ന്യൂഡൽഹി: ഉത്തർപ്രദേശിലെ എല്ലാ ജില്ലകളിലും അനധികൃത കുടിയേറ്റക്കാരെ പാർപ്പിക്കാൻ തടങ്കൽ പാളയങ്ങൾ നിർമ്മിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദ്ദേശം നൽകി.
സംസ്ഥാനത്തെ ക്രമസമാധാന നിലയും ദേശീയ സുരക്ഷയും മുൻനിർത്തിയാണ് ഈ തീരുമാനം. അനധികൃതമായി താമസിക്കുന്ന വിദേശികളെ കണ്ടെത്തി നാടുകടത്തുന്നത് വരെ ഇത്തരം കേന്ദ്രങ്ങളിൽ പാർപ്പിക്കാനാണ് ജില്ലാ മജിസ്‌ട്രേറ്റുമാർക്കും പോലീസ് മേധാവികൾക്കും നൽകിയിരിക്കുന്ന കർശന നിർദ്ദേശം.
ബംഗ്ലാദേശ്, മ്യാൻമർ എന്നിവിടങ്ങളിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെയാണ് ഈ നടപടിയിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. ഔദ്യോഗിക കണക്കുകൾ പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ അനധികൃത കുടിയേറ്റക്കാർ എത്തിയിട്ടുള്ളത് ബംഗ്ലാദേശിൽ നിന്നാണ്.
മ്യാൻമറിൽ നിന്നുള്ള റോഹിങ്ക്യൻ അഭയാർത്ഥികളും ഉത്തർപ്രദേശിന്റെ വിവിധ ഭാഗങ്ങളിൽ അനധികൃതമായി താമസിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് വിസ കാലാവധി കഴിഞ്ഞു തുടരുന്നവരും നിരീക്ഷണത്തിലാണ്.
ഇക്കാര്യത്തിൽ പൗരത്വ ഭേദഗതി നിയമം നിർണ്ണായക പങ്കുവഹിക്കും. പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് മതപീഡനം കാരണം 2014 ഡിസംബർ 31-ന് മുൻപ് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാർസി, ക്രിസ്ത്യൻ മതവിഭാഗങ്ങൾക്ക് സി.എ.എ പ്രകാരം പൗരത്വത്തിന് അർഹതയുണ്ട്.
എന്നാൽ, ഈ നിയമത്തിന്‍റെ പരിധിയിൽ വരാത്ത ഇസ്ലാം മതവിശ്വാസികൾക്കും, മ്യാൻമറിൽ നിന്നുള്ള റോഹിങ്ക്യകൾക്കും ഈ ആനുകൂല്യം ലഭിക്കില്ല. തൽഫലമായി, യു.പി സർക്കാരിന്റെ പുതിയ നടപടി പ്രധാനമായും ബാധിക്കുക സി.എ.എയുടെ പരിരക്ഷ ലഭിക്കാത്ത ഈ വിഭാഗങ്ങളെയായിരിക്കും.
ഉത്തർപ്രദേശിന് മുൻപേ തന്നെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും ഇത്തരം കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. അനധികൃത കുടിയേറ്റം ഏറ്റവും വലിയ രാഷ്ട്രീയ വിഷയമായ അസമിലാണ് രാജ്യത്തെ ഏറ്റവും വലിയ തടങ്കൽ പാളയമുള്ളത്. ഗോൽപാറ ജില്ലയിലെ മാട്ടിയയിൽ നിർമ്മിച്ചിരിക്കുന്ന ട്രാൻസിറ്റ് ക്യാമ്പിൽ മൂവായിരത്തോളം പേരെ പാർപ്പിക്കാനുള്ള സൗകര്യമുണ്ട്.
ഇതിനുപുറമെ അസമിലെ ആറോളം ജയിലുകൾക്കുള്ളിൽ പ്രത്യേകം തിരിച്ചു ഡിറ്റൻഷൻ സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്. ദേശീയ പൗരത്വ രജിസ്റ്റർ നടപടികൾക്ക് ശേഷം അനധികൃതരെന്ന് കണ്ടെത്തുന്നവരെ പാർപ്പിക്കാനാണ് അസം ഈ സൗകര്യങ്ങൾ വിപുലീകരിക്കുന്നത്. കർണാടകയിലും ബെംഗളൂരുവിനടുത്ത് നെലമംഗലയിൽ സമാനമായ രീതിയിൽ അനധികൃത വിദേശികൾക്കായി തടങ്കൽ കേന്ദ്രം ആരംഭിച്ചിട്ടുണ്ട്.
കേരളത്തിലും അനധികൃത വിദേശികളുടെ സാന്നിധ്യം ഗൗരവമായി ചർച്ച ചെയ്യപ്പെടുന്നുണ്ട്. കേരള ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം, അനധികൃതമായി താമസിക്കുന്ന വിദേശ പൗരന്മാരെ നാടുകടത്തുന്നത് വരെ പാർപ്പിക്കാനായി കൊല്ലം ജില്ലയിലെ കൊട്ടിയത്ത് ഒരു ‘ട്രാൻസിറ്റ് ഹോം’ സർക്കാർ സജ്ജീകരിച്ചിട്ടുണ്ട്.
വിസ കാലാവധി കഴിഞ്ഞും തുടരുന്ന നൈജീരിയൻ സ്വദേശികൾ ഉൾപ്പെടെയുള്ളവർ ഇവിടെ നിരീക്ഷണത്തിലുണ്ട്. തടങ്കൽ പാളയം എന്ന പേര് ഉപയോഗിക്കുന്നില്ലെങ്കിലും ഫലത്തിൽ അത് ഡിറ്റൻഷൻ സെന്ററായി തന്നെയാണ് പ്രവർത്തിക്കുന്നത്.
കേരളത്തിൽ ഏകദേശം 35 ലക്ഷത്തോളം ഇതര സംസ്ഥാന തൊഴിലാളികൾ ഉണ്ടെന്നാണ് കണക്ക്. പശ്ചിമ ബംഗാൾ, അസം തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ഇവരിൽ ഭൂരിഭാഗവും.
എന്നാൽ ഇവർക്കിടയിൽ വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് ബംഗ്ലാദേശ് പൗരന്മാർ താമസിക്കുന്നുണ്ടെന്ന് പല ഘട്ടങ്ങളിൽ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഭാഷയും വേഷവും സമാനമായതിനാൽ ഇവരെ തിരിച്ചറിയുക വെല്ലുവിളിയാണ്.
പെരുമ്പാവൂർ, കോഴിക്കോട് തുടങ്ങിയ ഇടങ്ങളിൽ നിന്ന് മുൻപ് ഇത്തരം അനധികൃത താമസക്കാരെ പിടികൂടിയിട്ടുണ്ട്. സി.എ.എ വിരുദ്ധ നിലപാടാണ് കേരള സർക്കാർ സ്വീകരിക്കുന്നതെങ്കിലും, 1946-ലെ ഫോറിനേഴ്സ് ആക്ട് പ്രകാരം അനധികൃത വിദേശികളെ കണ്ടെത്തി നാടുകടത്താനുള്ള നിയമപരമായ ബാധ്യത സംസ്ഥാനത്തിനുണ്ട്.
ഇന്ത്യയിലെ ജനസംഖ്യയുടെ കാര്യത്തിൽ ഒന്നാം സ്ഥാനത്തുള്ള ഉത്തർപ്രദേശിൽ നിലവിൽ 24 കോടിയിലധികം ജനങ്ങളുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. രാജ്യത്തുടനീളം അനധികൃത കുടിയേറ്റക്കാരുടെ എണ്ണം കൃത്യമായി തിട്ടപ്പെടുത്തിയിട്ടില്ലെങ്കിലും, കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജിജു പാർലമെന്റിൽ നൽകിയ വിവരങ്ങൾ പ്രകാരം ഏകദേശം 2 കോടിയോളം അനധികൃത ബംഗ്ലാദേശ് കുടിയേറ്റക്കാർ ഇന്ത്യയിലുണ്ടാകാം എന്ന് സൂചിപ്പിച്ചിരുന്നു.
2011-ലെ സെൻസസ് പ്രകാരം ഇന്ത്യയിൽ 54 ലക്ഷത്തോളം വിദേശ ജന്മമുള്ളവർ താമസിക്കുന്നുണ്ട്. പുതിയ ഉത്തരവ് പ്രകാരം, സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തുന്ന വിദേശികളുടെ രേഖകൾ കർശനമായി പരിശോധിക്കാനും നടപടികൾ സ്വീകരിക്കാനുമാണ് തീരുമാനം































