ബൈജിംഗ് : ന്യൂഡൽഹിയിൽ നടന്ന ബ്രിക്സ് ഉച്ചകോടിയ്ക്കിടെ ചൈന പ്രസിഡന്‍റ് ഷി ചിൻപിംഗ് ബോധരഹിതനായി വീണോ ?അടിയന്തര ചികിത്സയ്ക്കായി അദ്ദേഹത്തെ ചൈനയിലേക്ക് തിരികെ കൊണ്ടുപോയോ ? ഇതേക്കുറിച്ചുള്ള സമൂഹിക മാധ്യമ പ്രചരണങ്ങൾ ആഗോളതലത്തിൽ വലിയ ചർച്ചയായി.
എക്സ് പ്ലാറ്റ്‌ഫോമിലൂടെ, ചൈന ഡെമോക്രാറ്റിക് പാർട്ടി അധ്യക്ഷൻ വാൻജുൻ ഷീ നടത്തിയ അവകാശവാദങ്ങളാണ് ഇത്തരം വാർത്തകൾക്ക് വഴിവെച്ചത്. ഉച്ചകോടിക്കിടെ ഷി ചിൻപിംഗിന് തലച്ചോറിലെ രക്തയോട്ട തടസ്സം മൂലം ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടുവത്രെ. തുടർന്ന് ബോധക്ഷയം സംഭവിക്കുകയുമായിരുന്നുവെന്നാണ് ഈ പോസ്റ്റുകളിൽ പറയുന്നത്.
ഇന്ത്യയിൽ ചികിത്സ തേടാൻ പ്രസിഡന്‍റ് വിസമ്മതിച്ചു എന്നും പറയുന്നു. തുടർന്ന്,തന്‍റെ ആരോഗ്യനിലയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുപോകാതിരിക്കാൻ ഉടനടി പ്രത്യേക വിമാനത്തിൽ ബെയ്ജിംഗിലേക്ക് മടങ്ങുകയുമായിരുന്നു.
ബെയ്ജിംഗ് വിമാനത്താവളത്തിൽ അദ്ദേഹത്തിന് ഔദ്യോഗിക സ്വീകരണങ്ങൾ നൽകിയതുമില്ല. അവിടെനിന്ന് സൈനിക ഹെലികോപ്റ്ററിൽ ബെയ്ജിംഗിലെ പ്രശസ്തമായ 301 ആശുപത്രിയിലേക്ക് നേരിട്ട് മാറ്റി അടിയന്തര ചികിത്സ നൽകിയെന്നുമാണ് സാമൂഹിക മാധ്യമങ്ങളിലെ അവകാശവാദം.
എന്നാൽ ഈ വാർത്തകൾക്ക് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ല. ചൈന വിദേശകാര്യ മന്ത്രാലയമോ ഇന്ത്യ സർക്കാരോ ഈ സംഭവത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. മുൻകൂട്ടി നിശ്ചയിച്ച സമയക്രമം അനുസരിച്ച് തന്നെയാണ് ഷി ചിൻപിംഗ് ഉച്ചകോടി പൂർത്തിയാക്കി ന്യൂഡൽഹിയിൽ നിന്ന് മടങ്ങിയതെന്നാണ് ഔദ്യോഗിക വിവരങ്ങൾ വ്യക്തമാക്കുന്നത്.
സെപ്റ്റംബർ 12, 13 തീയതികളിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുത്ത അദ്ദേഹം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉഭയകക്ഷി ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു.എന്നാൽ അദ്ദേഹം മോദി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്തിരുന്നില്ല.ക്ഷീണിതനായിരുന്നു എന്നായിരുന്നു വിശദീകരണം.
കൃത്യമായ മെഡിക്കൽ തെളിവുകളോ ഔദ്യോഗിക സ്ഥിരീകരണമോ ഇല്ലാത്തതിനാൽ, ഷി ചിൻപിംഗിൻ്റെ ആരോഗ്യ നിലയെക്കുറിച്ചുള്ള ഈ റിപോർട്ടുകൾ വെറുമൊരു ഊഹാപോഹം മാത്രമായാണോ അതോ അതിൽ സത്യമുണ്ടോ എന്ന കാര്യം ഇനിയും വ്യക്തമല്ല.































