September 12, 2026 12:12 am

മല്യയുടെ 14,131.6 കോടി സ്വത്ത് കണ്ടുകെട്ടി; കേസ് തുടരുമെന്ന് ഇ ഡി

മുംബൈ: രാജ്യത്ത് നിന്ന് മുങ്ങിയ വ്യവസായി വിജയ് മല്യയുടെ കണ്ടുകെട്ടിയ സ്വത്തുക്കളിൽ നിന്ന് ബാങ്കുകൾ പണം ഈടാക്കിയെങ്കിലും, അദ്ദേഹത്തിനെതിരെയുള്ള കള്ളപ്പണം വെളുപ്പിക്കൽ കേസ് റദ്ദാക്കാനാകില്ലെന്ന് എൻഫോഴ്‌സ്മെൻ്റ് ഡയറക്ടറേറ്റ് (ഇ.ഡി) ബോംബെ ഹൈക്കോടതിയെ അറിയിച്ചു.

മല്യയുടെ കണ്ടുകെട്ടിയ സ്വത്തുക്കൾ വിറ്റഴിച്ച് ലഭിച്ച തുക ഉപയോഗിച്ച് ബാങ്കുകളുടെ കടബാധ്യത പൂർണ്ണമായി തീർത്തിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാൻ ഇ.ഡിയോടെയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയോടും കോടതി മുമ്പ് നിർദ്ദേശിച്ചിരുന്നു. ഇതിന് മറുപടിയായി സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇ.ഡി തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.

ആഗസ്റ്റ് 2021 വരെയുള്ള കണക്കനുസരിച്ച് 14,131.6 കോടി രൂപ മൂല്യമുള്ള ജംഗമ-സ്ഥാവര സ്വത്തുക്കൾ എസ്.ബി.ഐ നേതൃത്വം നൽകുന്ന ബാങ്ക് കൂട്ടായ്മയ്ക്ക് കൈമാറിയിട്ടുണ്ടെന്ന് ഇ.ഡി കോടതിയെ അറിയിച്ചു. എന്നാൽ ഈ തുക തിരിച്ചുപിടിച്ചതുകൊണ്ട് മാത്രം വിജയ് മല്യക്കെതിരെയുള്ള കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമുള്ള കേസുകൾ റദ്ദാക്കപ്പെടുകയോ ഇല്ലാതാവുകയോ ഇല്ലെന്ന് ഏജൻസി ചൂണ്ടിക്കാട്ടി. പണം നഷ്ടപ്പെട്ടവർക്ക് അത് തിരികെ നൽകാനുള്ള നിയമപരമായ ഒരു സംവിധാനം മാത്രമാണ് പി.എം.എൽ.എ പ്രകാരമുള്ള സ്വത്ത് തിരികെ നൽകൽ രീതി എന്ന് ഇ.ഡി വ്യക്തമാക്കി.

ബാങ്കുകൾ തങ്ങൾക്ക് ലഭിക്കേണ്ട തുക തിരിച്ചുപിടിച്ചതുകൊണ്ട് മാത്രം അന്വേഷണത്തിന്റെ ഭാഗമായി രജിസ്റ്റർ ചെയ്ത ക്രിമിനൽ നടപടികൾ ഇല്ലാതാകുന്നില്ലെന്ന് ഏജൻസി വാദിച്ചു. കടബാധ്യതകൾ തീർപ്പാക്കുന്നതിനായി തടഞ്ഞുവെച്ച സ്വത്തുക്കൾ ഉപയോഗിക്കാൻ അനുവദിച്ച പ്രത്യേക കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് 2020-ൽ മല്യ സമർപ്പിച്ച ക്രിമിനൽ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

