വാഷിംഗ്ടൺ: പാകിസ്താനിലെ സൈനിക താവളങ്ങളിലും തുറമുഖങ്ങളിലും അമേരിക്ക പ്രവേശനം ഉറപ്പാക്കുന്നു.
അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും പാകിസ്താൻ സൈനികമേധാവി അസീം മുനീറും തമ്മിൽ ഇതുസംബന്ധിച്ച ധാരണയായി എന്നാണ് സിഎൻഎൻ-ന്യൂസ് 18 റിപ്പോർട്ട്.
ദക്ഷിണേഷ്യയിലും പശ്ചിമേഷ്യയിലും അമേരിക്കയുടെ സ്വാധീനം ശക്തിപ്പെടുത്തുന്നതിനാണിത്. പകരം, അഞ്ചാം തലമുറ യുദ്ധവിമാനങ്ങളും അത്യാധുനിക മിസൈലുകളും പാകിസ്ഥാന് ലഭിക്കും.എന്നാൽ, ചൈനയുമായും റഷ്യയുമായുമുള്ള ഇടപാടുകൾ പാകിസ്താൻ നിയന്ത്രിക്കണം എന്ന ഉപാധി അമേരിക്ക മുന്നോട്ടുവെച്ചിട്ടുണ്ട്.
പാകിസ്താന് വലിയ തോതിൽ സാമ്പത്തിക സഹായവും ട്രംപ് വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. പുതിയ സുരക്ഷാ, വ്യാപാര കരാറുകളും പരിഗണനയിലുണ്ട്
ഇറാനെതിരായ യുദ്ധത്തിൽ ഇസ്രയേലിനൊപ്പം അമേരിക്ക ചേർന്നാൽ,പാകിസ്താനെ ഒപ്പം നിർത്താൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥൻ അറിയിച്ചതായും റിപ്പോർട്ടിലുണ്ട്.
പാകിസ്താൻ്റെ സൈനിക ഉപകരണങ്ങളിൽ ഏറിയ പങ്കും അമേരിക്കയുടെ വകയാണ്. എഫ്-16 യുദ്ധവിമാനങ്ങൾ, നാവിക കപ്പലുകൾ തുടങ്ങിയ അവയിൽ ചിലതുമാത്രം.
എന്നാൽ, പാകിസ്താൻ ചൈനയുമായി കൂടുതൽ അടുക്കുകയും അവിടെനിന്ന് യുദ്ധവിമാനങ്ങളും മിസൈലുകളും മറ്റ് സൈനിക സംവിധാനങ്ങളും സ്വന്തമാക്കുകയും ചെയ്തു.ഇത് തടയലാണ് അമേരിക്കയുടെ ലക്ഷ്യം. ജോ ബൈഡൻ ഭരണകാലത്ത് അമേരിക്ക-പാകിസ്താൻ ബന്ധം ശിഥിലമായിരുന്നു. അത് മെച്ചപ്പെടുത്താനാണ് ഇപ്പോഴത്തെ നീക്കം.