ഡോ ജോസ് ജോസഫ് .
ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന മികച്ച ചിത്രത്തിനു ശേഷം അൽത്താഫ് സലിം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓടും കുതിര, ചാടും കുതിര.
അൽത്താഫ് സലിമും ഫഹദ് ഫാസിലും ഒന്നിക്കുന്ന ചിത്രമെന്ന നിലയിൽ ഈ ഓണം റിലീസ് സിനിമ ഏറെ പ്രതീക്ഷകൾ ഉയർത്തിയിരുന്നു.ഹൃദയപൂർവ്വം ,ലോക: ചാപ്റ്റർ 1 ചന്ദ്ര എന്നീ ഓണച്ചിത്രങ്ങളുടെ വിജയക്കുതിപ്പിനിടയിൽ ‘ഓടും കുതിര, ചാടും കുതിര’ മുടന്തി ഓടുകയാണ്.ചന്ദ്രയിലെ നായികയായ കല്യാണി പ്രിയദർശൻ തന്നെയാണ് ഈ ചിത്രത്തിലും നായിക. ചിത്രം പ്രേക്ഷകരുടെ പ്രതീക്ഷകൾക്കൊത്ത് ഉയർന്നിട്ടില്ല.

മോഹൻലാലിൻ്റെ ഹൃദയപൂർവ്വം സിനിമയിൽ നായിക പരീക്ഷയെഴുതാൻ പോകുമ്പോൾ പൂജ നടത്തി അനുഗ്രഹിച്ച് അകത്തേക്ക് കയറ്റുന്ന ഒരു പൂനെക്കാരൻ യുവാവിനെ കാണിക്കുന്നുണ്ട്. മോഹൻലാലിൻ്റെ സന്ദീപ് എന്ന കഥാപാത്രം കേരളത്തിൽ നിന്നാണെന്നറിയുമ്പോൾ ഈ ഹിന്ദിക്കാരന്‍ യുവാവ് ആവേശവും കുമ്പളങ്ങി നൈറ്റ്‌സുമൊക്കെ കണ്ട താൻ ‘ഫ ഫ’ എന്ന ഫഹദ് ഫാസിലിന്റെ ആരാധകനാകനാണെന്ന് പറയുന്നു.
മലയാള സിനിമയില്‍ മുതിര്‍ന്ന മറ്റു നടന്മാരൊക്കെയുണ്ടെന്ന് സന്ദീപ് പറയുമ്പോൾ “നോ നോ ഫാഫ ഒണ്‍ലി “യെന്നാണ് അവൻ്റെ മറുപടി.പാൻ ഇന്ത്യൻ ഇമേജുള്ള ഫഹദ് ഫാസിൽ കുമ്പളങ്ങി നൈറ്റ്സിലും ആവേശത്തിലുമെല്ലാം കോമഡി ഭംഗിയായി കൈകാര്യം ചെയ്തിരുന്നു.എന്നാൽ അൽത്താഫിൻ്റെ വിരസമായ ഓടും കുതിര ,ചാടും കുതിരയിൽ ഫഹദിൻ്റെ കോമഡി പാളി.
ഈ ചിത്രത്തിന് ഒരു ദിവസം മുമ്പെ റിലീസ് ചെയ്ത ലോക: ചാപ്റ്റർ 1-ചന്ദ്ര ഒറ്റ ദിവസം കൊണ്ട് കല്യാണി പ്രിയദർശനെ മാസ്സ് ഹീറോയിൻ പദവിയിലേക്ക് ഉയർത്തി. പരസ്പര ബന്ധമില്ലാതെ രണ്ടര മണിക്കൂർ വലിച്ചു നീട്ടിയ ഓടും കുതിര, ചാടും കുതിര കല്യാണിയുടെ കരിയർഗ്രാഫിനും ഗുണം ചെയ്യില്ല.

