ബംഗളൂരു: കർണാടകയിലെ ചിത്രദുർഗ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കോൺഗ്രസ് എം എൽ എ യായ കെ.സി.വീരേന്ദ്രയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തു.
നിയമവിരുദ്ധമായ ഓൺലൈൻ, ഓഫ്‌ലൈൻ വാതുവെപ്പ് ശൃംഖലയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ഈ നടപടി. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരമാണ് കേസ്. കോൺഗ്രസ് ഭരിക്കുന്ന കർണാടകയിലെ രാഷ്ടീയത്തിൽ കോളിളക്കം സൃഷ്ടിക്കുന്ന സംഭവമാണിത്.
സിക്കിമിലെ ഗാംഗ്‌ടോക്കിൽ വെച്ചാണ് വീരേന്ദ്രയെ കസ്റ്റഡിയിലെടുത്തത്. കാസിനോ പാട്ടത്തിനെടുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കാണ് അദ്ദേഹം അവിടെ എത്തിയതെന്ന് പറയുന്നു.
അറസ്റ്റിനു ശേഷം, അദ്ദേഹത്തെ സിക്കിമിലെ ഗാംഗ്‌ടോക്കിലെ ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി. തുടർന്ന്, ഇ.ഡി.യുടെ അന്വേഷണത്തിന്‍റെ അധികാരപരിധിയിലുള്ള ബംഗളൂരുവിലെ കോടതിയിൽ ഹാജരാക്കുന്നതിനായി ട്രാൻസിറ്റ് റിമാൻഡ് നേടുകയും ചെയ്തു.

പ്രമുഖ രാഷ്ട്രീയ നേതാവിനെ, അദ്ദേഹത്തിൻ്റെ രാഷ്ട്രീയ സ്വാധീന മേഖലയിൽ നിന്ന് അകലെവെച്ച് അറസ്റ്റ് ചെയ്ത ഇ.ഡി.യുടെ നടപടി, കേസിൻ്റെ ഗൗരവത്തെ സൂചിപ്പിക്കുന്നു. കർണാടകയിൽ വെച്ച് അറസ്റ്റ് നടത്തിയാൽ ഉണ്ടാകാൻ സാധ്യതയുള്ള രാഷ്ട്രീയ പ്രതിഷേധങ്ങളും നിയമപരമായ തടസ്സങ്ങളും ഒഴിവാക്കുക എന്ന ലക്ഷ്യം ഈ നീക്കത്തിനു പിന്നിലുണ്ട്.
അനധികൃത ഓൺലൈൻ, ഓഫ്‌ലൈൻ വാതുവെപ്പ് ശൃംഖലയിൽ നിന്ന് ലഭിച്ച വരുമാനം വെളുപ്പിച്ചെന്നാണ് പ്രധാന ആരോപണം. അന്വേഷണത്തിൽ, എംഎൽഎ, നിരവധി ഓൺലൈൻ വാതുവെപ്പ് സൈറ്റുകൾ നടത്തുന്നുണ്ടെന്ന് കണ്ടെത്തി. കിംഗ്567, രാജ567, പപ്പീസ്003, രത്ന ഗെയിമിംഗ് എന്നിവ ഇതിൽ ചിലതാണ്.ഈ സൈറ്റുകൾ വഴി ലഭിച്ച വരുമാനം കള്ളപ്പണം വെളുപ്പിക്കാൻ ഉപയോഗിച്ചതായി ഇ ഡി ആരോപിക്കുന്നു.
ഓൺലൈൻ വാതുവെപ്പ് ശൃംഖലയെ കൂടാതെ ഓഫ്‌ലൈൻ കാസിനോകളുമായും എംഎൽഎക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തി. ഗോവയിലെ പപ്പീസ് കാസിനോ ഗോൾഡ്, ഓഷ്യൻ റിവേഴ്‌സ് കാസിനോ, പപ്പീസ് കാസിനോ പ്രൈഡ്, ഓഷ്യൻ 7 കാസിനോ, ബിഗ് ഡാഡി കാസിനോ തുടങ്ങിയവ എംഎൽഎയുടെ ആണെന്ന് പറയുന്നു. ഈ കാസിനോകളുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുകളും കേസിൻ്റെ പരിധിയിൽ വരുന്നു.
