ന്യൂഡൽഹി: ലഡാക്ക് കലാപത്തിന് പിന്നാലെ സമര നേതാവും പരിസ്ഥിതി പ്രവർത്തകനുമായ സോനം വാങ് ചുക്കിനെ അറസ്റ്റ് ചെയ്ത് ലേ പൊലീസ്. അദ്ദേഹത്തെ പൊലീസ് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി.
അതേ സമയം, ലഡാക്ക് സംഘർഷത്തിന് പിന്നാലെ സോനം വാങ് ചുക്കിൻ്റെ എൻ.ജി.ഒ ടെ എഫ്സിആർഎ ലൈസൻസ് കേന്ദ്രം ഇന്നലെ റദ്ദാക്കിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെയാണ് നടപടി.
സോനം വാങ് ചുക് നേതൃത്വം നല്‍കുന്ന ഹിമാലയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൽട്ടർനേറ്റീവ്സ് ലഡാക്ക് (എച്ച്ഐഎഎൽ) എന്ന സ്ഥാപനം വിദേശ സംഭാവന ചട്ടം ലംഘിച്ച് വന്‍തോതില്‍ പണം കൈപ്പറ്റിയെന്നും കഴിഞ്ഞ ഫെബ്രുവരിയില്‍ അദ്ദേഹം പാകിസ്ഥാന്‍ സന്ദര്‍ശിച്ചിരുന്നെന്നുമുള്ള പരാതിയില്‍ സിബിഐ അന്വേഷണം തുടങ്ങിയിരുന്നു. സോനം വാങ് ചുങിന്‍റെ ഓഫീസില്‍ അന്വേഷണ സംഘമെത്തി രേഖകള്‍ പരിശോധിച്ചെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതിനുപിന്നാലെയാണ് കേന്ദ്രം ലൈസൻസ് റദ്ദാക്കിയത്.
ഇതിനിടെ, ലഡാക്കിൽ നിന്നെത്തിയ സംഘവുമായി ആഭ്യന്തരമന്ത്രാലയ പ്രതിനിധികൾ നാളെ ചർച്ച നടത്തും. കേന്ദ്രഭരണ പ്രദേശമായ ലഡാക്കിനു സംസ്ഥാനപദവിയും സ്വയംഭരണവും ആവശ്യപ്പെടുന്ന സമരം അക്രമത്തിൽ കലാശിച്ചതിനെ തുടർന്നാണ് കേന്ദ്ര സർക്കാർ കടുത്ത നടപടികളിലേക്ക് നീങ്ങിയത്..
ലഡാക്കിനു സംസ്ഥാനപദവിയും സ്വയംഭരണവും ആവശ്യപ്പെട്ടു ലേയിൽ കഴിഞ്ഞദിവസം നടന്ന ഹർത്താൽ അക്രമാസക്തമായിരുന്നു. 4 പേരാണ് കൊല്ലപ്പെട്ടത്. ലേ ജില്ലയിൽ നിരോധനാജ്‍ഞ പുറപ്പെടുവിച്ചിട്ടുണ്ട്. ജമ്മു കശ്മീരിനെ വിഭജിച്ച് 2019ലാണു നരേന്ദ്ര മോദി സർക്കാർ ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കിയത്.