ഇപ്പോൾ പ്രവർത്തനം നിന്നുപോയ കിംഗ്ഫിഷർ എയർലൈൻസിന് ബാങ്കുകൾ നൽകിയ 9,000 കോടി രൂപയുടെ വായ്പയിൽ കുറഞ്ഞത് 3,500 കോടി രൂപയെങ്കിലും വകമാറ്റി കള്ളപ്പണം വെളുപ്പിച്ചെന്നാണ് മല്യക്കെതിരെയുള്ള പ്രധാന കേസ്. 2016-ലാണ് ഇ.ഡി അദ്ദേഹത്തിന്‍റെ സ്വത്തുക്കൾ താത്കാലികമായി കണ്ടുകെട്ടിയത്. തുടർന്ന് 2019-ൽ, ഈ സ്വത്തുക്കൾ വിറ്റ് കടം ഈടാക്കാൻ എസ്.ബി.ഐ അടക്കമുള്ള ബാങ്കുകൾക്ക് പ്രത്യേക കോടതി അനുമതി നൽകുകയും ചെയ്തു. യുണൈറ്റഡ് ബ്രൂവറീസ് ഹോൾഡിംഗ്സ് ലിമിറ്റഡിന്‍റെ ഓഹരികളും ഇതിൽ ഉൾപ്പെട്ടിരുന്നു.

ബാങ്കുകളുമായുള്ള സിവിൽ തർക്കങ്ങളും കടബാധ്യതകളും പരിഹരിക്കപ്പെട്ടതിനാൽ കേസ് മുന്നോട്ട് കൊണ്ടുപോകുന്നതിൽ അർത്ഥമില്ലെന്നും വാണിജ്യപരമായ തർക്കത്തിന് ഒരു അന്ത്യമുണ്ടാകണമെന്നും മല്യക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അമിത് ദേശായി വാദിച്ചു. എന്നാൽ ഈ വാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഇ.ഡി പ്രതികരിച്ചു. ബാങ്കുകളുടെ കടം തിരിച്ചുപിടിക്കുന്ന സിവിൽ നടപടികളിൽ നിന്നും വ്യത്യസ്തമായി കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമുള്ള ഗുരുതരമായ ക്രിമിനൽ കുറ്റകൃത്യങ്ങളെക്കുറിച്ചാണ് ഈ കേസ് അന്വേഷിക്കുന്നത് എന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി.

ബാങ്കുകൾക്ക് ലഭിക്കേണ്ട ബാക്കി തുക നിശ്ചയിക്കാൻ തിരിച്ചുപിടിച്ച പണം സഹായിച്ചേക്കാം, എന്നാൽ കള്ളപ്പണം വെളുപ്പിക്കൽ എന്ന കുറ്റം നടന്നോ ഇല്ലയോ എന്ന് നിർണ്ണയിക്കാൻ ഇത് മാനദണ്ഡമല്ലെന്ന് ഇ.ഡി കോടതിയിൽ വ്യക്തമാക്കി.

പൊതുമേഖലാ ബാങ്കുകളുടെ കൂട്ടായ്മയിൽ നിന്നും കിംഗ്ഫിഷർ എയർലൈൻസിൻ്റെ പേരിൽ എടുത്ത വായ്പയും അതിന്‍റെ പലിശയും ഉൾപ്പെടെ ഏകദേശം 9,000 കോടിയിലധികം രൂപയുടെ വായ്പാ തട്ടിപ്പ് കേസുകളാണ് വിജയ് മല്യക്കെതിരെ പ്രാഥമികമായി നിലവിലുള്ളത്. കാലക്രമേണ പലിശയും പിഴയും അടക്കം ബാങ്കുകൾ അവകാശപ്പെടുന്ന ആകെ കുടിശ്ശിക തുക 17,781 കോടി രൂപയോളമായി ഉയർന്നിട്ടുണ്ടെന്ന് മന്ത്രാലയത്തിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നു. സി.ബി.ഐയും ഇ.ഡിയും രജിസ്റ്റർ ചെയ്ത കേസുകളിൽ ഐ.ഡി.ബി.ഐ ബാങ്കിൽ നിന്നുള്ള 900 കോടി രൂപയുടെ വായ്പാ തട്ടിപ്പും ഇതിൽ ഉൾപ്പെടുന്നു.

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News