കൊച്ചി: വിവാഹമോചനങ്ങളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ, വേർപിരിയലിൻ്റെ കയ്പേറിയ അനുഭവങ്ങളിലൂടെ കടന്നുപോകുന്ന സ്ത്രീകൾക്ക് മാനസികവും സാമൂഹികവുമായ പിന്തുണ നൽകുന്നതിനായി നടത്തുന്ന “വിവാഹമോചന ക്യാമ്പുകൾ” ശ്രദ്ധ നേടുന്നു.
വ്യക്തിഗത സംരംഭങ്ങളിലൂടെയും സാമൂഹിക കൂട്ടായ്മകളിലൂടെയുമാണ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. റാഫിയ അഫി എന്ന യുവതിയുടെ ‘ബ്രേക്ക് ഫ്രീ സ്റ്റോറീസ്’ പോലുള്ള സംരംഭങ്ങൾ ഇതിന് ഉദാഹരണമാണ്.

വിവാഹമോചിതരായ സ്ത്രീകൾക്ക് ഒത്തുചേരാനും, അനുഭവങ്ങൾ പങ്കുവെക്കാനും, മാനസികമായ ഉണർവ് നേടാനുമുള്ള ഒരു സുരക്ഷിതമായ ഇടം ഒരുക്കുന്നതാണ് ഈ ക്യാമ്പുകൾ.
വിനോദപരമായ കാര്യങ്ങൾ, കൂട്ടായ പാചകം, ട്രെക്കിംഗ്, നിയമപരമായ പ്രാഥമിക അറിവുകൾ പങ്കുവെക്കൽ തുടങ്ങിയ പ്രവർത്തനങ്ങളാണ് ഈ ക്യാമ്പുകളിൽ നടക്കുന്നത്. വിവാഹ മോചനത്തെക്കുറിച്ചുള്ള സാമൂഹിക കാഴ്ചപ്പാടുകളിൽ മാറ്റം വരുത്താനും, ഒറ്റപ്പെടൽ അനുഭവിക്കുന്ന സ്ത്രീകൾക്ക് പുതിയൊരു ജീവിതം കെട്ടിപ്പടുക്കാനുള്ള ആത്മവിശ്വാസം നൽകാനും ഇത് സഹായിക്കുന്നുവെന്ന് അനുഭവസ്ഥകൾ പറയുന്നു.
കേരളത്തിലെ ഉയർന്ന സാക്ഷരതയും സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യവും വിവാഹമോചന നിരക്ക് വർദ്ധിക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. സ്ത്രീകൾ തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് കൂടുതൽ ബോധവതികളാകുകയും, പീഡനങ്ങളെയും വിട്ടുവീഴ്ചയില്ലാത്ത സാഹചര്യങ്ങളെയും ചെറുക്കാൻ ധൈര്യം കാണിക്കുകയും ചെയ്യുന്നതാണ് ഒരു കാരണം.
സംസ്ഥാനത്ത് വിവാഹമോചന കേസുകളുടെ എണ്ണത്തിൽ ക്രമാതീതമായ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. 2016-ൽ കോടതികളിൽ വന്നത് 19,233 വിവാഹമോചന ഹർജികളായിരുന്നത് 2022-ൽ 26,976 ആയി ഉയർന്നു. ഇത് ഏഴ് വർഷത്തിനിടെ 40% വർദ്ധനവ് സൂചിപ്പിക്കുന്നു.
എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ വിവാഹമോചന ഹർജികൾ (3,536) രേഖപ്പെടുത്തിയത്, തൊട്ടുപിന്നിൽ തിരുവനന്തപുരം (3,282), കൊല്ലം (3,245) ജില്ലകളുമുണ്ട്. വയനാട് (538), കാസർഗോഡ് (848), ഇടുക്കി (1,092) എന്നിവിടങ്ങളിലാണ് കുറഞ്ഞ കേസുകൾ റിപ്പോർട്ട് ചെയ്തത്.
വിവാഹമോചനത്തിന് പല കാരണങ്ങൾ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഭർതൃവീട്ടുകാരുമായുള്ള പ്രശ്നങ്ങൾ, പൊരുത്തക്കേടുകൾ,ശാരീരികവും മാനസികവുമായ പീഡനങ്ങൾ,പങ്കാളിയുടെ ലഹരി ഉപയോഗം,അവിഹിത ബന്ധങ്ങൾ,അവഗണനയും ഒറ്റപ്പെടുത്തലും, പങ്കാളിയിൽ നിന്നുള്ള അവഗണന,സാമ്പത്തിക പ്രശ്നങ്ങൾ, ആശയവിനിമയത്തിലെ പോരായ്മകൾ,വ്യക്തിപരമായ പൊരുത്തക്കേടുകൾ എന്നിവയാണ് സ്ത്രീകൾ നിരത്തുന്ന കാരണങ്ങൾ.
പങ്കാളിയുടെ പൊരുത്തക്കേടുകൾ, സ്വന്തം മാതാപിതാക്കളോടുള്ള അമിതമായ അടുപ്പം, സംശയസ്വഭാവം എന്നിവ പുരുഷന്മാരുടെ ഭാഗത്ത് നിന്ന് നോക്കുമ്പോഴുള്ള കാരണങ്ങളായി പറയുന്നുണ്ട്.
വിവാഹമോചിതരായ സ്ത്രീകൾക്കായി സർക്കാർ ചില പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. പുനർവിവാഹം ചെയ്യുന്ന വിവാഹമോചിതരായ സ്ത്രീകൾക്ക് 25,000 രൂപ ധനസഹായം നൽകുന്ന “മംഗല്യ പദ്ധതി” ഇതിൽ പ്രധാനപ്പെട്ടതാണ്. വനിതാ ശിശു വികസന വകുപ്പിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന മഹിളാ മന്ദിരങ്ങൾ,പകൽ വീടുകൾ എന്നിവയും സ്ത്രീകൾക്ക് അഭയംനൽകുന്നു.

വിവാഹമോചന ക്യാമ്പുകൾ പോലുള്ള ജനകീയ മുന്നേറ്റങ്ങൾ, നിയമപരമായ സഹായങ്ങൾക്കപ്പുറം മാനസികമായ കരുത്ത് നേടുന്നതിനും സമൂഹത്തിൽ ഒറ്റപ്പെടാതെ ജീവിക്കുന്നതിനും സ്ത്രീകൾക്ക് വലിയ പിന്തുണയായി മാറുന്നുണ്ട്































