August 8, 2026 7:30 pm

ക്വിൻ്റൽ ഇടിയുമായി വിസ്മയയുടെ ആക്ഷൻ ത്രില്ലർ തുടക്കം

ഡോ ജോസ് ജോസഫ്…

മോഹൻലാലിൻ്റെ മകൾ വിസ്മയയുടെ ആദ്യ ചിത്രമെന്ന നിലയിൽ പ്രേക്ഷകരുടെയും മാധ്യമങ്ങളുടെയും ശ്രദ്ധ നേടിയ ചിത്രമാണ് തുടക്കം.

നിർമ്മാതാവ് ആൻ്റണി പെരുമ്പാവൂരിൻ്റെ മകൻ ആശിഷ് ജോ ആൻ്റണി മുഴുനീള വേഷത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം കൂടിയാണ് തുടക്കം. മുമ്പ് എമ്പുരാനിൽ ചെറിയൊരു വേഷത്തിൽ ആശിഷ് ജോ ആൻ്റണി വന്നു പോയിരുന്നു മക്കൾ മുഴുനീള വേഷത്തിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിൽ രണ്ട് അച്ഛന്മാരുടെയും സാന്നിധ്യവുമുണ്ട്.

ചെറുതും ലളിതവുമായ കഥയുള്ള തുടക്കം പതിവ് ചട്ടക്കൂട്ടിൽ മക്കളുടെ അരങ്ങേറ്റം ലക്ഷ്യമിട്ട് നിർമ്മിച്ച സ്ഥിരം ഫോർമുലയിലുള്ള ചിത്രമാണ്. ആയോധന കലകളിലുള്ള പ്രാവീണ്യം മുതലാക്കിയായിരുന്നു മോഹൻലാലിൻ്റെ മകൻ പ്രണവിൻ്റെ ആദ്യ ചിത്രം ‘ആദി’ ജീത്തു ജോസഫ് സംവിധാനം ചെയ്തത്.

മകൾ വിസ്മയയുടെ ‘മുവായ് തായ്’ എന്ന തായ്ലൻ്റിൻ്റെ ആയോധന കലയിലുള്ള മികവാണ് തുടക്കത്തിൻ്റെ അടിസ്ഥാനം.’ പ്രേക്ഷക ശ്രദ്ധ നേടിയ 2018 – ന് ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് തുടക്കം.

സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളുടെയും അതിനെ നേരിടാനുള്ള പോലീസിംഗ് സിസ്റ്റത്തിൻ്റെ കഴിവ് കേടിൻ്റെയും പശ്ചാത്തലത്തിലാണ് തുടക്കം തയ്യാറാക്കിയിരിക്കുന്നത്. പീഡനങ്ങളെ നേരിടണമെങ്കിൽ സ്ത്രീകൾ സ്വയം പ്രതിരോധത്തിന് കരുത്താർജ്ജിക്കണം.അതിന് ആയോധന കലകൾ പരിശീലിക്കണമെന്നതാണ് ചിത്രത്തിൻ്റെ സന്ദേശം.

2026 മെയ് മാസം റിലീസ് ചെയ്ത ബ്ലാസ്റ്റ് എന്ന തമിഴ് ചിത്രത്തിൽ ഇതു തന്നെയായിരുന്നു പ്രമേയം.കരാട്ടെ വിദഗ്ദനായ അച്ഛൻ്റെ (അർജുൻ സർജ) മകൾ ( പ്രീതി മുകുന്ദൻ ) കരാട്ടെയിലൂടെ എതിരാളികൾക്കെതിരെ സ്വയം പ്രതിരോധം തീർക്കുന്നത് സുഭാഷ് കെ രാജ് സംവിധാനം ചെയ്ത ബ്ലാസ്റ്റിൽ കാണാം.

Thudakkam': 5 interesting facts about Vismaya Mohanlal's movie | - The  Times of India
വില്ലൻ (ആശിഷ് ജോ ആൻ്റണി ) നടത്തുന്ന രണ്ട് കൊടൂര കൊലപാതകങ്ങളിലൂടെയാണ് ചിത്രത്തിൻ്റെ തുടക്കം.തുടർന്ന് ഓടുന്ന ട്രെയിനിൽ ഒരു പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതിൻ്റെ വാർത്തയും പശ്ചാത്തലത്തിൽ കാണാം.പ്രതിയുടെ രേഖാചിത്രം തയ്യാറാക്കിയെങ്കിലും പിടികൂടുന്നതിൽ പോലീസ് പരാജയപ്പെട്ടു.

പിന്നീട് കുറെ നേരത്തേക്ക് വില്ലനെ കാണാനില്ല. ചിത്രം നേരെ ഇടുക്കി പീരുമേട്ടിലേക്ക് കടക്കുന്നു. സ്ഥലം മാറിയെത്തിയ വില്ലേജ് ഓഫിസർ രവിയും (സായ്കുമാർ) 26-കാരിയായ മകൾ മീനുവും (വിസ്മയ മോഹൻലാൽ ) വാടക വീട്ടിൽ താമസത്തിനെത്തുന്നു.

ശാരീരിക പരിമിതികളുള്ള ആളാണ് രവി.മീനുവിന് ചെറുപ്പത്തിലെ അമ്മയെ (ചിപ്പി) നഷ്ടപ്പെട്ടതാണ്. അതിൻ്റെ ദു:ഖം കുടുംബത്തിനുണ്ട്.കുടുംബത്തിനൊപ്പം ‘മെസി ‘ എന്ന് വിളിപ്പേരുള്ള പട്ടിയുമുണ്ട്. ലഹരി വിരുദ്ധ പോരാളിയും ഹെഡ്മാസ്റ്ററുമായ അയൽവാസി ജോസഫിൻ്റെ (കോട്ടയം രമേശ് ) വീട്ടിലാണ് അച്ഛനും മകളും താമസം.

മീനുവിന് പ്രത്യേകിച്ച് ജോലിയൊന്നുമില്ല. മുവായ് തായ് ആയോധന കലയാണ് അവളുടെ പാഷൻ. അതിന് വേണ്ടി സ്ഥലം കണ്ടെത്തി കുട്ടികളെ പരിശീലിപ്പിക്കുന്നുമുണ്ട്.”ജോലി പ്രധാനമാണെന്ന് എത്ര കാലമായി പറയുന്നു ” എന്നാണ് അച്ഛൻ രവിയുടെ പരാതി. എനിക്ക് എൻ്റെ പാഷനാണ് പ്രധാനമെന്ന് പറയുന്ന മകളോട് ഞാൻ അതിനൊന്നും എതിരല്ല എന്നാണ് അച്ഛൻ്റെ മറുപടി.

Thudakkam, Vismaya Mohanlal Earn Massive Praise, 2.1M Views

കൂട്ടുകാരി പ്രിയക്കൊപ്പം (ആദിത്യ ലക്ഷ്മി) എറണാകുളത്ത് ബാങ്ക് ടെസ്റ്റ് എഴുതാൻ പോയ മീനുവിനെ കാണാതാകുന്നു. മീനുവിനെന്ത് സംഭവിച്ചു എന്ന അന്വേഷണമാണ് ആദ്യ പകുതി.മീനുവിന് എന്താണ് സംഭവിച്ചതെന്ന ആകാംഷ നിലനിർത്തുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്. ഇതിനിടയിൽ മീനുവിൻ്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി വില്ലൻ കടന്നു വരുന്നു.

അയൽവാസി ജോസഫും അയാളുടെ സഹോദരൻ എസ്തപ്പാനുമായി (ബോബി കുര്യൻ) ബന്ധപ്പെട്ടുള്ള വില്ലൻ്റെ ഹൈറേഞ്ചിലേക്കുള്ള വരവ് തട്ടിക്കൂട്ടി ഉണ്ടാക്കിയ സംഭവം പോലെ തോന്നും. ഒരു ‘ഹോം ഇൻവേഷൻ ‘ത്രില്ലറിൻ്റെ പ്രതീതി നൽകി കൊണ്ടാണ് ഒന്നാം പകുതി അവസാനിക്കുന്നത്.

എല്ലാവരുടെ മുന്നിലും ഫെയിലിയർ ആയ മീനു ‘ഡിഫൻഡ് ചെയ്യാൻ പറ്റാത്തവൾ’ എന്ന ആക്ഷേപം കേൾക്കുന്നു.അതിക്രമിച്ചു കയറിയവനെ മീനു വീട്ടിലേക്ക് വിളിച്ചു കയറ്റിയതാണെന്ന പോലീസുകാരൻ്റെ (ഗിബിൻ ഗോപിനാഥ് ) ആക്ഷേപം നാട്ടിൽ പരക്കുന്നതോടെ പരിശീലനത്തിനെത്തുന്ന കുട്ടികളും മീനുവിനെ വിട്ടു പോകുന്നു.

Thudakkam Movie Review: Vismaya Impresses in Jude's Thriller, Despite a  Tonal Shift

നിരാശയിലാണ്ടു പോയ മീനുവിന് മോട്ടിവേഷനുമായാണ് രണ്ടാം പകുതിയിൽ മാസ്റ്ററുടെ (മോഹൻലാൽ ) രംഗ പ്രവേശം.”ഫിനിഷിംഗ് പോയിൻ്റാണ് ഒരാളുടെ വിജയവും പരാജയവും തീരുമാനിക്കുന്നത്. ഇത് മോളുടെ തുടക്കമാണ്.

ഇത് എങ്ങനെ കൊണ്ടു പോകണമെന്നത് മോളുടെ തീരുമാനമാണ് .മറ്റ് പെൺകുട്ടികളെ ഇൻസ്പയർ ചെയ്യണം” . എന്ന മാസ്റ്ററുടെ മോട്ടിവേഷണൽ പ്രസംഗം മീനുവിനോടല്ല, മകളോടുള്ള മോഹൻലാലിൻ്റെ ഉപദേശമായി തോന്നും.

രണ്ട് വ്യത്യസ്ത ഭാഗങ്ങൾ കൂട്ടിച്ചേർത്തത് പോലെയാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. രണ്ടാം പകുതിയിലാണ് വില്ലനെയും മീനുവിൻ്റെ നാടിനെയും കൂട്ടിയിണക്കുന്നത്.ആദ്യ പകുതി ഒതുക്കമുള്ളതാണ്.മീനുവിൻ്റെ സ്വഭാവം എന്താണെന്ന് ആദ്യ പകുതി വ്യക്തമായി കാണിക്കുന്നുണ്ട്.

രണ്ടാം പകുതി താരപുതിയായ വിസ്മയ എന്ന മാസ്സ് ഹീറോയിനുള്ള ‘ലോഞ്ച് പാഡ് ‘ പോലെയാണ് സംവിധായകൻ ഒരുക്കിയിരിക്കുന്നത്. മീനുവിൻ്റെ വഴി മുടക്കാനെത്തിയ വില്ലനെ ‘ഇവനൊക്കെയെന്ത് ‘ എന്ന മട്ടിൽ ക്വിൻ്റൽ ഇടികളിലൂടെ മീനു തല്ലിയൊതുക്കുന്നു. വിസ്മയയുടെ ഉഗ്രൻ ഫൈറ്റ് രംഗങ്ങളാണ് ചിത്രത്തിൻ്റെ ഹൈലൈറ്റ്.ഗണേഷ് കുമാറിൻ്റെ നാട്ടുപ്രമാണി വേഷമൊക്കെ കോമാളിത്തമായി തോന്നും.

Thudakkam review: Vismaya Mohanlal's debut lands more punches than it  misses - India Today

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം നിര്‍വഹിച്ച ബറോസ് എന്ന ചിത്രത്തിൻ്റെ സഹസംവിധായിക എന്ന നിലയിലായിരുന്നു വിസ്മയയുടെ സിനിമാ പ്രവേശനം.അഭിനയത്തിലെ തുടക്കക്കാരിയെന്ന നിലയിൽ മീനുവിനെ വിസ്മയ മോശമാക്കിയിട്ടില്ല. എങ്കിലും നടിയെന്ന നിലയിൽ ഏറെ മുന്നോട്ടു പോകാനുണ്ട്.

നായികയ്ക്കും വില്ലനും സംഭാഷണങ്ങൾ കുറവാണ്.ആദിത്യ ലക്ഷ്മിയാണ് വിസ്മയക്കു വേണ്ടി ഡബ്ബ് ചെയ്തിരിക്കുന്നത്. ചില ഭാഗങ്ങളിൽ സിങ്ക് ആവുന്നില്ല. വിസ്മയയുടെ മുഖത്തിൻ്റെ ക്ലോസപ്പ് ഷോട്ടുകൾ 10 സെക്കൻ്റിൽ അധികം നീളാതിരിക്കാനുള്ള ജാഗ്രത സംവിധായകൻ കാണിച്ചിട്ടുണ്ട്.

ആക്ഷൻ രംഗങ്ങളാണ് വിസ്മയയുടെ ശക്തി.അതിൽ അവർ മികവ് പുലർത്തി. മാസ്റ്റർ മീനുവിനെ ഉപദേശിച്ചതു പോലെ ഫിനിഷിംഗിലാണ് കാര്യം. അവസാനത്തെ 20 മിനിറ്റ് വിസ്മയ നന്നായി തീർത്തു. കൊടും വില്ലനായി പ്രേക്ഷകരുടെ വെറുപ്പ് സമ്പാദിക്കുന്നതിൽ ആശിഷ് ജോ ആൻ്റണി വിജയിച്ചു.

സംഭാഷണങ്ങൾ കുറവാണെങ്കിലും തൻ്റെ വേഷം ആശിഷ് ഗംഭീരമാക്കിയിട്ടുണ്ട്.സി ഐ ആയി എത്തിയ മനോജ് കെ ജയന് വിസ്മയയുടെ കഥാപാത്രത്തെ പിന്തുണയ്ക്കുക എന്നതാണ് പ്രധാന ജോലി. മോഹൻലാലിൻ്റെ കാമിയോ വേഷവും മകളുടെ കഥാപാത്രത്തെ ‘ലിഫ്റ്റ്’ ചെയ്യാൻ ഉദ്ദേശിച്ചുള്ളതാണ്.

Mohanlal pens hearfelt note for daughter Vismaya's Thudakkam: 'A father's  heart couldn't ask for more'

ശാരീരിക പരിമിതികളുള്ള അച്ഛൻ രവിയായി സായ്കുമാർ മികച്ച പ്രകടനം കാഴ്ച്ച വെച്ചു.ജാഫർ ഇടുക്കി, ജയാ കുറുപ്പ്, മിയാ ജോർജ്, സിജോയ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്തണി ജോസഫ് എന്നിവർ ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

തിരക്കഥ രണ്ടാം പകുതിയിൽ ചെറുതായി പാളി. സാങ്കേതികമായി ചിത്രം മികച്ചതാണ്. തിരക്കഥയിലെ ദൗർബ്ബല്യങ്ങളെ മേക്കിംഗിലെ മികവു കൊണ്ട് സംവിധായകൻ മറികടന്നിട്ടുണ്ട്.യാനിക് ബെന്നും സ്റ്റണ്ട് സിൽവയും ചേർന്ന് ഒരുക്കിയ ആക്ഷൻ രംഗങ്ങൾ മികവു പുലർത്തുന്നു.

പ്രത്യേകിച്ച് ക്ലൈമാക്സിലെ ഫൈറ്റ് രംഗങ്ങൾ.ജോമോൻ ടി. ജോൺ, അഖിൽ ജോർജ് എന്നിവരുടെ ചായാഗ്രഹണവും ജെക്സ് ബിജോയിയുടെ പശ്ചാത്തല സംഗീതവും മികച്ചതാണ്.കെ എസ് ചിത്ര പാടിയ “തളിരോമലേ, ചെറുതൂവലേ എന്ന ഗാനം കൊള്ളാം.

ചിത്രത്തിൻ്റെ ത്രില്ലർ മൂഡ് നിലനിർത്തുന്നതിൽ ചമൻ ചാക്കോയുടെ എഡിറ്റിംഗും വിജയിച്ചു.ആശിർവ്വാദ് സിനിമാസിനു വേണ്ടി ആൻ്റണി പെരുമ്പാവൂരാണ് തുടക്കം നിർമ്മിച്ചത്.

Mohanlal pens heartfelt note as daughter Vismaya begins acting journey with  Thudakkam | Read post - India TV News

—————————————————

(കേരള കാർഷിക സർവ്വകലാശാലയുടെ തൃശൂർ വെളളാനിക്കര കാർഷിക കോളേജ് മുൻ പ്രൊഫസറാണ് ലേഖകൻ)
——————————————————————-
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News