വാഷിംഗ്ടൺ : ഇറാന് നേരെ ആക്രമണം നടത്താനുള്ള പദ്ധതിക്ക് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അംഗീകാരം നൽകിയിട്ടുണ്ടെന്നും , എന്നാൽ അന്തിമ ഉത്തരവ് ഇതുവരെ നൽകിയിട്ടില്ലെന്നും പ്രമുഖ മാധ്യമമായ വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തു.
ഇറാൻ അവരുടെ ആണവ പദ്ധതി അവസാനിപ്പിക്കുമോ എന്നറിയാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അതിനുശേഷമേ കൂടുതൽ നടപടികൾ സ്വീകരിക്കുകയുള്ളൂ എന്നും ട്രംപ് പറഞ്ഞു.
ഇറാനിലെ ഫോർഡോ ആണവ സമ്പുഷ്ടീകരണ കേന്ദ്രത്തിൻ്റെ പ്രവർത്തനം അവസാനിപ്പിക്കലാണ് അമേരിക്കയുടെ ലക്ഷ്യം. പർവതങ്ങൾക്കടിയിൽ ആഴത്തിൽ നിർമ്മിച്ച, അതീവ സുരക്ഷാ സംവിധാനങ്ങളുള്ള കേന്ദ്രമാണിത്. ഇത് നശിപ്പിക്കാൻ വളരെ ശക്തമായ മിസൈലുകൾക്ക് മാത്രമേ സാധിക്കൂ എന്ന് വിദഗ്ദ്ധർ പറയുന്നു. അത്തരം മിസൈലുകൾ അമേരിക്കയുടെ ആയുധപ്പുരയിലേ ഉള്ളൂ.
ആക്രമണം തുടങ്ങാൻ തീരുമാനിച്ചോ എന്ന് ചോദിച്ചപ്പോൾ, ട്രംപ് ഇങ്ങനെ പറഞ്ഞു: “ഞാനത് ചെയ്തേക്കാം, ചെയ്യാതിരുന്നേക്കാം. അടുത്ത ആഴ്ച വളരെ നിർണായകമായിരിക്കും – ഒരുപക്ഷേ അതിലും നേരത്തെ.”- അദ്ദേഹം വിശദീകരിച്ചു.
യാതൊരു ഉപാധികളുമില്ലാതെ ഇറാൻ അവരുടെ ആണവായുധ നിർമ്മാണ ലക്ഷ്യങ്ങൾ പൂർണ്ണമായും ഉപേക്ഷിക്കണമെന്ന നിലപാട് അദ്ദേഹം ആവർത്തിക്കുകയും ചെയ്തു.
“ഞങ്ങൾ ഒരു വെടിനിർത്തലിനായി കാത്തിരിക്കുന്നില്ല. ഞങ്ങൾ പൂർണ്ണവും സമഗ്രവുമായ വിജയം ലക്ഷ്യമിടുന്നു. വിജയമെന്നാൽ ആണവായുധമില്ലായ്മയാണ്. അത്രയേയുള്ളൂ.”ട്രംപ് പറഞ്ഞു.
അമേരിക്കയുടെ സൈനിക ഇടപെടലിന് വലിയ വില നൽകേണ്ടി വരുമെന്ന് ഇറാൻ്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനി മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാൻ ജനത കീഴടങ്ങില്ല എന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
അതേസമയം, ഇറാനിയൻ മിസൈൽ താവളങ്ങളിലും ആണവ കേന്ദ്രങ്ങളിലും ഇസ്രയേൽ ആക്രമണങ്ങൾ തുടരുകയാണ്. ഇതിന് മറുപടിയായി, ഇറാൻ ഹൈപ്പർസോണിക് മിസൈലുകൾ തൊടുത്തുവിട്ടു. എന്നിരുന്നാലും ഇസ്രയേലിൽ കാര്യമായ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.