പണിമുടക്കിയാൽ ശമ്പളമില്ലെന്ന് സർക്കാർ ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രതിപക്ഷ സംഘടനകളുടെ നേതൃത്വത്തിൽ സര്‍ക്കാര്‍ ജീവനക്കാരും
അധ്യാപകരും ജനുവരി 24-ന്‌ പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്കിൽ പങ്കെടുക്കുന്നവർക്ക് ഡയസ്നോൺ പ്രഖ്യാപിച്ചു.
ജോലിക്കു ഹാജരാകാതെ പണിമുടക്കില്‍ പങ്കെടുക്കുന്ന ജീവനക്കാരുടെ അന്നേ ദിവസത്തെ ശമ്പളം കുറവ് ചെയ്യും.

ചീഫ് സെക്രട്ടറി ഇതുസംബന്ധിച്ച് ഉത്തരവിറക്കി. ജീവനക്കാര്‍ക്ക്‌ അടിയന്തര സാഹചര്യങ്ങൾ അല്ലാത്തപക്ഷം അവധി അനുവദിക്കരുതെന്ന് ഉത്തരവിൽ പറയുന്നു.

സെക്രട്ടേറിയറ്റ് ജീവനക്കാരും പണിമുടക്കിൽ പങ്കെടുക്കുമെന്ന് നേരത്തെ കോൺഗ്രസ് അനുകൂല സംഘടനകളുടെ കൂട്ടായ്മയായ സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ അറിയിച്ചിരുന്നു.

ലീവ് സറണ്ടർ പുനഃസ്ഥാപിക്കുക, ശമ്പള പരിഷ്‌കരണ കുടിശ്ശിക അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കുക, മെഡിസെപ് അപാകതകൾ പരിഹരിക്കുക, വിലക്കയറ്റം തടയുക, പന്ത്രണ്ടാം ശമ്പള കമ്മിഷനെ നിയമിക്കുക, സെക്രട്ടേറിയറ്റ് സർവീസ് സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.