March 8, 2026 2:24 pm

അമേരിക്കയിലെ വിസ ഫീസ് 88 ലക്ഷം; ഇന്ത്യക്കാർക്ക് കനത്ത തിരിച്ചടി

വാഷിങ്ടൺ: കുടിയേറ്റം നിയന്ത്രിക്കുന്നതിനുള്ള ശ്രമത്തിന്‍റെ ഭാഗമായി അമേരിക്കയിലെ വിസയുള്ള ഇന്ത്യൻ പ്രൊഫഷണലുകളെ ഗുരുതരമായി ബാധിക്കുന്ന പ്രഖ്യാപനവുമായി പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്.

H1-B വിസയുടെ ഫീസ് പ്രതിവർഷം 100,000 ഡോളറായി വർധിപ്പിക്കുന്ന ഉത്തരവിൽ അദ്ദേഹം ഒപ്പുവച്ചു. ഇതോടെ പരമാവധി നാല് ലക്ഷത്തോളം രൂപ മാത്രം ചെലവായിരുന്ന വിസയുടെ പ്രതിവർഷ ഫീസ് 88 ലക്ഷം രൂപയായാണ് കുതിച്ചുയരുന്നത്.

H1B നോൺ-ഇമിഗ്രന്‍റ് വിസ പ്രോഗ്രാം രാജ്യത്ത് നിലവിലുള്ള കുടിയേറ്റ സംവിധാനങ്ങളിൽ ഏറ്റവും കൂടുതൽ ദുരുപയോഗം ചെയ്യപ്പെടുന്ന ഒന്നാണ് എന്നാണ് വൈറ്റ് ഹൗസ് സ്റ്റാഫ് സെക്രട്ടറി വിൽ ഷാർഫ് അഭിപ്രായപ്പെട്ടത്.
അമേരിക്കക്കാർ ചെയ്യാത്ത മേഖലകളിൽ ജോലിയെടുക്കാൻ വളരെ വൈദഗ്ധ്യമുള്ള തൊഴിലാളികളെ അമേരിക്കയിൽ പ്രവേശിപ്പിക്കാനാണ് ഈ വിസ സമ്പ്രദായം നേരത്തെ ഏർപ്പെടുത്തിയത്.

Big change for H-1Bs: Donald Trump signs proclamation imposing $100k annual fee on visa application; aim to protect US tech jobs - The Times of India

രാജ്യത്തേക്ക് വരുന്ന കുടിയേറ്റക്കാർ യഥാർഥത്തിൽ ഉയർന്ന വൈദഗ്ധ്യമുള്ളവരാണെന്നും, അർഹരായ അമേരിക്കയിലെ പൗരന്മാർക്ക് ജോലി നിഷേധിക്കപ്പെടുന്നില്ലെന്നും ഉറപ്പാക്കാനാണ് ഫീസ് വർധനയെന്നും ആണ് സർക്കരിൻ്റെ വിശദീകരണം.

കമ്പനികളാണ് H1B അപേക്ഷകരെ സ്പോൺസർ ചെയ്യുന്നതിനായി പണം നൽകുന്നത്. എന്നാൽ, ഫീസ് ഇത്രയധികം വർധിച്ച സാഹചര്യത്തിൽ അമേരിക്കയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഐടി കമ്പനികൾ പോലും ഇന്ത്യക്കാർ അടക്കമുള്ള വിദേശികളെ നിയമിക്കുന്നത് കുത്തനെ കുറയ്ക്കും.

അതേസമയം, വിസ ഫീസ് വർധിപ്പിച്ചതിലൂടെ സർക്കാരിന് 100 ബില്യൺ ഡോളറിൽ അധിക വരുമാനം ലഭിക്കുമെന്നാണ് ട്രംപ് ഭരണകൂടത്തിന്‍റെ വാദം. ആ തുക നികുതി കുറയ്ക്കാനും കടം വീട്ടാനും ഉപയോഗിക്കുമെന്നും ട്രംപ് പറഞ്ഞു.

നിലവിൽ മൂന്നു വർഷമാണ് എച്ച്1-ബി വിസയുടെ കാലാവധി. പിന്നീട് മൂന്ന് വർഷത്തേക്ക് കൂടി പുതുക്കാൻ കഴിയും. പുതിയ പ്രഖ്യാപനം അനുസരിച്ച് ഓരോ വർഷവും ഓരോ കുടിയേറ്റ തൊഴിലാളിക്കും വേണ്ടി കമ്പനി വിസ ഫീസ് ഇനത്തിൽ 88 ലക്ഷം രൂപ വീതം മുടക്കേണ്ടിവരും.

US hikes visa fees for H-1B, other categories - Hindustan Times

ഒരു കമ്പനി ഗ്രീൻ കാർഡിനായി ഒരു ജീവനക്കാരനെ സ്പോൺസർ ചെയ്യുകയാണെങ്കിൽ, സ്ഥിര താമസം ലഭിക്കുന്നതുവരെ വിസകൾ പുതുക്കാൻ സാധിക്കും. എന്നിരുന്നാലും, അമേരിക്കയിൽ ജോലി വിസയിലുള്ള ഇന്ത്യക്കാർക്ക് ഗ്രീൻ കാർഡിനായി പതിറ്റാണ്ടുകളോളം കാത്തിരിക്കേണ്ടി വരുന്നതാണ് പതിവ്.

