തിരഞ്ഞെടുപ്പിൽ പ്ലാസ്ററിക് പടിക്ക് പുറത്ത്

തിരുവന്തപുരം : ലോക് സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചരണ പ്രവർത്തനങ്ങളിൽ പ്ലാസ്ററിക്കിൻ്റെ ഉപയോഗം ഒഴിവാക്കാൻ സംസ്ഥാന ശുചിത്വമിഷന്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു.

പ്രചാരണ ബാനറുകള്‍ , ബോര്‍ഡുകള്‍, ഹോര്‍ഡിങ്ങുകള്‍ തുടങ്ങിയവയ്ക്ക് പുനഃചംക്രമണ സാധ്യമല്ലാത്ത പിവിസി ഫ്‌ളെക്‌സ്, പോളിസ്റ്റര്‍, നൈലോണ്‍, പ്ലാസ്റ്റിക് കോട്ടിങ്ങുള്ള തുണി എന്നിവ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് നിർദ്ദേശം.

സര്‍ക്കാര്‍ നിര്‍ദേശിച്ചതും 100 ശതമാനം കോട്ടണ്‍/പ്ലാസ്റ്റിക് ഇല്ലാത്ത പേപ്പര്‍, റീസൈക്കിള്‍ ചെയ്യാവുന്ന പോളി എത്തിലിന്‍ എന്നിവയില്‍ പിവിസി ഫ്രീ റീസൈക്ലബിള്‍ ലോഗോയും യൂണിറ്റിൻ്റെ പേരും നമ്പറും മലീനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് നമ്പര്‍/ ക്യൂ.ആര്‍ കോഡ് എന്നിവ പതിച്ചു മാത്രമേ ഉപയോഗിക്കാവൂ. സര്‍ക്കാര്‍ നിര്‍ദേശിച്ച കോട്ടണ്‍, പോളി എത്തിലിന്‍ എന്നിവ നിര്‍മിക്കുന്ന/വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് മുഖേന സാമ്പിളുകള്‍ സമര്‍പ്പിക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

കോട്ടണ്‍ വസ്തുക്കള്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ടെക്‌സ്‌റ്റൈല്‍ കമ്മിറ്റിയില്‍ നിന്നും ടെസ്റ്റ് ചെയ്ത് 100 ശതമാനം കോട്ടണ്‍ എന്ന് സാക്ഷ്യപ്പെടുത്തിയതായിരിക്കണം

ഉപയോഗ ശേഷമുള്ള പോളി എത്തിലിന്‍ ഷീറ്റ് പ്രിന്റിങ് യൂണിറ്റിലേക്കുതന്നെയോ അംഗീകൃത റീസൈക്ലിങ് യൂണിറ്റിലേക്കോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഹരിത കര്‍മ സേനയ്ക്ക്/ക്ലീന്‍ കേരള കമ്പനിക്ക് യൂസര്‍ ഫീ നല്‍കി റീസൈക്ലിങ്ങിനായി തിരിച്ചേല്‍പ്പിക്കണം.

ഹരിത കര്‍മസേന റീസൈക്ലിങ്ങിനായി അംഗീകൃത ഏജന്‍സിക്ക് നല്‍കി പരസ്യ പ്രിൻ്റിംഗ് മേഖലയില്‍ സീറോ വേസ്റ്റ് ഉറപ്പ് വരുത്തണമെന്നും ശുചിത്വമിഷൻ പുറത്തിറക്കിയ നിർദ്ദേശങ്ങളിൽ പറയുന്നു.