തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ യു ഡി എഫ് അധികാരത്തിലേറിയാൽ കെ എസ് ആർ ടി ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന് ലോക്‌സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി വാഗ്ദാനം ചെയ്തു.
കോളജ് വിദ്യാര്‍ഥിനികൾക്ക് പ്രതിമാസം 1000 രൂപ, ക്ഷേമപെന്‍ഷന്‍ 3000 രൂപ, ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ ഒരു കുടുംബത്തിന് 25 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ്, യുവാക്കള്‍ക്ക് ബിസിനസ് നടത്തിപ്പിന് 5 ലക്ഷം പലിശ രഹിത വായ്പ, മുതിർന്ന പൗരൻമാർക്ക് പ്രത്യേക വകുപ്പ് എന്നിവയാണ് അദ്ദേഹത്തിൻ്റെ മററു ഉറപ്പുകൾ.
പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ നേതൃത്വത്തില്‍ യുഡിഎഫ് നടത്തിയ പുതുയുഗ യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഹുല്‍ ഗാന്ധി. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ എടുത്തുപറഞ്ഞ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ വഞ്ചിച്ചുവെന്നും കേരളത്തില്‍ സിപിഎം- ബിജെപി കൂട്ടുകെട്ടാണെന്നും രാഹുല്‍ പറഞ്ഞു.
ഗള്‍ഫിലുള്ളവര്‍ ആശങ്കാകുലരാണ്. അസ്ഥിരവും അപകടകരവുമായ ആഗോള സാഹചര്യമാണ് നിലവിലുള്ളത്. കൂടുതല്‍ കരുതല്‍ വേണം. യുഎസുമായി കരാര്‍ ഒപ്പിട്ടതോടെ മോദി രാജ്യത്തെ വഞ്ചിച്ചിരിക്കുകയാണ്. മോദിയല്ലാതെ ഒരു പ്രധാനമന്ത്രിയും ഇന്ത്യയുടെ കാര്‍ഷിക രംഗം അമേരിക്കയ്ക്ക് തുറന്നു കൊടുത്തിട്ടില്ല. കാര്‍ഷിക രംഗത്തെ തകര്‍ക്കുന്ന നടപടിയാണിത്. കരാര്‍ ഊര്‍ജ്ജ സുരക്ഷ ഇല്ലാതാക്കും. അമേരിക്ക പറയുന്നവരില്‍ നിന്നേ എണ്ണ വാങ്ങൂ എന്ന് മോദി ട്രംപിന് വാക്ക് കൊടുത്തു. സാധാരണ സാഹചര്യത്തില്‍ മോദി ഇങ്ങനെ ചെയ്യില്ല. വിട്ടുവീഴ്ചകള്‍ക്ക് നിര്‍ബന്ധിതനാകുകയാണ് പ്രധാനമന്ത്രി. ഇതിന് കാരണം എപ്സ്റ്റീന്‍ ലൈംഗിക ഫയലുകളാണെന്നും രാഹുല്‍ ?ഗാന്ധി പറഞ്ഞു.































