September 12, 2026 8:49 am

മെസിയുടെ പേരിൽ തട്ടിപ്പ്: ഇ ഡി രംഗത്ത് വരാൻ സാധ്യത

കൊച്ചി : ഇടതുമുന്നണി സർക്കാരിൻ്റെ ഭരണകാലത്ത്,ഫുട്ബോൾ ഇതിഹാസം മെസിയെയും അർജൻ്റീന ഫുട്‌ബോൾ ടീമിനെയും കൊച്ചിയിലെത്തിച്ച് പ്രദർശന മത്സരം സംഘടിപ്പിക്കാനെന്ന പേരിൽ റിപ്പോർട്ടർ ടി വിയുടെ ഉടമകളായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി നടത്തിയ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കാൻ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇ.ഡി) വന്നേക്കും.

ഈ ഇടപാടിൽ ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്ന് (ഇ.ഡി) ഉൾപ്പെടെയുള്ള വിവിധ കേന്ദ്ര ഏജൻസികൾ കേസ് അന്വേഷിക്കണമെന്ന് ജി എസ് ടി പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) സർക്കാരിനോട് ശുപാർശ ചെയ്തു.

നികുതി വെട്ടിപ്പും സാമ്പത്തിക തിരിമറികളും അക്കമിട്ടു നിരത്തി സമർപ്പിച്ച അന്തിമ റിപ്പോർട്ടിലാണ് അന്വേഷണ സംഘം ഈ കാര്യങ്ങൾ വ്യക്തമാക്കിയത്. രജിസ്ട്രാർ ഓഫ് കമ്പനീസ്, ആദായനികുതി ഇൻവെസ്റ്റിഗേഷൻ വിഭാഗം, റിസർവ് ബാങ്ക്, ഇ.ഡി, രജിസ്ട്രാർ ഓഫ് ചിറ്റ് ഫണ്ട്‌സ്, രജിസ്‌ട്രേഷൻ ഇൻസ്‌പെക്ടർ ജനറൽ, ഡയറക്ടർ ജനറൽ ഓഫ് ജിഎസ്റ്റി ഇന്റലിജൻസ് എന്നീ ഏജൻസികളുടെ വിശദമായ പരിശോധന അനിവാര്യമാണെന്ന് എസ്‌ഐടി ചൂണ്ടിക്കാണിക്കുന്നു.

ഇടപാടുകളുടെ ഘടന പരിശോധിച്ചതിൽ കള്ളപ്പണം വെളുപ്പിക്കൽ അടക്കമുള്ള അനധികൃത പ്രവർത്തനങ്ങൾ നടന്നിട്ടുണ്ടെന്ന് സംശയിക്കുന്നു. കൃത്യമായ രേഖകളോ അനുമതികളോ ഇല്ലാതെ സമാഹരിച്ച തുക വിദേശത്തേക്ക് അയച്ചു. യുഎസ് ഡോളർ കൈകാര്യം ചെയ്തതും വെളിപ്പെടുത്താത്തതുമായ ചില വിദേശ അക്കൗണ്ടുകളും എടിഎം വഴി വിദേശത്ത് പണം പിൻവലിച്ചതിന്റെ വിവരങ്ങളും എസ്‌ഐടി കണ്ടെത്തിയിട്ടുണ്ട്.

ഇതിനുപുറമേ, വെറും 9.94 കോടി രൂപയ്ക്ക് വാങ്ങിയ വസ്തുവിന്‍റെ മൂല്യം കൃത്രിമമായി ഒരു വർഷത്തിനുള്ളിൽ 154.38 കോടി രൂപയായി ഉയർത്തിക്കാട്ടിയതായും വ്യക്തമായിട്ടുണ്ട്. വിദേശവിനിമയ ചട്ടങ്ങൾ (ഫെമ) ലംഘിക്കപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാൻ വിഷയം റിസർവ് ബാങ്കിന് റിപ്പോർട്ട് ചെയ്യാനും തട്ടിപ്പിന്‍റെ പകർപ്പ് തുടർന്നുള്ള നടപടികൾക്കായി കൊച്ചിയിലെ ഇ.ഡി അധികൃതർക്ക് കൈമാറാനും എസ്‌ഐടി ആവശ്യപ്പെട്ടു.

ഈ ഇടപാടിലൂടെ ആകെ 25.78 കോടി രൂപയുടെ ജി എസ് ടി നികുതി വെട്ടിപ്പ് നടന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. അർജൻ്റീന ഫുട്‌ബോൾ അസോസിയേഷന് കളക്ഷൻ ഏജന്‍റ് വഴി സ്‌പോൺസർ കൈമാറിയ 126.04 കോടി രൂപയിൽ 22.69 കോടി രൂപയുടെ നികുതി വെട്ടിച്ചു. കൂടാതെ, ലീഗൽ ഫീസ് ഇനത്തിൽ നൽകിയ 1.90 കോടി രൂപയ്ക്ക് അടയ്‌ക്കേണ്ടിയിരുന്ന 34.15 ലക്ഷം രൂപയുടെ ജിഎസ്റ്റിയും നൽകാതിരുന്നതായി കണ്ടെത്തി.

