ഡോ ജോസ് ജോസഫ്.
കിഷ്കിന്ധാ കാണ്ഡം, രേഖാചിത്രം, സർക്കീട്ട് എന്നീ ചിത്രങ്ങൾക്കു ശേഷം ആസിഫ് അലി നായകാ വേഷത്തിൽ എത്തുന്ന ചിത്രമാണ് ആഭ്യന്തര കുറ്റവാളി.
നവാഗതനായ സേതുനാഥ് പത്മകുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം ഗാർഹിക പീഡനത്തിൻ്റെ മറുവശം പുരുഷൻ്റെ ദൃഷ്ടിയിലൂടെ നോക്കിക്കാണുന്ന ഫാമിലി ഡ്രാമയാണ്.ഗാർഹിക പീഡന പരാതികളിൽ സ്ത്രീകളെക്കാൾ കൂടുതൽ പുരുഷന്മാരാണ് ഇരയാക്കപ്പെടുന്നതെന്നാണ് സംവിധായകൻ്റെ പക്ഷം.
വ്യാജ പരാതികളിൽ കുടുങ്ങി പുരുഷൻ്റെ ജീവിതം തുലയുന്നു.കുടുംബ കലഹങ്ങളിൽ സ്ത്രീകളെക്കാൾ ഇരട്ടിയിലധികം പുരുഷന്മാർ ആത്മഹത്യ ചെയ്യുന്നുവെന്ന കണക്കും ചിത്രം മുന്നോട്ടു വെയ്ക്കുന്നുണ്ട്.സ്ത്രീ പീഡനവുമായി ബന്ധപ്പെട്ട ഐപിസി 498 A(ഇപ്പോഴത്തെ ഭാരതീയ ന്യായ സംഹിത വകുപ്പ് 85,86) പുരുഷന്മാർക്കെതിരെ ദുരുപയോഗിക്കപ്പെടുന്നതിനെ ചിത്രം ചർച്ച ചെയ്യുന്നു.
പ്രശ്നത്തെ നിഷ്പക്ഷമായല്ല സംവിധായകൻ സമീപിക്കുന്നത്. ഏകപക്ഷീയമായി പുരുഷ പക്ഷത്തു നിന്നു കൊണ്ടാണ് വിഷയത്തിൻ്റെ ആഖ്യാനം. സ്ത്രീ വിരുദ്ധത ഒളിപ്പിച്ചു വെച്ച സിനിമയാണോ ആഭ്യന്തര കുറ്റവാളി എന്ന് സംശയം തോന്നും. കെട്ട്യോളാണ് മാലാഖ, കക്ഷി അമ്മിണിപ്പിള്ള എന്നീ ആസിഫ് അലി ചിത്രങ്ങളിലും സ്ത്രീകളാടുള്ള സമീപനം വിമർശന വിധേയമായിരുന്നു.
വീട്ടിലോ അയൽപക്കത്തൊ ളള്ള പരിചിതനായ സാധാരണക്കാരൻ യുവാവിൻ്റെ ഇമേജാണ് ആസിഫ് അലിക്ക് ഈ ചിത്രത്തിലും. അന്തിക്കാട് സഹകരണ ബാങ്കിൽ താൽക്കാലിക ജീവനക്കാരനാണ് സഹദേവൻ (ആസിഫ് അലി ). അച്ഛൻ (ബാലചന്ദ്രൻ ചുള്ളിക്കാട്) അമ്മ (നീരജ ബാലചന്ദ്രൻ) കുടുംബം, കൂട്ടുകാർ (അസീസ് നെടുമങ്ങാട്, ആനന്ദ് മന്മഥൻ) എന്നിവർ മാത്രമടങ്ങിയ ഒരു ചെറിയ ലോകമാണ് അയാളുടേത്.ഇടുക്കിക്കാരി നയനയു (തുളസി സഹദേവൻ)മായുള്ള വിവാഹത്തോടെയാണ് ചിത്രത്തിൻ്റെ തുടക്കം.
സഹദേവൻ്റെ വീട്ടുകാർ ആവശ്യപ്പെടാതെ തന്നെ 100 പവൻ സ്വർണ്ണം സ്ത്രീധനമായി നൽകി.സ്വപ്നം കണ്ട വിവാഹ ജീവിതമായിരുന്നില്ല അയാളെ കാത്തിരുന്നത്.വിവാഹത്തിൻ്റെ പത്താം നാൾ തന്നെ നയനയും അച്ഛനും അയാൾക്കെതിരെ അന്തിക്കാട് സ്റ്റേഷനിൽ ഗാർഹിക പീഡനത്തിന് പരാതി നൽകി.