“നോർമൽ ‘ എന്ന് പറയാവുന്ന ഒരു കഥാപാത്രവും അൽത്താഫ് സലിമിൻ്റെ പുതിയ ചിത്രത്തിൽ ഇല്ല. ഹൈപ്പർ ആക്ടീവായ കുറെ കഥാപാത്രങ്ങൾ. അരക്കിറുക്ക് എന്ന് വിശഷിപ്പിക്കാവുന്ന മാനസികാവസ്ഥയിലൂടെ കടന്നു പോകുന്നവർ. ഒരു ലോജിക്കുമില്ലാത്ത കഥാസന്ദർഭങ്ങൾ.അവർ കണക്ഷനില്ലാതെ കൃത്രിമമായി എന്തെല്ലാമോ ചെയ്തു പോകുന്നു.
സ്വപ്നത്തിനും യാഥാർത്ഥ്യത്തിനുമിടയിൽ കുടുങ്ങിപ്പോയ എബി മാത്യുവിൻ്റെയും (ഫഹദ് ഫാസിൽ ) നിധിയുടെയും (കല്യാണി പ്രിയദർശൻ ) പ്രണയ കഥയാണ് ഓടും കുതിര, ചാടും കുതിര.വുഡ് പെക്കർ എന്ന ഫർണിച്ചർ കമ്പനിയിലാണ് എബി മാത്യുവിന് ജോലി.കൂട്ടുകാരൻ അനുരാജിനൊപ്പം (അനുരാജ് ) ഫർണിച്ചർ നൽകാൻ പോയപ്പോൾ ഒരു ഫ്ലാറ്റിൽ വെച്ച് പ്രത്യേക സാഹചര്യത്തിൽ നിധിയെ അവൻ പരിചയപ്പെടുന്നു.
അത് പ്രണയമായി വളർന്നു.ഭാര്യ മരിച്ച ദുഖത്തിൽ ഒരു മുഴം കയറുമായി എപ്പോഴും ആത്മഹത്യക്ക് തയ്യാറായി നിൽക്കുന്ന വട്ടനാണ് എബിയുടെ അച്ഛൻ മാത്യു (ലാൽ ). “വട്ടന്മാരുടെ ലോകത്തു നിന്ന് ഞാനൊരു യാത്ര പോകുവാ ” എന്നാണ് കയറെടുത്താലുള്ള അയാളുടെ സംസാരം.
നിധിയുടെ അച്ഛൻ സുധീഷ് മേനോനും (സുരേഷ് കൃഷ്ണ) അര വട്ടനാണ്. പ്രവൃത്തികൾക്കൊന്നും ഒരു ലോജിക്കുമില്ല. കല്യാണത്തിൻ്റെ തലേ രാത്രിയിൽ നിധി ഒരു സ്വപ്നം കാണുന്നു. ഫ്ലോറൽ പ്രിൻ്റുള്ള ഷെർവാണിയും തലപ്പാവും ധരിച്ച് എബി വെള്ള ഹൽവാ കഷണം പോലുള്ള വെളുത്ത കുതിരയിൽ കല്യാണ മണ്ഡപത്തിലേക്ക് എത്തുന്നതായിരുന്നു സ്വപ്നം.
നിധി പാതിരാത്രിയിൽ എബിയുടെ വീട്ടിലെത്തി സ്വപ്നത്തിൽ കണ്ടത് നടത്തിത്തരണമെന്ന് അറിയിച്ചു.കൂട്ടുകാരൻ അനുരാജ് സംഘടിപ്പിച്ച വെള്ള കുതിരപ്പുറത്ത് കയറി യാത്ര പുറപ്പെട്ട എബി കല്യാണ മണ്ഡപത്തിൻ്റെ അടുത്തു വരെ എത്തി.അവിടെ കുതിരപ്പുറത്തു നിന്ന് മറിഞ്ഞു വീണ എബി കോമയിലായി.
കോമയിലായി ഒരു വർഷം ആകുമ്പോഴേക്കും എബിയോട് വേർപിരിയാമെന്ന തീരുമാനം നിധി അറിയിക്കുന്നു. തുടർന്ന് എബി കോമയിൽ നിന്നും പെട്ടെന്ന് ഉണർന്നെഴുന്നേൽക്കുന്നു. അതോടെ സ്വപ്നത്തിനും യാഥാർത്ഥ്യത്തിനുമിടയിൽ കുടുങ്ങിപ്പോയ സ്ഥിതിയിലായി അയാൾ. പിന്നീട് ദീർഘനേരം കഥയിൽ നിധിയെ കാണാനില്ല.എബി ബംഗളൂരുവിൽ ജ്യേഷ്ഠൻ സിബി(വിനയ് ഫോർട്ട് )ക്കൊപ്പമായി താമസം. പല വിധ സാമ്പത്തിക തിരിമറികളിൽ കുരുങ്ങിയാണ് സിബിയുടെ ജീവിതം.