സെപ്റ്റംബർ 21 മുതൽ പ്രാബല്യത്തിൽ വരുന്ന ഈ മാറ്റം, അമേരികയിൽ ജോലി തേടുന്ന വിദേശ തൊഴിലാളികൾക്കും അവരെ സ്പോൺസർ ചെയ്യുന്ന കമ്പനികൾക്കും വലിയ വെല്ലുവിളിയാകും.

പുതിയ H-1B വിസ അപേക്ഷകർക്കും, നിലവിൽ വിസയുള്ളവർക്ക് പുതുക്കുന്നതിനും ഈ പുതിയ $100,000 വാർഷിക ഫീസ് ബാധകമാണ്. നിലവിലെ ഫീസായ $4,500-ൽ നിന്ന് ഏകദേശം 2,111% വർദ്ധനവാണ് ഇത്.

സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താനും അമേരിക്കൻ തൊഴിലാളികളുടെ തൊഴിലവസരങ്ങൾ സംരക്ഷിക്കാനും വേണ്ടിയാണ് ഈ നീക്കമെന്ന് ട്രംപ് ഭരണകൂടം പറയുന്നു.

H-1B വിസക്ക് അപേക്ഷിക്കുന്നവരിൽ ഏറ്റവും കൂടുതൽ പേർ ഇന്ത്യയിൽ നിന്നുള്ളവരാണ്. ഓരോ വർഷവും അനുവദിക്കപ്പെടുന്ന H-1B വിസകളിൽ 70% മുതൽ 75% വരെ ഇന്ത്യക്കാർക്കാണ് ലഭിക്കുന്നത്.

ഇന്ത്യ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ H-1B വിസക്കാർ ചൈനയിൽ നിന്നാണ്.ഫിലിപ്പീൻസ്, കാനഡ, ദക്ഷിണ കൊറിയ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരും ഈ വിസയ്ക്ക് അപേക്ഷിക്കാറുണ്ട്.

ഇന്ത്യയിലെ വൻകിട ഐടി കമ്പനികളായ ടാറ്റാ കൺസൾട്ടൻസി സർവീസസ് , ഇൻഫോസിസ്, വിപ്രോ, എച്ച്‌സിഎൽ ടെക്‌നോളജീസ് തുടങ്ങിയവക്ക് ഈ മാറ്റം വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കും. ഓരോ ജീവനക്കാരനും പ്രതിവർഷം $100,000 ഫീസ് നൽകേണ്ടിവരുന്നത് ചെലവ് ഗണ്യമായി വർദ്ധിപ്പിക്കും.

ഫീസ് വർദ്ധനവ് കാരണം അമേരിക്കയിലെ കമ്പനികൾ വിദേശ ജീവനക്കാരെ എടുക്കുന്നത് കുറയ്ക്കും. ഇത് ലക്ഷക്കണക്കിന് ഇന്ത്യൻ പ്രൊഫഷണലുകൾക്ക് വലിയ തിരിച്ചടിയാണ്.

അമേരിക്കയിൽ ജോലി ലഭിക്കുന്നത് ബുദ്ധിമുട്ടാകുന്ന സാഹചര്യത്തിൽ, വൈദഗ്ധ്യമുള്ള ഇന്ത്യൻ പ്രൊഫഷണലുകൾ ഇന്ത്യയിലേക്ക് തിരികെ വരാൻ സാധ്യതയുണ്ട്. ഇത് ഇന്ത്യയുടെ സാങ്കേതിക, ഇന്നൊവേഷൻ മേഖലകൾക്ക് ഉണർവേകാൻ സഹായിച്ചേക്കും. ബെംഗളൂരു, ഹൈദരാബാദ്, പൂനെ തുടങ്ങിയ നഗരങ്ങളിൽ കൂടുതൽ ജോലികളും സ്റ്റാർട്ടപ്പുകളും വളരാൻ ഇത് കാരണമാകാമെന്ന് മുൻ നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത് അഭിപ്രായപ്പെട്ടു.

അമേരിക്കയിലെ ടെക് കമ്പനികൾക്ക് ആവശ്യമായ വൈദഗ്ധ്യമുള്ള ജീവനക്കാരെ കണ്ടെത്താൻ ബുദ്ധിമുട്ടാകും. ഇത് പുതിയ കണ്ടുപിടുത്തങ്ങളെയും സാങ്കേതിക മുന്നേറ്റങ്ങളെയും പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്.

പ്രസിഡൻ്റിന് ഇത്രയും വലിയ ഫീസ് പാർലമെൻ്റിൻ്റെ അംഗീകാരമില്ലാതെ ഉയർത്താൻ നിയമപരമായി സാധിക്കുമോ എന്ന ചോദ്യം ഉയർന്നിട്ടുണ്ട്. ഈ വിഷയത്തിൽ കോടതികളിൽ കേസുകൾ വരാൻ സാധ്യതയുണ്ട്.

പുതിയ നയം അമേരിക്കൻ തൊഴിലാളികളെ നിയമിക്കാൻ കമ്പനികളെ പ്രോത്സാഹിപ്പിക്കും. താഴ്ന്ന വേതനത്തിൽ വിദേശ തൊഴിലാളികളെ ജോലിക്കെടുക്കുന്നത് ഈ നിയമത്തിലൂടെ ഇല്ലാതാക്കാൻ സാധിക്കുമെന്നാണ് ട്രംപ് ഭരണകൂടം പ്രതീക്ഷിക്കുന്നത്.

ഈ മാറ്റം അമേരിക്കൻ കമ്പനികളുടെയും ഇന്ത്യൻ ടെക് പ്രൊഫഷണലുകളുടെയും ഭാവിയെ വലിയ രീതിയിൽ ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News