April 23, 2026 3:29 am

ആശങ്കപ്പെടേണ്ടതില്ല; സംസ്ഥാനങ്ങളുടെ സീററ് 50% വർധിപ്പിക്കും

ന്യൂഡൽഹി : വനിതാ സംവരണ ബിൽ നടപ്പിലാക്കുന്നതിനായി നടത്തുന്ന മണ്ഡല പുനർനിർണയത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ പ്രകടിപ്പിക്കുന്ന ആശങ്ക അസ്ഥാനത്താണെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ലോക് സഭയിൽ എല്ലാ സംസ്ഥാനങ്ങൾക്കും തുല്യമായി 50% സീറ്റുകൾ വർധിപ്പിക്കും.

ഈ ഫോർമുല നടപ്പിലാക്കുകയാണെങ്കിൽ കേരളത്തിലെ ലോക്‌സഭാ സീറ്റുകളുടെ എണ്ണം നിലവിലുള്ള 20-ൽനിന്ന് 30 ആയി ഉയരുമെന്നാണ് സൂചനകൾ.

2029-ലെ പൊതുതിരഞ്ഞെടുപ്പ് മുതൽ ‘നാരി ശക്തി വന്ദൻ അധിനിയമം’ നടപ്പിലാക്കാൻ ലോക്‌സഭാ സീറ്റുകളുടെ എണ്ണം 850 ആയി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. ഇതിൽ 815 സീറ്റുകൾ സംസ്ഥാനങ്ങൾക്കും 35 സീറ്റുകൾ കേന്ദ്രഭരണ പ്രദേശങ്ങൾക്കും നൽകാനാണ് നിർദ്ദേശം.

നിലവിൽ ലോക്‌സഭയിൽ 543 സീറ്റുകളാണുള്ളത്. ഏപ്രിൽ 16 മുതൽ 18 വരെ നടക്കുന്ന പാർലമെന്റിൻ്റെ പ്രത്യേക സമ്മേളനത്തിൽ 33 ശതമാനം വനിതാ സംവരണം നടപ്പിലാക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബിൽ അവതരിപ്പിക്കാനാണ് സർക്കാർ തീരുമാനം.

“2011-ലെ ജനസംഖ്യാ കണക്കുകൾ മാത്രം നിർണായക ഘടകമാകില്ല. അതായത്, സംസ്ഥാനങ്ങൾ തമ്മിലുള്ള സീറ്റുകളുടെ അനുപാതത്തിൽ മാറ്റമുണ്ടാകില്ല. ഇത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറയുമെന്ന ആശങ്ക പരിഹരിക്കും,” സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

“വനിതാ സംവരണവുമായി ബന്ധപ്പെട്ട് ചിലർ തെറ്റായ മണ്ഡല പുനർനിർണയ കണക്കുകൾ നൽകി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നു. സ്ത്രീ സംവരണത്തിന്റെ കാര്യത്തിൽ രാഷ്ട്രീയം പാടില്ല. നാരി ശക്തിക്കായി എല്ലാ കക്ഷികളും ഒന്നിച്ചിരിക്കുകയാണ്.”- കേന്ദ്രമന്ത്രി കിരൺ റിജിജു എക്സിൽ കുറിച്ചു.

ജനസംഖ്യാ അടിസ്ഥാനത്തിൽ മാത്രം മണ്ഡലങ്ങൾ പുനർനിർണ്ണയിച്ചാൽ പാർലമെൻ്റിൽ തങ്ങളുടെ പ്രാതിനിധ്യം വലിയതോതിൽ കുറയുമെന്നാണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രധാന പേടി.ജനസംഖ്യാ നിയന്ത്രണം വിജയകരമായി നടപ്പിലാക്കിയതിന് ലഭിക്കുന്ന ശിക്ഷയായി ഇതിനെ പലരും കാണുന്നു.

ഉത്തർപ്രദേശ്, ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ ജനസംഖ്യ വേഗത്തിൽ വർധിച്ചതിനാൽ അവർക്ക് കൂടുതൽ സീറ്റുകൾ ലഭിക്കും. ഇത് ലോക്‌സഭയിൽ ദക്ഷിണേന്ത്യൻ ശബ്ദം ദുർബലമാക്കുമെന്നും അവർ കരുതുന്നു.

മണ്ഡല പുനര്‍നിര്‍ണയത്തിലൂടെ ലോക്‌സഭാ സീറ്റുകള്‍ വര്‍ദ്ധിപ്പിക്കാനുള്ള നീക്കത്തെ ഒറ്റക്കെട്ടായി എതിര്‍ക്കാന്‍ ഇന്ത്യ സഖ്യം തീരുമാനിച്ചിട്ടുണ്ട്. വനിതാ സംവരണ ബില്ലിനെ തത്വത്തില്‍ അംഗീകരിക്കുന്നുണ്ടെങ്കിലും, സര്‍ക്കാര്‍ അത് നടപ്പിലാക്കുന്ന രീതി തെറ്റാണെന്നും ഇത് രാഷ്ട്രീയ പ്രേരിതമാണെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ഇതിനെതിരെ പോരാടുമെന്നും പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിന് ശേഷം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു.

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News