ബംഗളൂരുവിൽ നിധിയെ മറന്ന് മറ്റൊരു മിഷനിലായി സിബിയുടെ ശ്രദ്ധ. അവിടെ അടുത്ത ഫ്ലാറ്റിൽ താമസിക്കുന്ന രേവതി (രേവതി പിള്ള) ആത്മഹത്യ ചെയ്യുമോ എന്നാണ് അയാളുടെ സംശയം. അവളെ എങ്ങനെയും രക്ഷിക്കണം. അച്ഛൻ മാത്യുവാണ് ഈ രക്ഷാശ്രമത്തിൻ്റെ ഗൈഡ്.തീറ്റ ഭ്രാന്തിയാണ് രേവതി. അവളുടെ അച്ഛൻ മാത്തമാറ്റിഷ്യൻ ദിവാകരൻ (സുധീർ കരമന ) മാത്തമാറ്റിക്സ് ഭ്രാന്തനും.
രേവതി വിവാഹം നിശ്ചയിച്ചുറപ്പിച്ചിരിക്കുന്ന വിനീത് (വിനീത് ചാക്യാർ ) ഫിറ്റ്നസ്സ് ഭ്രാന്തനാണ്.ഇതിനിടയിലേക്ക് ഷെഫ് ഇട്ടിയും ( ധ്യാൻ ശ്രീനിവാസൻ) കടന്നു വരുന്നു.ഇവരുടെയെല്ലാം വട്ടിനെ ചുറ്റിപ്പറ്റി ഇഴഞ്ഞാണ് രണ്ടാം പകുതി മുന്നോട്ട് പോകുന്നത്.
ഇതിനിടയിൽ നിധിയും എബിയും തമ്മിലുള്ള പ്രണയം ചിത്രത്തിൽ വരുന്നതെയില്ല. ഇടക്കിടെ കാണുന്ന മഞ്ഞ മാമ്പഴ ജൂസ് എന്ന സ്വപ്നം പിന്തുടർന്ന് എബി വീണ്ടും നിധിയുമായി സന്ധിക്കുന്നതാണ് ചിത്രത്തിൻ്റെ ക്ലൈമാക്സ്.
ഇടയ്ക്ക് ദീർഘനേരം നിധി സ്ക്രീനിൽ എത്താത്തതിനാൽ നിധിയും എബിയും തമ്മിലുള്ള പ്രണയം ഉപരിപ്ലവമായി മാത്രമെ പ്രേക്ഷകനെ സ്പർശിക്കുന്നുള്ളു. നിധിയും എബിയും തമ്മിലുള്ള പ്രണയവും ബ്രേക്കപ്പും റീ യൂണിയനുമൊന്നും പ്രേക്ഷക മനസ്സിൽ ആഴത്തിൽ പതിയുന്നില്ല. രണ്ടാം പകുതിയിൽ കുതിര കടിഞ്ഞാണില്ലാതെ എവിടെയെല്ലാമോ അലഞ്ഞു തിരിഞ്ഞതിനു ശേഷമാണ് വീണ്ടും നിധിയിലേക്ക് എത്തുന്നത്.
ഉത്സവ സീസണ് അനുയോജ്യമായ കളർഫുൾ ഡ്രസ്സും ആട്ടവും പാട്ടുമെല്ലാം ചിത്രത്തിൽ നിറച്ചിട്ടുണ്ട്.ഡയലോഗുകളിലൂടെ കോമഡി കൊണ്ടുവരാനാണ് സംവിധായകൻ ശ്രമിച്ചത്.എന്നാൽ അത് എല്ലായിടത്തും ക്ലിക്ക് ആയിട്ടില്ല. അപക്വമാണ് ട്രീറ്റ്മെൻ്റ്.കോമഡിക്കു വേണ്ടി അച്ഛൻ മാത്യുവും മക്കളും കയറെടുത്തു നടത്തുന്ന ആത്മഹത്യാശ്രമങ്ങൾ അരോചകമാണ്. ഫഹദിന് കോമഡി എല്ലായിടത്തും വഴങ്ങിയിട്ടില്ല.

ഡയലോഗ് ഡെലിവറിയിലും പലയിടത്തും നന്നെ കഷ്ടപ്പെടുന്നുണ്ട്. അദ്ദേഹത്തിന് പൂർണ്ണമായി ഇണങ്ങുന്ന കഥാപാത്രമല്ല എബി.ക്യൂട്ട്നെസ് ഉള്ള കഥാപാത്രമാണ് നിധിയെങ്കിലും കല്യാണിക്കും തിളങ്ങാനായിട്ടില്ല. രേവതി പിള്ളയുടെ രേവതി കൊള്ളാം. വട്ടന്മാരിൽ ഭേദം ലാലിൻ്റെ മാത്യുവാണ്. വിനയ് ഫോർട്ടും തരക്കേടില്ലാതെ ഒപ്പിച്ചു. ലക്ഷ്മി ഗോപാലസ്വാമിയും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
അൽത്താഫ് സലിമും അനുരാജും ചേർത്തെഴുതിയ തിരക്കഥ നിറയെ പഴുതുകളുള്ളതും ദുർബ്ബലവുമാണ്.ജിന്റോ ജോർജിൻ്റെ ക്യാമറ ദൃശ്യങ്ങൾ ഉത്സവാന്തരീക്ഷത്തിൽ പകർത്തിയിട്ടുണ്ട്.നിധിൻ രാജിൻ്റെ എഡിറ്റിംഗും ജസ്റ്റിൻ വർഗീസിന്റെ സംഗീതവും തരക്കേടില്ല.ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് ആണ് ചിത്രത്തിന്റെ നിർമാണം.

———————————————————————-
(കേരള കാർഷിക സർവ്വകലാശാലയുടെ തൃശൂർ വെളളാനിക്കര കാർഷിക കോളേജ് മുൻ പ്രൊഫസറാണ് ലേഖകൻ)
——————————————————————-
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക































