September 10, 2026 7:13 pm

മാസപ്പടിക്കേസ്: വിദേശ പണമിടപാടുകളുടെ വിവരങ്ങൾ ശേഖരിക്കും

കൊച്ചി : മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ മകൾ വീണ വഴി 3.28 കോടി രൂപ കൈക്കൂലി വാങ്ങിയ
സി എം ആർ എൽ മാസപ്പടി കേസിൽ വിദേശത്തെ പണമിടപാടുകളുടെ കൂടുതൽ വിവരങ്ങൾ ശേഖരിക്കും.ഇതിനായി
എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇ.ഡി) നീക്കങ്ങൾ ഊർജ്ജിതമാക്കുന്നു.

കൈക്കൂലിയായി കൈപ്പറ്റിയ പണം ദുബായിലേക്ക് കടത്തിയെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. ഇതിന്‍റെ പശ്ചാത്തലത്തിൽ കോടതി വഴി ലെറ്റർ റൊഗേറ്ററി (എൽആർ) അയച്ച് വിദേശത്തുനിന്ന് ഔദ്യോഗികമായി തെളിവുശേഖരണം നടത്താനാണ് ഇ.ഡി തയാറെടുക്കുന്നത്.മറ്റൊരു രാജ്യത്തെ അധികാരികളിൽനിന്ന് വിവരങ്ങളും തെളിവുകളും തേടുന്നതിനായി ഒരു രാജ്യത്തെ കോടതിയിൽനിന്ന് മറ്റൊരു രാജ്യത്തെ കോടതിയിലേക്ക് അയക്കുന്ന ഔദ്യോഗിക അഭ്യർത്ഥനയാണ് ലെറ്റേഴ്‌സ് റൊഗോറ്ററി (എൽആർ)

കേരളത്തിൽനിന്ന് ഏതൊക്കെ അക്കൗണ്ടുകളിലേക്കാണ് പണം എത്തിയതെന്നതിനെക്കുറിച്ച് ഇ.ഡിക്ക് നിർണായക സൂചനകൾ ലഭിച്ചിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥന്റെ അപേക്ഷ പരിഗണിച്ച് ബിഎൻഎസ് 112-ാം വകുപ്പ് പ്രകാരമാണ് കോടതികൾ എൽആർ അയക്കാനുള്ള നടപടികൾ സ്വീകരിക്കുന്നത്.

ജഡ്ജിയുടെ അംഗീകാരം ലഭിച്ചാൽ കേന്ദ്ര ആഭ്യന്തര, വിദേശകാര്യ മന്ത്രാലയങ്ങൾ മുഖാന്തിരം ഈ കത്ത് വിദേശത്തേക്ക് അയക്കും. ഇത്തരത്തിൽ ശേഖരിക്കുന്ന തെളിവുകൾക്ക് വിചാരണവേളയിൽ നിയമസാധുതയുണ്ടായിരിക്കും. വിചാരണവേളയിൽ പ്രതിഭാഗം അന്വേഷണരീതി ചോദ്യം ചെയ്യുന്നത് ഒഴിവാക്കാനാണ് ഇ.ഡി കോടതി വഴി എൽആർ അയക്കുന്നത്.

എൽആർ അയക്കുന്ന പ്രക്രിയയിൽ കുറ്റാരോപിതർക്ക് കോടതി ഉത്തരവിനെ ചോദ്യം ചെയ്യാൻ കഴിയില്ലെന്നതും അന്വേഷണ ഏജൻസിക്ക് അനുകൂലമായ കാര്യമാണ്. ലളിത് മോഡി കേസിൽ യു എ ഇ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്കും പഹൽഗാം ഭീകരാക്രമണക്കേസിൽ എൻഐഎ ചൈനയിലേക്കും കോടതി വഴി എൽആർ അയച്ച് വിവരശേഖരണം നടത്തിയിരുന്നു. ഇതിന് സമാനമായ നീക്കമാണ് ഇ.ഡി ഇപ്പോൾ കേസുമായി ബന്ധപ്പെട്ട് നടത്തുന്നത്.

