ഡോ ജോസ് ജോസഫ്
ഇന്ത്യൻ സിനിമയിലെ ക്ലാസ്സിക്കുകളിലൊന്നായ നായകൻ പുറത്തിറങ്ങി 38 വർഷത്തിനു ശേഷം കമൽ ഹാസനും മണിരത്നവും ഒന്നിക്കുന്ന ഗ്യാങ്സ്റ്റർ ക്രൈം ഡ്രാമയാണ് തഗ് ലൈഫ്. പൊന്നിയിൽ സെൽവൻ ഒന്നും രണ്ടും ഭാഗങ്ങളിലൂടെ ക്രാഫ്റ്റ് തെളിയിച്ച് തിരിച്ചു വന്ന മണിരത്നത്തിൻ്റെ പുതിയ ചിത്രം പ്രതീക്ഷക്കൊത്ത് ഉയർന്നില്ല.
ചിത്രം കഴിയുമ്പോൾ രണ്ടാം പകുതിയിൽ ജോജുവിൻ്റെ കഥാപാത്രം കമൽ ഹാസൻ്റെ കഥാപാത്രത്തോട് പറയുന്ന വാചകങ്ങൾ ഓർമ്മ വരും “ഓരോരുത്തർക്കും ഓരോ കാലമുണ്ട്. നിങ്ങളുടെ കാലം കഴിഞ്ഞു .
“തഗ് ലൈഫിൻ്റേത് കാലഹരണപ്പെട്ട പഴഞ്ചൻ ഗ്യാങ്സ്റ്റർ കഥയാണ്.കമൽ ഹാസനും മണിരത്നവും ചേർന്നെഴുതിയ തിരക്കഥയിൽ പുതുമയില്ല. മുമ്പ് ഇറങ്ങിയ തമിഴ് ഗ്യാങ്സ്റ്റർ സിനിമകളിലെ ചേരുവകളെല്ലാം ആവർത്തന വിരസതയോടെ തഗ് ലൈഫിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.
ആദ്യ പകുതിയിൽ ‘നായകൻ്റെ ‘ കഥയുമായി പലയിടങ്ങളിലും സാമ്യം കാണാം. തഗ് ലൈഫിൽ സിലമ്പര സൻ അവതരിപ്പിക്കുന്ന കഥാപാത്രം നായകനിലേതു പോലെ ഏറ്റുമുട്ടലിൽ അച്ഛൻ കൊല്ലപ്പെട്ടതിനെ തുടർന്ന് ഗ്യാങ്സ്റ്ററായി മാറുകയാണ്. മണിരത്നത്തിൻ്റെ തന്നെ ദളപതിയിലും ചെക്ക ചിവന്ത വാനത്തിലും കണ്ട കഥാപരിസരങ്ങൾ തഗ് ലൈഫിലും ആവർത്തിക്കുന്നു.
ചെക്ക ചിവന്ത വാനത്തിലേതു പോലെ അധികാരക്കൊതിയും കുടിപ്പകയും മൂത്ത് ഭാതൃഹത്യ നടത്തുന്ന കഥാപാത്രപാത്രങ്ങൾ തഗ് ലൈഫിലുമുണ്ട്. ഹോളിവുഡ് ചിത്രം ഗോഡ്ഫാദറിൽ നിന്നും പ്രചോദനമുൾക്കൊണ്ടു നിർമ്മിച്ച നായകനിലെ ഹീറോ വേലു നായ്ക്കരുടെ അധോലോകം ബോംബെയിലായിരുന്നു. തഗ് ലൈഫിലെ നായകൻ രംഗരായ ശക്തിവേൽ ( കമൽ ഹാസൻ) നടത്തുന്ന അധോലോക ബിസിനസ് ഡെൽഹിയിലാണ്.
ജപ്പാനിലെ ആസൂത്രിത ക്രിമിനൽ കൂട്ടമായ ‘യാക്കൂസ’യിലെ തഗ് ലൈഫിനെക്കുറിച്ച് തുടക്കത്തിൽ നായകൻ വിവരിക്കുന്നു. അതിനപ്പുറം യാക്കൂസയുമായോ ജപ്പാനുമായോ ചിത്രത്തിന് ബന്ധമൊന്നുമില്ല. കാലൻ്റെ അടുത്ത സുഹൃത്താണ് രംഗരായർ. മരണത്തെ മുഖാമുഖം കാണുന്ന സന്ദർഭങ്ങളിലെല്ലാം അയാൾ യമൻ്റെ കനിവിനാൽ അതിശയകരമായി രക്ഷപെടുന്നു.
1994 ൽ പഴയ ഡെൽഹിയിലെ ഗ്യാങ്സ്റ്റർ യുദ്ധത്തിലേക്കാണ് തുടക്കത്തിൽ ചിത്രം പോകുന്നത്. രംഗരായരുടെ നേതൃത്വത്തിലുള്ള ഗ്യാങും സദാനന്ദയുടെ (മഹേഷ് മജ്ഞരേക്കർ ) ഗ്യാങ്ങും കൊടും ശത്രുതയിലാണ്. ഒത്തുതീർപ്പിനെത്തി കൈ കൊടുത്തു പിരിഞ്ഞുവെങ്കിലും സദാനന്ദ രംഗരായരെ സാമുവൽ റോയപ്പയുടെ (ബാബുരാജ് ) നേതൃത്യത്തിലുള്ള പോലീസ് പടക്ക് ഒറ്റു കൊടുക്കുന്നു.
