വാഷിങ്ടൺ: സർക്കാരിൻ്റെ കുടിയേറ്റ വിരുദ്ധ നയത്തിനെതിരെ അമേരിക്കയിലെ ലോസ് ഏഞ്ചൽസിൽ ആരംഭിച്ച പ്രക്ഷോഭം മറ്റ് നഗരങ്ങളിലേക്കും പടരുന്നു.
ന്യൂയോർക്ക്, ടെക്സസ്, ഡെൻവർ, ഷിക്കാഗോ, കൊളറാഡോ, സാന്‍ഫ്രാസിസ്കോ, ഡാളസ്, അറ്റ്ലാന്‍റ തുടങ്ങിയ നഗരങ്ങളിൽ ജനക്കൂട്ടം തെരുവിലിറങ്ങി.പ്രസിഡന്റ് ഡോണൾഡ് ട്രംപിൻ്റെ സർക്കാരിന് ഇത് വലിയ വെല്ലുവിളിയായി മാറുകയാണ്. കൂടുതൽ സൈന്യത്തെ രംഗത്തിറക്കിയിട്ടും പ്രതിഷേധക്കാരെ അടക്കി നിർത്താൻ അദ്ദേഹത്തിന് കഴിയുന്നില്ല.
ലോസ് ഏഞ്ചൽസ് ഡൗൺടൗണിൽ അടിയന്തര കർഫ്യൂ പ്രാബല്യത്തിൽ വന്നതിനെത്തുടർന്ന് നിരവധി പ്രക്ഷോഭകരെ പൊലീസ് അറസ്റ്റ് ചെയ്തു. ടെക്സസിൽ നാഷണൽ ഗാർഡിനെ രംഗത്തിറക്കി.നാല് ദിവസത്തെ പ്രതിഷേധത്തിനിടെ 23 സ്ഥാപനങ്ങൾ പ്രതിഷേധക്കാർ കൊള്ളയടിച്ചതായി അധികൃതർ അറിയിച്ചു.
ന്യൂയോർക്കിൽ വലിയ ജനക്കൂട്ടം പ്രകടനം നടത്തി. പിന്നീട് അത് അക്രമത്തിലാണ് കലാശിച്ചത്.
പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടൽ നടന്നു.
ഷിക്കാഗോയിലും വിൻഡി സിറ്റിയിലും പ്രതിഷേധക്കാർ പൊലീസുമായി ഏറ്റുമുട്ടി. ഓസ്റ്റിനിലെ പ്രതിഷേധ പരിപാടി നിയമവിരുദ്ധമായ ഒത്തുചേരലായി സർക്കാർ പ്രഖ്യാപിച്ചു. പിന്നീട് കണ്ണീർവാതകം പ്രയോഗിക്കുകയും 13 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഡാളസിൽ പ്രതിഷേധക്കാരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി.സാൻ ഫ്രാൻസിസ്കോ ബേ ഏരിയയിലെ രണ്ട് കുടിയേററ നിയമ കോടതികൾ അടച്ചിടേണ്ടി വന്നു.
കൊളറാഡോയിലെ ഡെൻവറിൽ പ്രതിഷേധക്കാർ ഒത്തുകൂടി തെരുവുകളിലൂടെ മാർച്ച് നടത്തി. സാന്താ അന, ലാസ് വെഗാസ്, അറ്റ്ലാന്റ, ഫിലാഡൽഫിയ, മിൽവാക്കി, സിയാറ്റിൽ, ബോസ്റ്റൺ, വാഷിംഗ്ടൺ ഡിസി എന്നിവിടങ്ങളിലും പ്രതിഷേധങ്ങൾ നടന്നു.
കുടിയേറ്റ നിയമങ്ങൾ സംസ്ഥാനത്ത് നടപ്പിലാക്കാൻ മറൈൻ, നാഷണൽ ഗാർഡ് എന്നിവ ഉപയോഗിക്കുന്നതിൽ നിന്ന് സർക്കാരിനെ താൽക്കാലികമായി വിലക്കുന്ന അടിയന്തര നിരോധന ഉത്തരവ് പുറപ്പെടുവിക്കണമെന്ന കാലിഫോർണിയ സംസ്ഥാനത്തിൻ്റെ അഭ്യർത്ഥന കോടതി തള്ളിയത് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ആശ്വാസമായി.