പിണറായി വിജയൻ കൈക്കൂലി വാങ്ങിയതായി ചൂണ്ടിക്കാട്ടി ഇ.ഡി സംസ്ഥാന പൊലീസിന് കൈമാറിയ റിപ്പോർട്ട് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്. ഇതിനു പുറമേ 20.5 കോടിയുടെ പണമിടപാടിന്‍റെ രേഖകൾ വീണയുടെ പക്കൽനിന്ന് കിട്ടിയെന്നും ഈ പണം ദുബായിൽ കമ്പനി സ്ഥാപിക്കാനും ബിസിനസ് നടത്താനും കടത്തിയെന്നുമുള്ള മൊഴികളുടെ അടിസ്ഥാനത്തിലാണ് ഇ.ഡി തെളിവുകൾ സമാഹരിക്കുന്നത്.

അതേസമയം, കേസുമായി ബന്ധപ്പെട്ട് ഇ.ഡി നൽകിയ റിപ്പോർട്ടിൽ നിയമപരമായ പരിശോധനകൾ നടത്തി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണ ഏജൻസി നൽകിയ ഗുരുതരമായ കണ്ടെത്തലുകൾ നിയമപരമായ വശങ്ങൾ പരിശോധിച്ച് തുടർനടപടികളിലേക്ക് കടക്കുമെന്നാണ് സർക്കാരിൻ്റെ നിലപാട്.

ഈ വിഷയത്തിൽ കരുതലോടെ നീങ്ങാനാണ് കെപിസിസി തീരുമാനം. ഭരണപരമായ നിർണായക തീരുമാനങ്ങൾ നിയമവിധേയമായി കൈക്കൊള്ളാനാണ് നിലവിലെ നീക്കം.

എന്നാൽ ഇ.ഡിയുടെ നീക്കങ്ങൾക്കെതിരെ കടുത്ത ആരോപണങ്ങളുമായി സിപിഎം രംഗത്തെത്തിയിട്ടുണ്ട്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ വേട്ടയാടാനാണ് കേന്ദ്ര ഭരണകൂടം ശ്രമിക്കുന്നതെന്ന് സിപിഎം ആരോപിച്ചു. അന്വേഷണത്തിന് പിന്നിൽ വ്യക്തമായ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും ഇതിനെ നിയമപരമായും രാഷ്ട്രീയമായും പ്രതിരോധിക്കുമെന്നും സിപിഎം വ്യക്തമാക്കി.

ഇ.ഡി കുറ്റപത്രം സമർപ്പിച്ച ഇത്തരം കേസുകളുടെ മുൻകാല സ്ഥിതി പരിശോധിക്കുമ്പോൾ, വിദേശ അന്വേഷണങ്ങൾ പൂർത്തിയാക്കാൻ ദീർഘകാലമെടുക്കുമെന്നാണ് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. വിദേശ രാജ്യങ്ങളിൽനിന്ന് എൽആർ വഴി കൃത്യമായ വിവരങ്ങളും ബാങ്ക് രേഖകളും ലഭിക്കുന്നതിലെ കാലതാമസം പലപ്പോഴും കേസിന്‍റെ വേഗതയെ ബാധിക്കാറുണ്ട്.

ലളിത് മോഡി കേസ്, അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് എന്നിവയിലെല്ലാം കുറ്റപത്രം നൽകിയെങ്കിലും വിദേശത്തെ എൽആർ മറുപടികൾ വൈകിയതിനാൽ വിചാരണ പ്രക്രിയ വർഷങ്ങളോളം നീണ്ടുപോയിരുന്നു. എൽആർ നടപടികൾ പൂർത്തിയാക്കി വിചാരണ ഘട്ടത്തിലേക്ക് കടക്കുന്നത് വരെ കേസുമായി ബന്ധപ്പെട്ട നിയമപരമായ പോരാട്ടങ്ങൾ തുടരാനാണ് സാധ്യത

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News