പത്രവിതരണക്കാരനാണ് ഏഴു വയസ്സുകാരനായ അമറിൻ്റെ അച്ഛൻ. വെടിവെപ്പിൽ അമറിൻ്റെ അച്ഛൻ കൊല്ലപ്പെടുന്നു.അമറിനെ രക്ഷാകവചമാക്കി രക്ഷപെട്ട രംഗരായർ അവനെ സ്വന്തം മകനായി വളർത്തുന്നു.നാലു വയസ്സുകാരി സഹോദരി ചന്ദ്ര ഇതിനിടയിൽ അമറിൽ നിന്നും വേർപിരിയുന്നു. 2016 ലേക്കാണ് ചിത്രം പിന്നീട് എത്തുന്നത്.
മോഹൻലാൽ – വിജയ് ചിത്രം ജില്ലയിലേതു പോലെ വളർത്തു മകൻ അമറാണ് (സിലമ്പരസൻ) രംഗരായരുടെ അധോലോക സാമ്രാജ്യത്തിൻ്റെ അനന്തരവകാശി. തന്നെ തഴഞ്ഞ് അമറിനെ പൊക്കി കൊണ്ടുവരുന്നതിൽ ജ്യേഷ്ഠനായ മാണിക്കത്തിന് ( നാസർ )കടുത്ത അമർഷമുണ്ട്.
ജ്യേഷ്ഠൻ മാണിക്കത്തിനു പുറമെ കാഞ്ഞിരപ്പള്ളിക്കാരൻ പത്രോസ് (ജോജു ജോർജ്), ആഡ്രക്കാരൻ ശിവഗുരു (തനികെല്ല ഭരണി), അൻപുരാജ് (ഭഗവതി പെരുമാൾ) തുടങ്ങിയവരാണ് ചിന്നവരെന്നു വിളിക്കുന്ന രംഗരായരുടെ ഗ്യാങിലെ പ്രധാനികൾ. ഭാര്യ ജീവയും (അഭിരാമി) മകൾ മങ്കയും (സജ്ഞന കൃഷ്ണമൂർത്തി) ചിന്നവർക്കൊപ്പമുണ്ട്.
സദാനന്ദ രാഷ്ട്രീയത്തിലിറങ്ങാൻ ശ്രമിക്കുന്നതിനാൽ വീണ്ടും രംഗരായരുമായി ഒത്തുതീർപ്പിനു ശ്രമിക്കുന്നു. എന്നാൽ അപ്രതീക്ഷിതമായ ഏറ്റുമുട്ടലിനെ തുടർന്ന് ചിന്നവർ ജയിലിലാകുന്നു.ഇതോടെ അമർ രംഗരായരുടെ അധോലോക സാമ്രാജ്യത്തിൻ്റെ തലപ്പത്തേക്ക് പ്രതിഷ്ഠിക്കപ്പെടുകയാണ്.
ഇഴച്ചിലുണ്ടെങ്കിലും തരക്കേടില്ലാതെ പോയ ഒന്നാം പകുതിയിലെ ഒതുക്കം തഗ് ലൈഫിൻ്റെ രണ്ടാം പകുതിയിൽ പാടെ നഷ്ടപ്പെട്ടു. ചതി, ഒറ്റൽ, പക, പ്രതികാരം തുടങ്ങി ഗ്യാങ്സ്റ്റർ സിനിമകളിൽ കണ്ടു ശീലിച്ച പതിവ് ചേരുവകളാണ് രണ്ടാം പകുതിയിൽ.
മരിച്ചെന്നു കരുതുന്ന നായകൻ്റെ തിരിച്ചു വരവ് അജിത്തിൻ്റെ ‘വിവേഗം ‘ സിനിമയെ ഓർമ്മിപ്പിക്കും. പിതൃസ്ഥാനത്തുള്ള രംഗരായരുടെ കാമുകി ഇന്ദ്രാണിയെ (തൃഷ ) ഭീഷണിപ്പെടുത്തി അമർ കൂടെ താമസിപ്പിക്കുന്നതാണ് കഥയിലെ ഏക പുതുമ.പ്രതീക്ഷിക്കുന്ന ലൈനിൽ തന്നെയാണ് രണ്ടാം പകുതി പുരോഗമിക്കുന്നത്.
തമിഴ് പ്രേക്ഷകർക്കു വേണ്ടി അവസാന രംഗങ്ങളിൽ ഐശ്വര്യ ലക്ഷ്മിയുടെ കഥാപാത്രത്തെ കൊണ്ടുവന്ന് വിജയ് സിനിമയുടെ സ്ഥിരം വിജയ ഫോർമുലയായ ‘തങ്കച്ചി പാശം’ കൂട്ടിച്ചേർത്തിട്ടുണ്ട്. എന്നാൽ അത് വേണ്ട പോലെ ഏശിയിട്ടില്ല.
നായകനിൽ ഗുണ്ടകളെ അവസാനിപ്പിച്ച് നഗരം ശുദ്ധിയാക്കാനെത്തുന്ന പോലീസ് ഓഫീസറെ കാണാം. തഗ് ലൈഫിലും ഗുണ്ടകളെ കീഴടക്കി ഡെൽഹി ക്ലീൻ ചെയ്യാൻ ജയ്കുമാർ റോയപ്പ എന്ന പോലീസ് ഓഫീസർ എത്തുന്നുണ്ട്. ശരാശരി പ്രേക്ഷകരെ സന്തോഷിപ്പിക്കുന്നതല്ല ചിത്രത്തിൻ്റെ ക്ലൈമാക്സ്.
കർണാടകയിലെ നിരോധനം മാത്രമല്ല, ട്രെയിലറിൽ മകളുടെ പ്രായമുള്ള നായികമാരുമൊത്തുള്ള കമൽ ഹാസൻ്റെ ചുംബന രംഗങ്ങളും തഗ് ലൈഫിനെ വിവാദത്തിലാക്കിയിരുന്നു.70 കാരനായ കമൽ ഹാസൻ്റെ നായികമാരായ അഭിരാമിക്ക് 41 ഉം തൃഷക്ക് 42 ഉം വയസ്സാണ് പ്രായം.
കമൽ ഹാസൻ്റെ മൂത്ത മകൾ ശ്രുതിക്ക് വയസ്സ് 39 കഴിഞ്ഞു.ഇന്ത്യൻ സിനിമയിലെ മികച്ച നടന്മാരിൽ ഒരാളായ കമൽ ഹാസൻ്റെ എടുത്തു പറയത്തക്ക പ്രകടനമൊന്നും തഗ് ലൈഫിൽ ഇല്ല. ഈ പ്രായത്തിലും ഫൈറ്റ് രംഗങ്ങളിലെ കമലിൻ്റെ അസാധ്യ മെയ് വഴക്കത്തെ അഭിനന്ദിക്കണം.
സിലമ്പരസൻ അമറിനെ മികച്ച രീതിയിൽ അവതരിപ്പിച്ചുവെങ്കിലും കൂടുതൽ സ്ക്രീൻ സ്പേസ് ലഭിച്ചിട്ടില്ല. കാഞ്ഞിരപ്പള്ളിക്കാരൻ പത്രോസ് എന്ന ഗുണ്ടയുടെ വേഷത്തിൽ ജോജു തിളങ്ങി. തൃഷ, അഭിരാമി എന്നീ നായികമാരിൽ കൂടുതൽ മികച്ചത് അഭിരാമി തന്നെ.
ബാബുരാജ് വ്യത്യസ്തമായ വേഷത്തിലാണ് എത്തുന്നത്.മഹേഷ് മജ്ഞരേക്കർ, നാസർ, ഐശ്വര്യ ലക്ഷ്മി, അശോക് ശെൽവൻ, രാജശ്രീ ദേശ്പാണ്ഡെ തുടങ്ങിയ അഭിനേതാക്കൾക്ക് അധികമൊന്നും ചെയ്യാനുള്ള അവസരമില്ല.
മണിരത്നം ,കമൽ ഹാസൻ, എ ആർ റഹ്മാൻ എന്നിവർ ഒന്നിക്കുമ്പോൾ പ്രതീക്ഷിക്കുന്ന ക്ലാസ്സോ മാസ്സോ ഒന്നും തഗ് ലൈഫിൽ ഇല്ല. മണി രത്നം മേക്കിംഗിൽ പതിവ് ശൈലി കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും തിരക്കഥ ദുർബ്ബലമാണ്.റഹ്മാൻ്റെ സംഗീതത്തിലും പഴയ മാജിക് ഇല്ല.
പഴയ ഡെൽഹി, പുതിയ ഡെൽഹി, ജയ്സാൽമർ, നേപ്പാൾ, ഗോവ, തമിഴ്നാട് തുടങ്ങിയ സ്ഥലങ്ങളുടെ മനോഹാരിത രവി കെ ചന്ദ്രൻ്റെ ക്യാമറ മികവോടെ ഒപ്പിയെടുത്തിട്ടുണ്ട്.ശ്രീകർ പ്രസാദിൻ്റെ എഡിറ്റിംഗും മികച്ചതാണ്.കമല്‍ ഹാസന്റെ രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണൽ, മണിരത്നത്തിന്റെ മദ്രാസ് ടാക്കീസ് , ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസ് എന്നീ ബാനറുകൾ ചേര്‍ന്നാണ് തഗ് ലൈഫ് നിര്‍മ്മിച്ചിരിക്കുന്നത്.
———————————————————–
(കേരള കാർഷിക സർവ്വകലാശാലയുടെ തൃശൂർ വെളളാനിക്കര കാർഷിക കോളേജ് മുൻ പ്രൊഫസറാണ് ലേഖകൻ)