അറസ്റ്റിന് തൊട്ടുമുമ്പ്, ഇ.ഡി.യുടെ ബെംഗളൂരു സോണൽ ഓഫീസ് രാജ്യത്തുടനീളം 31 കേന്ദ്രങ്ങളിൽ വ്യാപകമായ തിരച്ചിൽ നടത്തി. കർണാടകയിലെ ചിത്രദുർഗ, ബെംഗളൂരു, ഹുബ്ലി എന്നിവിടങ്ങളിലും, മുംബൈ, ജോധ്പൂർ, ഗോവ, സിക്കിമിലെ ഗാംഗ്‌ടോക്ക് എന്നിവിടങ്ങളിലും പരിശോധനകൾ നടന്നു.വൻതോതിലുള്ള പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കണ്ടുകെട്ടുകയും ചെയ്തു.
വീരേന്ദ്രയുടെ വസതികളിലും സ്ഥാപനങ്ങളിലും നടത്തിയ തിരച്ചിലിൽ 12 കോടി രൂപ കണ്ടുകെട്ടി. ഇതിൽ ഒരു കോടി വിദേശ കറൻസിയാണ്. 6 കോടിയുടെ സ്വർണ്ണാഭരണങ്ങൾ,10 കിലോഗ്രാം വെള്ളി സാധനങ്ങൾ, 4 വാഹനങ്ങൾ എന്നിവയും കണ്ടുകെട്ടി. 17 ബാങ്ക് അക്കൗണ്ടുകളും 2 ബാങ്ക് ലോക്കറുകളും മരവിപ്പിച്ചു.
കേസിൽ വീരേന്ദ്ര മാത്രമല്ല, കുടുംബാംഗങ്ങളും നേരിട്ട് ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ഇ.ഡി.യുടെ കണ്ടെത്തൽ.സഹോദരനായ കെ.സി.തിപ്പസ്വാമി ദുബായിൽ നിന്ന് ഓൺലൈൻ ഗെയിമിംഗ് പ്രവർത്തനങ്ങൾ കൈകാര്യം ചെയ്തിരുന്നു.ദുബായിൽ ഡയമണ്ട് സോഫ്റ്റ്‌ടെക്, ടിആർഎസ് ടെക്‌നോളജീസ്, പ്രൈം9 ടെക്‌നോളജീസ് എന്നീ മൂന്ന് സ്ഥാപനങ്ങളും ഇദ്ദേഹം നടത്തുന്നുണ്ട്.ഈ സ്ഥാപനങ്ങൾ വീരേന്ദ്രയുടെ കോൾ സെന്റർ, ഗെയിമിംഗ് ബിസിനസുകളുമായി ബന്ധപ്പെട്ടവയാണ്.
വീരേന്ദ്രയുടെ മകനായ പൃഥ്വി, അമ്മാവനായ തിപ്പസ്വാമിയുമായി ചേർന്ന് ദുബായിൽ നിന്നുള്ള ഓൺലൈൻ ഗെയിമിംഗ് പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പങ്കാളിയാണെന്ന് ഇ.ഡി. പറയുന്നു.
വീരേന്ദ്രയുടെ മറ്റൊരു സഹോദരനായ കെ.സി. നാഗരാജിൻ്റെ വസതിയിലും തിരച്ചിൽ നടന്നു. അവിടെ നിന്ന് നിരവധി സ്വത്തുരേഖകളും മറ്റ് രേഖകളും പിടിച്ചെടുത്തിട്ടുണ്ട്.
കുടുംബാംഗങ്ങളെ വിദേശത്ത് സ്ഥാപനങ്ങൾ തുടങ്ങി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ചുമതലപ്പെടുത്തിയത്, നിയമനടപടികളിൽ നിന്ന് രക്ഷപ്പെടാനുള്ള ബോധപൂർവമായ ശ്രമത്തെയാണ് സൂചിപ്പിക്കുന്നതെന്ന് ഇ ഡി കരുതുന്നു.
































One Response
😩