വഴിയെ പോകുന്ന എല്ലാ പണിയും തനിക്കു നേരെ വരുന്നതിൻ്റെ നിസ്സഹായത പോലീസ് സ്റ്റേഷനിലിരുന്ന് വിവരിക്കുന്ന സഹദേവനെയാണ് പിന്നീട് പ്രേക്ഷകർ കാണുന്നത്. ഇടുക്കി കുടുംബ കോടതിയിലും ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലും അന്തിക്കാട് സ്റ്റേഷനിലുമായി ഒരേ സമയം മൂന്ന് പരാതികളാണ് സഹദേവനെതിരെ നയന നൽകിയത്.
പത്ത് ദിവസം ഒരുമിച്ചു കഴിഞ്ഞിട്ടും ദേഹത്ത് ഒന്നു തൊടാൻ പോലും നയന സഹദേവനെ അനുവദിച്ചിരുന്നില്ല. ക്രൂരമായ ശാരീരിക മർദ്ദനം, സ്ത്രീധന പീഡനം, സ്ഥിരം മദ്യപാനം തുടങ്ങിയവയായിരുന്നു സഹദേവനെതിരെ നയന ആരോപിച്ച ഗാർഹിക പീഡനങ്ങൾ.
നയനയ്ക്കു വേണ്ടി വാദിക്കാൻ പ്രഗത്ഭനായ അഡ്വക്കേറ്റ് വിശ്വനാഥൻ (ജഗദീഷ്) കുടുംബ കോടതിയിൽ എത്തിയതോടെ സഹദേവൻ്റെ നില പരുങ്ങലിലായി. ഒരു പ്രത്യേക സാഹചര്യത്തിൽ സഹദേവന് കേസ് സ്വയം വാദിക്കേണ്ടി വരുന്നു.
ആപ്തവാക്യങ്ങൾ നിറച്ച് 498 A യുടെ മറവിൽ സ്ത്രീകൾ നൽകുന്ന വ്യാജ പരാതികളെക്കുറിച്ച് സഹദേവൻ കോടതി മുറിയിൽ ഉച്ചത്തിൽ നടത്തുന്ന നീണ്ട പ്രഭാഷണവും ഇതിനിടയിൽ കേൾക്കാം. സ്വന്തമായി വരുമാനമില്ലെങ്കിലും മുൻ ഭർത്താവ് വിവാഹമോചിതയായ സ്ത്രീക്ക് ജീവനാംശം നൽകേണ്ടി വരുന്നതിനെയും ചിത്രം വിമർശിക്കുന്നുണ്ട്.
സ്ത്രീകളെ സംരക്ഷിക്കാൻ കൊണ്ടു വന്ന നിയമങ്ങളുടെ മറവിൽ പുരുഷൻ പീഡിപ്പിക്കപ്പെടുന്നത് കാണിക്കാൻ രണ്ട് ഉപകഥകൾ കൂടി സംവിധായകൻ ചേർത്തിട്ടുണ്ട്.മകന് പാവപ്പെട്ട കുടുംബത്തിൽ നിന്നും വധുവിനെ കണ്ടെത്തിയ മക്കരിക്കക്ക് (ഹരിശ്രീ അശോകൻ) മകൻ്റെ മരണ ശേഷം മരുമകൾ നൽകിയ പരാതിയിൽ കിടപ്പാടം നഷ്ടപ്പെടുന്നതാണ് ഒരു ഉപകഥ.
മക്കാരിക്ക മരിക്കുമ്പോൾ ഒരു പുരുഷനല്ലെ മരിച്ചത്.പുരുഷൻ മരിച്ചാൽ ആർക്കാണ് പ്രശ്നം എന്ന് സഹദേവൻ വിലപിക്കുന്നത് ചിത്രത്തിൻ്റെ പൊതു സമീപനത്തെ കാണിക്കുന്നു.ഭ്രാന്തനായി ചിത്രീകരിക്കപ്പെട്ട് സ്വന്തം മകളെ കാണാനാവാതെ കോടതി കയറിയിറങ്ങുന്ന പീറ്ററാണ് (സിദ്ധാർത്ഥ് ഭരത് ) മറ്റൊരു ഇര. സഹദേവൻ്റെ കൂട്ടുകാരനായ ആംബുലൻസ് ഡ്രൈവർ (ആനന്ദ് മന്മഥൻ്റെ ) പെണ്ണു കാണൽ ചടങ്ങും സമൂഹത്തിൽ സ്ത്രീകൾ പുരുഷന്മാർക്കു മേൽ അനാവശ്യ നിബന്ധനകൾ അടിച്ചേൽപ്പിക്കുന്നു എന്ന് പറയാനാണ് സംവിധായകൻ ഉപയോഗിച്ചിരിക്കുന്നത്.
