ക്ഷത്രിയൻ
ഇന്ത്യയിൽ മിസ്ഡ് കോൾ കണ്ടുപിടിച്ചത് കാവിപ്പാർട്ടിയാണ്.പാർട്ടിയിൽ അംഗത്വം നൽകുന്നതിന് മിസ്ഡ് കോൾ പ്രതീക്ഷിച്ചിരുന്ന കാലമുണ്ടായിരുന്നു അവർക്ക്.
ആസേതുഹിമാചല മേഖലയിൽ നിന്ന് ഒഴുകിയെത്തിയ മിസ്ഡ് കോളുകൾ വഴിയാണ് ലക്ഷോപലക്ഷം പേർ പാർട്ടിയിൽ അംഗങ്ങളായതെന്നാണ് കരുതപ്പെടുന്നത്. ആ അർഥത്തിൽ മിസ്ഡ് കോൾ എന്ന വാക്കിൻ്റെ പേറ്റൻറ് പോലും കാവിപ്പാർട്ടിക്ക് നൽകുന്നതിനുള്ള ആലോചന ഓക്സ്ഫഡ് ഡിക്ഷണറിക്കാർ ആലോചിക്കുന്നുണ്ടത്രെ.
കാവിപ്പാർട്ടിക്കാരുടെ നിഘണ്ടുവിലുള്ള മിസ്ഡ് കോളിൽ ഇപ്പോൾ കൈവച്ചിട്ടുള്ളത് ശശി തരൂർ ആണ് . നിലമ്പൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങണമെന്നാവശ്യപ്പെട്ട് കെപിസിസി നേതൃത്വത്തിൽനിന്നും ഒരു മിസ്ഡ് കോൾ പോലും ലഭിച്ചില്ലെന്നാണ് തരൂർ ആണയിടുന്നത്.
വല്ലാത്ത പാതകമായിപ്പോയി വിശ്വപൗരനോട് കെപിസിസി ചെയ്തത്. നിലമ്പൂരിൽ നിന്നും ഒരു മിസ്ഡ് കോൾ ലഭിക്കാൻ എത്രമാത്രം തുടിച്ചിട്ടുണ്ടെന്നോ തരൂർജിയുടെ ഹൃദയം. മിസ്ഡ് കോൾ കാത്തുകാത്ത് നിദ്രാവിഹീനങ്ങളായിരുന്നു വിശ്വപൗരൻ്റെ രാത്രികൾ.മിസ്ഡ് കോളുകൾ ശ്രദ്ധിക്കാൻ മാത്രം പ്രത്യേകം ജീവനക്കാരെയും തിരുവനന്തപുരത്തും ഡൽഹിയിലുമുള്ള ഓഫീസുകളിലും നിയമിച്ചിരുന്നതാണ്.
ക്ഷണിക്കാത്തിടത്ത് പോകാറില്ലാത്തത് കൊണ്ടാണ് നിലമ്പൂരിൽ പ്രചാരണത്തിന് പോകാതിരുന്നതെന്നും വെളിപ്പെടുത്തിയിട്ടുണ്ട് തരൂർജി. ക്ഷണിച്ചാൽ എവിടെയും പോകുമെന്നതാണ് ആ പറഞ്ഞതിൻ്റെ മലയാളം. കെപിസിസിയോടുള്ള വെറുപ്പ് മാത്രമല്ല, കാവിപ്പാർട്ടിക്കുള്ള സൂചനയും അതിലുണ്ടെന്നാണ് കമ്പിയില്ലാക്കമ്പി വായിക്കാനറിയുന്നവരൊക്കെ മനസിലാക്കുന്നത്.
പ്രത്യേകം ക്ഷണിക്കാൻ നിലമ്പൂരിൽ നടന്നത് കല്യാണമൊന്നുമല്ലെന്ന് തരൂരിനെ ഉണർത്തി രാജ്മോഹൻ ഉണ്ണിത്താനും കളത്തിൽ ഇടംപിടിച്ചിട്ടുണ്ട്. കാസർകോട്ട് കുടികിടപ്പ് തുടങ്ങിയ ശേഷം കല്യാണമെന്നത് ദൗർബല്യമാണ് ഉണ്ണിത്താന്.
കക്ഷി സ്വന്തമായി കല്യാണം കഴിക്കുന്നുവെന്നല്ലട്ടോ. മണ്ഡലത്തിലെ കല്യാണമായ കല്യാണങ്ങളിലൊക്കെ മുഖം കാണിക്കുന്നുവെന്ന് മനസിലാക്കിയാൽ മതി.അതിൽ ക്ഷണിച്ചതുമുണ്ടാകും, ക്ഷണിക്കാത്തതുമുണ്ടാകും.
