായ്ക്കളാണ് എക്കോയിലെ താരങ്ങൾ. മനുഷ്യരും നായ്ക്കളും തമ്മിൽ ആദികാലം മുതലെ ഉള്ള ബന്ധം അദൃശ്യമായ ഒരു ഇഴയായി ചിത്രത്തിൽ ഉടനീളമുണ്ട്. പ്രവചനാതീതമാണ് കഥയിലെ വഴിത്തിരിവുകൾ. കൃത്യമായ ഇടവേളകളിൽ പ്രേക്ഷകരെ അമ്പരപ്പിക്കുന്നുണ്ട് സംവിധായകൻ.
അവസാനിക്കാത്ത കഥകളുടെ ഉടമയാണ് ഡോഗ് ട്രെയിനറായ കുര്യച്ചൻ.ഹിന്ദി, തെലുങ്ക് സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചിട്ടുള്ള സൗരവ് സച്ച്ദേവ് നിഗൂഢതകൾ നിറഞ്ഞ കുര്യച്ചനെ ഭംഗിയാക്കി.മലയാള സിനിമയിൽ സന്ദീപ് പ്രദീപിനെ അടയാളപ്പെടുത്തുന്ന വേഷമാണ് എക്കോയിലെ പിയൂസ്.വിനീത്, നരേൻ, അശോകൻ, ബിനു പപ്പു, സഹീർ മുഹമ്മദ്,സിം ഷി ഫീ തുടങ്ങിയവരും. കഥാപാത്രങ്ങളോട് നീതി പുലർത്തി.

മിസ്റ്ററി, ത്രില്ലർ ,അഡ്വെഞ്ചർ തുടങ്ങി പല അടരുകൾ ഉള്ളതാണ് ചിത്രത്തിൻ്റെ തിരക്കഥ .എന്നാൽ കിഷ്കിന്ധാകാണ്ഡത്തിൽ കണ്ട അച്ഛൻ – മകൻ ബന്ധം പോലുള്ള വൈകാരിക തലങ്ങൾ എക്കോയിൽ ഇല്ല.എക്കോയിൽ ഒന്നിനും കൃത്യമായ ഉത്തരമില്ല.പലതും ദുരൂഹമായി തുടരുമ്പോഴും പ്രേക്ഷകന് ആവശ്യമുള്ളതെല്ലാം അറിഞ്ഞു കഴിഞ്ഞു എന്ന് വിശ്വസിപ്പിക്കുന്നതാണ് ബാഹുൽ രമേശ് എഴുതിയ തിരക്കഥയുടെ വിജയം. സ്വാതന്ത്ര്യം, സംരക്ഷണം, കാവൽ, നിയന്ത്രണം, ഉടമസ്ഥത, പരിശീലിപ്പിച്ചെടുക്കൽ, അനുസരണം തുടങ്ങിയ പ്രമേയങ്ങൾ ബാഹുൽ രമേശ് തിരക്കഥയിൽ സമർത്ഥമായി കൂട്ടിച്ചേർത്തിട്ടുണ്ട്.
ബാഹുലി
കിഷ്കിന്ധാകാണ്ഡത്തിനും ഒരു പടി മുകളിലാണ് ഈ ചിത്രത്തിൻ്റെ പശ്ചാത്തല സംഗീതം.ചിത്രത്തിൻ്റെ സൗണ്ട് ഡിപ്പാർട്ട്മെൻ്റും കൈയ്യടി അർഹിക്കുന്നു.
(കേരള കാർഷിക സർവ്വകലാശാലയുടെ തൃശൂർ വെളളാനിക്കര കാർഷിക കോളേജ് മുൻ പ്രൊഫസറാണ് ലേഖകൻ)
——————————————————————-
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക































