ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികൾക്ക് തിരിച്ചടി

കൊച്ചി: ആർഎംപി സ്ഥാപക നേതാവ് ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ സി പി എം നേതാക്കളായ പി. കെ.കുഞ്ഞനന്തൻ അടക്കമുള്ള 10 പ്രതികളെ ശിക്ഷിച്ച വിചാരണ കോടതിയുടെ വിധി ഹൈക്കോടതി ശരിവെച്ചു.

അതേസമയം, പ്രതികളായ കെ കെ കൃഷ്ണന്‍, ജ്യോതി ബാബു എന്നിവരെ വെറുതെ വിട്ട വിചാരണ കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസ് എ. കെ. ജയശങ്കർ നമ്പ്യാർ, ജസ്റ്റിസ് കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് അണ് കേസ് പരിഗണിച്ചത്.

എന്നാല്‍, സിപിഎം നേതാവായ പി. മോഹനനെ വെറുതെ വിട്ട വിധി കോടതി ശരിവെച്ചു. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികളും മോഹനനൻ അടക്കം പ്രതികളെ വെറുതെവിട്ടത് ചോദ്യം ചെയ്ത് ചന്ദ്രശേഖരൻ്റെ ഭാര്യ കെ.കെ രമ എംഎൽഎയും, പ്രതികളുടെ ശിക്ഷ കൂട്ടണമെന്ന സർക്കാരും സമര്‍പ്പിച്ച അപ്പീലാണ് ഹൈക്കോടതി പരിഗണിച്ചത്.

വടകരയ്ക്കടുത്ത് വള്ളിക്കാട് വച്ച് 2012 മേയ് 4ന് ചന്ദ്രശേഖരനെ ഒരു സംഘം ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുതിയത്. വിചാരണയ്ക്ക് ശേഷം 2014ൽ എം. സി. അനൂപ്, കിർമാണി മനോജ്, കൊടി സുനി, ടി. കെ. രജീഷ്, സിപിഎം പാനൂർ ഏരിയ കമ്മിറ്റി അംഗമായിരുന്ന പി.കെ.കുഞ്ഞനന്തൻ അടക്കം 11 പ്രതികളെ ജീവപര്യന്തം തടവിനും കണ്ണൂർ സ്വദേശി ലംബു പ്രദീപിനെ 3 വർഷത്തെ തടവിനും ശിക്ഷിച്ചിരുന്നു.

36 പ്രതികളുണ്ടായിരുന്ന കേസിൽ പി.മോഹനൻ ഉൾപ്പെടെ 24 പേരെ വിട്ടയച്ചു.ശിക്ഷ അനുഭവിക്കുന്നതിനിടെ .കുഞ്ഞനന്തൻ 2020 ജൂണിൽ മരിച്ചിരുന്നു. കൊലപാതകത്തിന് പിന്നിൽ വലിയ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടെന്നാണ് കെ കെ രമ വാദിക്കുന്നത്.

പ്രതികൾ ചെയ്ത കുറ്റകൃത്യത്തിന്റെ സ്വഭാവം കണക്കിലെടുത്ത് പരമാവധി ശിക്ഷ വിധിക്കണം എന്നാണ് സർക്കാരിന്റെ അപ്പീലായി കോടതിക്ക് മുന്നിലുള്ളത്.