കല്യാണം ഏത് മതത്തിൽപ്പെട്ടവരുടേതായാലും ബന്ധപ്പെട്ട കാർമികർ കഴിഞ്ഞാൽ നിറസാന്നിധ്യം ഉണ്ണിത്താൻ എന്നതാണ് മഞ്ചേശ്വരം തൊട്ട് കല്യാശേരി വരെയുള്ള അവസ്ഥ.
കല്യാണത്തിന് വരെ ക്ഷണിക്കാതെ പോകാമെന്നിരിക്കെ പാർട്ടിയുടെ പ്രവർത്തക സമിതി അംഗം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകാതിരുന്നത് ക്ഷണിക്കാത്തത് കൊണ്ടാണെന്ന പരാതിക്ക് ഉണ്ണിത്താൻ നൽകിയതിനോളം മെച്ചപ്പെട്ട മറുപടി മറ്റൊന്നില്ലതന്നെ.
കൊല്ലം വിട്ട് കാസർകോട്ടെത്തിയ ഉണ്ണിത്താന് മണ്ഡലം തന്നെയാണ് ലോകം. വെളുപ്പിനെഴുന്നേറ്റ് മണ്ഡലത്തിലിറങ്ങിയാൽ അന്തിയാകുമ്പോഴേക്കും പല കല്യാണങ്ങളും ലഭിച്ചേക്കും. തരൂർജിയുടെ കാര്യം അങ്ങനെയല്ല. വിശ്വപൗരനാണ്. ലോകം മുഴുക്കെ കറങ്ങണം.ക്ഷണിച്ചേടത്ത് തന്നെ എത്തിപ്പെടാൻ പറ്റുന്നില്ല. അപ്പോഴാണ് ക്ഷണിക്കാത്ത നിലമ്പൂർ!
പാർട്ടിക്കകത്ത് തരൂർജിയുടെ പദവി പഴയ കാലത്തെ തറവാട്ട് കാരണവരുടേതിന് സമാനമാണെന്ന് അറിയാത്തതാണ് ഉണ്ണിത്താനെപ്പോലുള്ളവരുടെ പ്രശ്നം. ക്ഷണിക്കാതെ പോകുന്ന കാരണവർ ഒരിക്കലും തറവാടി ആയിരിക്കില്ല.
ക്ഷണിച്ചിട്ട് പോകാൻ കഴിയില്ലെങ്കിൽ അവിടേക്ക് സ്വന്തം കുടയെങ്കിലും കൊടുത്തുവിടുന്ന കാരണവന്മാരുണ്ടായിരുന്നുവത്രെ.തരൂരിൻ്റെ മനവും അക്കൂട്ടത്തിലാണിപ്പോഴും.
കല്യാണവീട്ടിൽ നിന്നിറങ്ങി മിസ്ഡ് കോളിലേക്ക് തിരിച്ചുപോകാം. കെപിസിസിയിൽ നിന്ന് ലഭിക്കാത്ത മിസ്ഡ് കോളിനെക്കുറിച്ചുള്ള പരിഭവമല്ല, മറിച്ച് കാവിപ്പാർട്ടിയിൽ നിന്ന് പ്രതീക്ഷിക്കുന്ന മിസ്ഡ് കോളിനെക്കുറിച്ചാണ് തരൂർജി സൂചന നൽകിയതെന്ന് വിശ്വസിക്കുന്നതാണ് പ്രായോഗികം.അംഗത്വം തേടി മിസ്ഡ് കോൾ സ്വീകരിച്ചിരുന്ന കാവിപ്പാർട്ടി തരൂർജിക്ക് അങ്ങോട്ടൊരു മിസ്ഡ് കോൾ അയച്ച് പരീക്ഷിക്കാവുന്നതാണ്.
മിസ്ഡ് കോൾ ലഭിച്ചാലും ഉത്തേജിതനാകുന്ന പരുവത്തിലായിട്ടുണ്ട് തരൂർജിയുടെ മനസെന്നാണ് സമീപകാല സംഭവങ്ങളൊക്കെ തെളിയിക്കുന്നത്. ഇനിയും വെച്ച് താമസിപ്പിക്കേണ്ട, തരൂരിൻ്റെ മോബൈലിലേക്ക് മിസ്ഡ് കോളെങ്കിലും അയച്ച് സഹായിക്കാൻ മോദി തയാറാകണം.
ഒരു മിസ്ഡ് കോൾ വഴി ലഭിക്കാൻ പോകുന്നത് ഒരു വിശ്വപൗരനെയാണെന്നത് കാവിപ്പാർട്ടി മറക്കേണ്ട.അങ്ങനെ സംഭവിച്ചാൽ വിശ്വപൗരനും രക്ഷപ്പെടും. വിശ്വപൗരൻ ഇടക്കിടെയുണ്ടാക്കുന്ന തലവേദനയിൽനിന്ന് ഗാന്ധിപ്പാർട്ടിയും രക്ഷപ്പെടും.