കൊച്ചി: “ഭാവി സംസ്കാരമുള്ള യുവാക്കളുടേതാണ്, അക്രമികളുടേതല്ല എന്ന് ജനം തിരിച്ചറിയണം. അതിന് ഇപ്പോൾ വളർന്നു വരുന്ന യുവനിര നൽകുന്ന പ്രതീക്ഷ വളരെ വലുതാണ്. അവരെ കഴിയുന്നിടത്തെല്ലാം കളത്തിലിറക്കണം. പുതിയ രാഷ്ട്രീയ സംസ്കാരവും, ഭരണ സംസ്കാരവും വരേണ്ടിയിരിക്കുന്നു. വയലൻസും പിടിപ്പുകേടും കണ്ടു മടുത്ത ജനങ്ങൾ അവരെ സ്വീകരിക്കുന്ന കാഴ്ച കഴിഞ്ഞ ഉപതെരഞ്ഞെടുപ്പുകളിൽ കണ്ടതാണല്ലോ”.
മുൻ ഐക്യ രാഷ്ട്രസഭ ഉദ്യോഗസ്ഥനായ പ്രമോദ്‌കുമാർ ഫേസ്ബുക്കിലെഴുതുന്നു .
പോസ്റ്റിൻ്റെ പൂർണ രൂപം ചുവടെ:
നമ്മുടെ ഡെമോഗ്രഫിയിൽ വരുന്ന മാറ്റമാണ്. ഇന്ത്യയിൽ ഏറ്റവും ചെറുപ്പക്കാർ കുറഞ്ഞ സംസ്ഥാനം കേരളമാണ്, 2015 മുതൽ ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണത്തിൽ വലിയ കുറവ് വന്നിട്ടുണ്ട്. കഴിഞ്ഞ പത്തു കൊല്ലം കൊണ്ട് ഒരു ലക്ഷത്തിലേറെയാണ് കുറവ്. ഇനി ഇപ്പോഴുള്ള ആളുകൾ മരിക്കുന്ന എണ്ണവും കൂടുമ്പോൾ നമ്മുടെ ജനസംഖ്യ യൂറോപ്പിലെയൊക്കെപ്പോലെ താഴേയ്ക്ക് വരാൻ തുടങ്ങും.
ഈ പുതു തലമുറയുടെ കുറവ് നമ്മുടെ ചെറുപ്പക്കാരുടെ എണ്ണത്തിലും ബാധിക്കും. ഇപ്പോഴുള്ള പ്രോജെക്ഷൻസ് വച്ചു നോക്കുമ്പോൾ 15-29 വയസ്സ് പ്രായമുള്ളവരുടെ ശതമാനം ശരാശരി 20 ഒക്കെയേ വരുന്നുള്ളൂ, അടുത്ത സെൻസസ് (2027) കഴിയുമ്പോൾ ഇത് ഒരു 12-15 ശതമാനമൊക്കെ മാത്രമായി മാറും. അതായത് ഇപ്പോൾത്തന്നെ മധ്യവയസ്കരുടെയും വയസ്സരുടെയും നാടായ കേരളം ഏതാണ്ട് എൺപതു ശതമാനത്തോളം വാർധക്യം ബാധിച്ചവരുടെ നാടാവും.
ഇതോടൊപ്പം നാട് വിട്ടു പോകുന്ന ചെറുപ്പക്കാരുടെ കണക്കു കൂടെ ചേർത്താൽ തീർത്തും ഒരു വലിയ വയോധിക ചുരുളിയായി മാറും കേരളം. 2018 മുതൽ 2023 വരെയുള്ള കണക്കനുസരിച്ച് (2023 മൈഗ്രെഷൻ സർവ്വേ) രണ്ടര ലക്ഷം ചെറുപ്പക്കാരാണ് കേരളം വിട്ട് മറ്റു രാജ്യങ്ങളിലെയ്ക്ക് ഓടിപ്പോയത്. അന്യസംസ്ഥാനങ്ങളിലുള്ള പകുതി മലയാളികളും (കണക്കുകളനുസരിച്ച് അതും വരും രണ്ടര ലക്ഷം) ചെറുപ്പക്കാരാണ്.
ഇങ്ങനെ നാട് വിട്ടു പോകാൻ സാധിക്കാത്തവരും ഇവിടെ നിന്നാൽ രാഷ്ട്രീയ നേട്ടമുള്ളവരും ആവും അവശേഷിക്കുന്നവരിൽ ഏറിയ പങ്കും. ഇതാണ് കുട്ടിക്കമ്മികളുടെ ക്യാച്ച്മെന്റ്. പഠിക്കാനോ, ജോലി ചെയ്യാനോ ഒന്നും താല്പര്യമില്ലാത്ത വയലൻസ് രാഷ്ട്രീയസംസ്കാരമായി കൊണ്ട് നടക്കുന്ന ഇത്തരക്കാരെയാണ് നാം യൂണിവേഴ്സിറ്റികളിലും മറ്റും അടുത്തിടെ കണ്ടത്.
മുതിർന്ന സഖാക്കളുടെ അടിയാളുകൾ, മിലീഷ്യകൾ. ഇത് കേരളത്തിന്റെ നിലനിൽപ്പിനും സംസ്കാരത്തിനും അപകടമാണ്. ഇവരെ നേരിടാൻ കോൺഗ്രസ്സും യുഡിഫ്-ഉം ചെയ്യേണ്ടത് ഒരു പുതു യുവസംസ്കാരം മുന്നിൽ നിറുത്തുന്ന രാഷ്ട്രീയം പ്രചരിപ്പിക്കുക എന്നതാണ്.
ഭാവി സംസ്കാരമുള്ള യുവാക്കളുടേതാണ്, അക്രമികളുടേതല്ല എന്ന് ജനം തിരിച്ചറിയണം. അതിന് ഇപ്പോൾ വളർന്നു വരുന്ന യുവനിര നൽകുന്ന പ്രതീക്ഷ വളരെ വലുതാണ്. അവരെ കഴിയുന്നിടത്തെല്ലാം കളത്തിലിറക്കണം. പുതിയ രാഷ്ട്രീയ സംസ്കാരവും, ഭരണ സംസ്കാരവും വരേണ്ടിയിരിക്കുന്നു.
വയലൻസും പിടിപ്പുകേടും കണ്ടു മടുത്ത ജനങ്ങൾ അവരെ സ്വീകരിക്കുന്ന കാഴ്ച കഴിഞ്ഞ ഉപതെരഞ്ഞെടുപ്പുകളിൽ കണ്ടതാണല്ലോ. പത്തനംതിട്ടയിൽ കൊതിക്കെറുവ് പറഞ്ഞ കടൽക്കിഴവനോട് വീട്ടിൽപോയി ഇരിക്കാൻ പറയണം അല്ലെങ്കിൽ വായടയ്ക്കാൻ പറയണം. അധികാരമൊക്കെ ആവോളം ആസ്വദിച്ച നേതാക്കൾ വേണ്ടിടത്തെല്ലാം സ്വമനസ്സാലെ പുതു തലമുറയ്ക്ക് വഴി മാറണം. അവരുടെ റോൾ ഇനി മെൻ്റെർമാരുടേതാണ്. അവർ ശരിക്കുള്ള കോൺഗ്രസ്സുകാരാണെങ്കിൽ അതാണ് ചെയ്യേണ്ടത്.
രാഹുൽ ഗാന്ധി പ്രതിനിധാനം ചെയ്യുന്നത് യൂറോപ്പിലൊക്കെ കാണുന്ന പോലെയുള്ള ഒരു സെന്റർ-ലെഫ്റ്റ് ജനാധിപത്യ മതേതര പാർട്ടിയെയാണ്. അതിനോട് യോജിക്കാത്ത സീനിയർ നേതാക്കളാണ് എല്ലായിടവും വിട്ടു പോയത്, മാറ്റം മനസ്സിലാക്കി അതോടൊപ്പം നിന്നവർക്ക് ഇന്നും പാർട്ടിയിൽ സ്ഥാനവും റോളും ഉണ്ട്.
തരൂരിനെപ്പോലുള്ളവർക്ക് അത് മനസ്സിലായിട്ടില്ല. കേരളത്തിലെ കോൺഗ്രസ്സ് ഇപ്പോൾ രാഹുൽ ഗാന്ധിയുടെ കോൺഗ്രസ്സിൻ്റെ പ്രതീകമാണ്. അതു കൊണ്ടാണ് ജനങ്ങൾ ഒപ്പം ചേരുന്നത്. ഇത് പഴയ പാർട്ടിയല്ല. ഇതാണ് കേരളത്തിനു വേണ്ട പുതിയ പുരോഗമന പ്രസ്ഥാനം. അക്രമികളുടെയും മുതലാളിമാരുടെയും സുഖലോലുപരുടെയും മുഷ്ടി ചുരുട്ടിക്കാണിക്കുന്ന വിപ്ലവ കോപ്രായം അല്ല പുരോഗമനം എന്ന് ജനങ്ങളെ ഇവർ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.
Post Views: 293