മുൻ ഭരണസമിതിയുടെ കാലത്ത് ഉദ്യോഗസ്ഥർ ഇടപെട്ട് നികുതി തിരിച്ചുപിടിക്കുന്നതിൽ നിന്ന് കമ്പനിയെ സംരക്ഷിച്ചതായും റിപ്പോർട്ടിൽ ആരോപണമുണ്ട്. വെറും 10 ലക്ഷം രൂപ മാത്രം അടിസ്ഥാന മൂലധനമുള്ള റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി രണ്ട് പ്രധാന ധനകാര്യ സ്ഥാപനങ്ങളിൽ നിന്നാണ് 212.75 കോടി രൂപ സമാഹരിച്ചത്.

ശ്രീ ഗോകുലം ചിറ്റ് ആന്‍റ് ഫിനാൻസിൽ നിന്ന് 137.75 കോടി രൂപയും ഹിന്ദുജ ലൈലാൻ്റ് ഫിനാൻസിൽ നിന്ന് 75 കോടി രൂപയുമാണ് ഇവർ സമാഹരിച്ച് അർജൻ്റീന ഫുട്ബോൾ അസോസിയേഷന് കൈമാറാനായി മാറ്റിവെച്ചത്. റിപ്പോർട്ടർ കമ്പനി നടത്തിയ ഈ പണമിടപാടുകൾ പ്രാഥമികമായി നിയമവിരുദ്ധവും ചട്ടലംഘനവുമാണ്.

ഒരു കമ്പനിയുടെ കുറഞ്ഞ മൂലധനവും ആസ്തിയും മറച്ചുവെച്ച് ബാങ്കിംഗ്/ധനകാര്യ മാനദണ്ഡങ്ങൾ ലംഘിച്ചാണ് കോടികളുടെ വായ്പ സമാഹരിച്ചത്. ഹിന്ദുജ ഫിനാൻസിൽ നിന്നുള്ള വായ്പ ആറ് വ്യത്യസ്ത പേരുകളിൽ അനുവദിപ്പിച്ച് ഒരൊറ്റ അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു. നികുതി അടയ്ക്കാതെ വിദേശത്തേക്ക് പണം കൈമാറിയതും വസ്തുവിന്‍റെ മൂല്യം കൃത്രിമമായി കൂട്ടിയതും ക്രിമിനൽ ഗൂഢാലോചനയും തട്ടിപ്പുമാണ്.

ഇത്തരം സാമ്പത്തിക തട്ടിപ്പുകളും കള്ളപ്പണം വെളുപ്പിക്കലും തെളിയിക്കപ്പെട്ടാൽ കടുത്ത ശിക്ഷാനടപടികളാണ് നിയമം അനുശാസിക്കുന്നത്: കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം ( 3 വർഷം മുതൽ 7 വർഷം വരെ തടവുശിക്ഷ ലഭിക്കാം. തട്ടിപ്പ് ലഹരിമരുന്ന് കേസുകളോ അനുബന്ധ കുറ്റകൃത്യങ്ങളോ ആണെങ്കിൽ ശിക്ഷ 10 വർഷം വരെ നീളാം.

പണം സമാഹരിക്കാൻ ഉപയോഗിച്ച മുഴുവൻ സ്വത്തുക്കളും കണ്ടുകെട്ടാനും അതിനൊപ്പം പരിധിയില്ലാത്ത സാമ്പത്തിക പിഴ ചുമത്താനും ഇ.ഡിക്ക് അധികാരമുണ്ട്.ജി എസ് ടി വെട്ടിപ്പിന് നികുതി തുകയും അതിനുള്ള പലിശയും 100% പിഴയും ഈടാക്കുന്നതിന് പുറമേ കുറ്റക്കാർക്ക് തടവുശിക്ഷയും നേരിടേണ്ടി വരും.

ആദായനികുതി, ഫെമ ലംഘനങ്ങൾക്ക് വിദേശത്തെ അക്കൗണ്ടുകൾ മരവിപ്പിക്കൽ, മറ്റ് കർശന പിഴകൾ എന്നിവ ചുമത്താം.ഇതിന് മുൻപും സമാനമായ വ്യാജ സമാഹരണങ്ങളും സ്പോൺസർഷിപ്പ് തട്ടിപ്പുകളും ഇ.ഡി കേസുകളാക്കി മാറ്റിയിട്ടുണ്ട്. റാൻസംവെയർ വഴിയും വിദേശ നിക്ഷേപത്തിന്റെ പേരിലും തട്ടിപ്പ് നടത്തി പണം വെളുപ്പിച്ച ചൈനീസ് ലോൺ ആപ്പ് കേസുകൾ, തമിഴ്‌നാട്ടിലെയും കർണാടകയിലെയും വിവിധ പോൻസി സ്കീം കേസുകൾ, കളി മത്സരങ്ങളുടെയും സിനിമകളുടെയും പേരിൽ വ്യാജമായി വായ്പ സംഘടിപ്പിച്ച് റിയൽ എസ്റ്റേറ്റിലേക്ക് തുക മാറ്റിയ പോപ്പുലർ ഫിനാൻസ് കേസ്, റോസ് വാലി സ്കാം എന്നിവയിൽ ഇ.ഡി സമാനമായ രീതിയിൽ സ്വത്തുക്കൾ കണ്ടുകെട്ടുകയും കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്.

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News