ചിത്രത്തിൽ താരതമ്യേന ‘നോർമൽ ‘ ആയി കാണിക്കുന്ന അഡ്വക്കേറ്റ് അനില (ശ്രേയ രുക്മിണി ) യാണെങ്കിൽ കോടതിയിൽ ഒരവസരം വരുമ്പോൾ കഴിവുകെട്ടവളായി മിണ്ടാതിരിക്കുകയാണ്.നയനയ്ക്കു വേണ്ടി കേസ് വാദിക്കുന്ന അഡ്വ.വിശ്വനാഥനും ‘എനിക്ക് ഒരു മകനാണ് ‘ എന്നു പറഞ്ഞ് പിന്മാറുന്നതാണ് കാണുന്നത്. കേവല മാനുഷിക പരിഗണനകൾ പോലുമില്ലാതെ വ്യാജ പരാതികൾ സ്ത്രീകൾ പുരുഷന്മാർക്കു മേൽ എങ്ങനെ അടിച്ചേൽപ്പിക്കുന്നു എന്നു പറയാനാണ് സംവിധായകൻ്റെ ശ്രദ്ധ.
നയന എന്തു കൊണ്ട് ഒന്ന് തൊടാൻ പോലും സഹദേവനെ അനുവദിച്ചില്ല എന്നതിന് അപ്രതീക്ഷിതമായ ട്വിസ്റ്റ് നൽകിയാണ് ചിത്രം അവസാനിക്കുന്നത്. നയന ഗുരുനാഥനിൽ നിന്നും കൂട്ടുകാരി സ്വന്തം പിതാവിൽ നിന്നും നേരിടേണ്ടി വന്ന പീഡനങ്ങളെ ക്കുറിച്ച് പറയുന്നുണ്ടെങ്കിലും അതെല്ലാം ഉപരിപ്ലവമാണ്. ചിത്രം പുരുഷ കേന്ദ്രീകൃതമായ സമൂഹത്തിൽ അരങ്ങേറുന്ന ഗാർഹിക പീഡനം എന്ന പ്രശ്നത്തെ വിശാലമായ ക്യാൻവാസിൽ കാണുന്നില്ല.
നിയമം സ്ത്രീകൾക്ക് നൽകിയിരിക്കുന്ന സ്വാതന്ത്ര്യവും സംരക്ഷണവും പുരുഷന്മാരെ ഇരയാക്കാൻ ദുരുപയോഗിക്കുന്നു എന്ന ഇടുങ്ങിയ ആഖ്യാനത്തിലേക്ക് ഒതുങ്ങിയിരിക്കുകയാണ് ആഭ്യന്തര കുറ്റവാളി.അതെ സമയം പുരുഷന്മാർ ആസൂത്രിതമായി നേരിടേണ്ടി വരുന്ന പീഢനങ്ങളെ തുറന്നു കാട്ടുന്നതിൽ ചിത്രം പരാജയപ്പെട്ടു. വ്യാജ പരാതിയിൽ കുടുങ്ങിയ സാധാരണക്കാരനായ യുവാവിൻ്റെ നിസ്സഹായവസ്ഥ ആസിഫ് അലി ഭംഗിയായി അവതരിപ്പിച്ചു.
നീണ്ട ഡയലോഗുകൾ ഭാവപ്രകടനത്തിന് പലപ്പോഴും വിഘാതമായി. ചെറുവേഷങ്ങളിൽ എത്തിയ ഹരിശ്രീ അശോകനും സിദ്ധാർത്ഥ് ഭരതും ജഗദീഷും ബാലചന്ദ്രൻ ചുള്ളിക്കാടും ഒതുങ്ങിയ പ്രകടനം കൊണ്ട് ശ്രദ്ധ നേടി.ജോജി മുണ്ടക്കയം, അസീസ് നെടുമങ്ങാട്, ആനന്ദ് മന്മഥൻ എന്നിവരുടെ കോമഡി പലതും വർക്ക് ഔട്ട് ആയിട്ടില്ല.നയനയായി വന്ന തുളസിക്ക് അധികമൊന്നും ചെയ്യാനില്ല. പവി കെയർടേക്കറിലെ ജാനകിയെ അവതരിപ്പിച്ചു ശ്രദ്ധ നേടിയ ശ്രേയ രുക്മിണി അനിലയുടെ വേഷത്തിൽ തിളങ്ങി.
നൈസാം സലാം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൈസാം സലാമാണ് രണ്ട് മണിക്കൂർ മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ആഭ്യന്തര കുറ്റവാളിയുടെ നിര്‍മ്മാണം നിർവ്വഹിച്ചത്.അജയ് ഡേവിഡ് കാച്ചപ്പള്ളിയുടെ ഛായാഗ്രഹണവും സോബിന്‍ സോമൻ്റെ എഡിറ്റിംഗും മികച്ചതാണ്.ബിജിബാൽ ക്രിസ്റ്റി ജോബി, രാഹുല്‍ രാജ് എന്നിവരാണ് സംഗീതം നൽകിയിരിക്കുന്നത്.
—————————–
(കേരള കാർഷിക സർവ്വകലാശാലയുടെ തൃശൂർ വെളളാനിക്കര കാർഷിക കോളേജ് മുൻ പ്രൊഫസറാണ് ലേഖകൻ)
——————————————————————-
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക