കൊച്ചി : ശബരിമല ശ്രീ ധർമശാസ്താക്ഷേത്രത്തിലെ സ്വർണ്ണക്കൊള്ളയിൽ അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ടും സി പി എം നേതാവുമായ എ പത്മകുമാറിൻ്റെ വീട്ടിൽ നിന്ന് സാമ്പത്തിക ഇടപാടുകളുടെ രേഖകൾ എസ്ഐടി പിടിച്ചെടുത്തു.
താൻ പ്രസിഡണ്ടാകുന്നതിന് മുമ്പ് തന്നെ കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് ശബരിമലയിൽ നല്ല സ്വാധീനമുണ്ടായിരുന്നുവെന്നാണ് പത്മകുമാറിൻ്റെ മൊഴി. താനെടുത്ത തീരുമാനങ്ങൾക്ക് ബോർഡിലെ മറ്റ് അംഗങ്ങൾക്കും അറിവുണ്ടായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
ആറന്മുളയിലെ വീട്ടിൽ എസ്ഐടി പരിശോധന അർദ്ധരാത്രി വരെ നീണ്ടിരുന്നു. പോറ്റിയും പത്മകുമാറും തമ്മിലെ ഇടപാടിന്‍റെ രേഖകൾക്ക് വേണ്ടിയായിരുന്നു പരിശോധന.
സർക്കാർ-ബോർഡ്-പോറ്റി എന്നിവർ തമ്മിലെ ഇടപാടുകളെ കുറിച്ചുള്ള രേഖകളുടെ പകർപ്പ് കണ്ടെടുത്തു. 2016 മുതൽ പത്മകുമാറിൻ്റെ ആദായനികുതി വിവരങ്ങളടക്കമുള്ള വിവരങ്ങൾ അടങ്ങിയ രേഖകൾ കസ്റ്റഡിയിലെടുത്തു. പോറ്റി വീട്ടിലെത്തിയിട്ടുണ്ടെന്നാണ് പത്മകുമാറിൻ്റെ ബന്ധുക്കളുടെ മൊഴി. പക്ഷെ ഇത് സൗഹൃദ സന്ദർശനമായിരുന്നുവെന്നാണ് വിശദീകരണം.
പോറ്റിയെ സംരക്ഷിക്കുന്ന ഉന്നതർ ഇനിയുമുണ്ടെന്ന് സൂചിപ്പിക്കുന്നതാണ് പത്മകുമാറിൻ്റെ മൊഴി. ചെമ്പെന്ന് രേഖകളിൽ പത്മകുമാർ തിരുത്തിയത് അറിഞ്ഞിരുന്നില്ലെന്നാണ് അന്നത്തെ ബോർഡ് അംഗങ്ങളായ കെ.പി ശങ്കരദാസിൻറെയും വിജയകുമാറിൻറെയും മൊഴി. എന്നാൽ അംഗങ്ങളെയും കുരുക്കിയാണ് പത്മകുമാറിൻ്റെ മൊഴി. താനെടുത്ത എല്ലാ തീരുമാനങ്ങളും ബോർഡിലെ മറ്റ് അംഗങ്ങളുടെ അറിവോടെയാണെന്നാണ് അദ്ദേഹം പറയുന്നു.
തിങ്കളാഴ്ച പത്മകുമാറിനെ എസ്ഐടി കസ്റ്റഡിയിൽ വാങ്ങും. അതിന് ശേഷമാകും മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, തന്ത്രി രാജീവര് എന്നിവർ അടക്കമുള്ളവരുടെ ചോദ്യം ചെയ്യൽ. ഉണ്ണിക്കൃഷ്ണൻ പോറ്റി ദ്വാരപാലക പാളികൾ പ്രമുഖരുടെ വീടുകളിൽ അടക്കം കൊണ്ടുപോയി പൂജ നടത്തിയിരുന്നു. നടൻ ജയറാമിൻ്റെ വീട്ടിലും പാളികൾ കൊണ്ടുപോയിരുന്നതിനാൽ അദ്ദേഹത്തിൽ നിന്നടക്കം മൊഴി എടുക്കും.































