July 22, 2026 10:22 pm

നിലമ്പൂരിലെ താത്രിക്കുട്ടിയും സ്മാർത്തവിചാരവും

ക്ഷത്രിയൻ.

 

കുറിയേടത്ത് താത്രിക്കുട്ടിയുടെ സ്മാർത്തവിചാര ലൈനിലാണിപ്പോൾ നിലമ്പൂരിലെ അംബൂക്ക. മരുന്ന് സേവിക്കുംവിധം നേരം നോക്കിയാണ് ആരോപണം ഉന്നയിക്കുന്നത്. ആർക്ക് നേരെ എപ്പോഴാണ് അംബൂക്കയുടെ ആരോപണം വരികയെന്ന് പാഴൂർപടിയിൽ പോയാലും സൂചന പോലും കിട്ടാത്ത അവസ്ഥയാണ്.

ആരോപണവിധേയരുടെ എണ്ണം കൊണ്ട് ചരിത്രത്തിൽ ഇടം നേടിയതാണ് കുറിയേടത്ത് താത്രിയുടെ സ്മാർത്തവിചാരം. കേരള രാഷ്ട്രീയത്തിലിപ്പോൾ താത്രിക്കുട്ടിയുടെ റോളിലാണ് അംബൂക്ക.
നമ്പൂതിരി സമുദായത്തിൽ സ്വഭാവദൂഷ്യമോ നടപ്പുദൂഷ്യമോ ആരോപിക്കപ്പെടുന്ന സ്ത്രീകളാണ് താത്രിയെന്ന് അറിയപ്പെടുന്നത്. അത്തരത്തിൽ അറിയപ്പെട്ട നാമമാണ് കുറിയേടത്ത് താത്രിക്കുട്ടി. കുറ്റവിചാരണക്കിടയിൽ തന്നെ പ്രാപിച്ച പുരുഷന്മാരുടെ പട്ടിക കുറിയേടത്ത് താത്രിക്കുട്ടി നിരത്തിയപ്പോൾ വിചാരണ നടത്തിയ സ്മാർത്തൻ പോലും അന്തം വിട്ടുവെന്നാണ് പറയപ്പെടുന്നത്.
ഇടത് മുന്നണിയിൽ ചെങ്കോലും കിരീടവുമായി വാണ കാലത്താണ് അംബൂക്കയിൽ നടപ്പുദോഷം ദൃശ്യമായത്. ലൊട്ടുലൊടുക്ക് കാര്യങ്ങളിൽ തുടങ്ങി തൻ്റെയും കുടുംബത്തിൻറെയും കുളംതോണ്ടുന്ന പ്രവൃത്തിയിലേക്ക് നീങ്ങിയതോടെയാണ് അംബൂക്കക്ക് താത്രിക്കുട്ടിയിലേക്ക് പരിണാമമുണ്ടായത്. 
സ്മാർത്തവിചാരത്തിൻ്റെ ആധുനിക രൂപമായ മാധ്യമസമ്മേളനങ്ങളായിരുന്നു നിലമ്പൂർ അംബുക്കുട്ടിയുടെ സ്മാർത്തവിചാര വേദികൾ. മാപ്രകൾ സ്മാർത്തന്മാരായപ്പോൾ അംബുക്കുട്ടിയുടെ മൊഴികൾ ഒരാൾക്ക് പിറകെ മറ്റൊരാൾക്കെതിരെയായി. മലപ്പുറത്തെ പൊലീസ് സൂപ്രണ്ടും എഡിജിപി അജിത്കുമാറും കാരണഭൂതനും മരുമോൻ മന്ത്രിയുമൊക്കെ അങ്ങനെ പട്ടികയിലായി.
 
ഇടത് മുന്നണിയിൽനിന്ന് കട്ടയും പടവും മടക്കി ഇറങ്ങിയിട്ടും സ്മാർത്തവിചാരത്തിൻ്റെ ഹാങ്ങോവറിലാണ് അംബൂക്ക. അംബൂക്കയുടെ സ്മാർത്തവിചാര മൊഴിയിൽനിന്ന് താത്കാലികാശ്വാസം ലഭിച്ച പരുവത്തിലായിട്ടുണ്ട് കാരണഭൂതനും കൂട്ടരും. എന്നാൽ മറുപക്ഷത്ത് കോൺഗ്രസിൽ ഓരോരുത്തരെയും സ്മാർത്തവിചാരപ്പട്ടികയിൽ ഉൾപ്പെടുത്തിക്കൊണ്ടിരിക്കയാണ് കക്ഷി.
പിടിച്ചു ഞാനവനെക്കെട്ടി എന്ന മട്ടിലായിരുന്നു ഇടത് മുന്നണി വിട്ട അംബൂക്കക്ക് വലത് മുന്നണിയിലെ ബന്ധം. ഉപതിരഞ്ഞെടുപ്പിന് മുൻപ് വലത് മുന്നണിയിലൊരിടം എന്ന മിനിമം ലക്ഷ്യം മാത്രമേ പാവത്താന് ഉണ്ടായിട്ടുള്ളൂ. പറഞ്ഞിട്ടെന്ത് കാര്യം. പഠിച്ചതൊന്നും മറക്കാത്ത പ്രകൃതമാണ് പണ്ടുതൊട്ടേ അംബൂക്കയ്ക്ക് എന്നറിയാവുന്ന കോൺഗ്രസ് നേതൃത്വം കൈവിട്ടകളിക്കൊന്നും തയാറായില്ല. 
 ആടിന് പച്ചില കാണിക്കുന്നത് പോലെ ചില ലൊട്ടുവിദ്യകളൊക്കെ കാണിച്ചുവെന്ന് മാത്രം. കോൺഗ്രസിലായിരുന്നപ്പോൾ ഇടത് പക്ഷത്തേക്ക് പോകാൻ പൂതി.  ഇടതിലായപ്പോൾ വലതിൽ പോകാൻ പൂതി. അക്കരപ്പച്ച കണ്ടുപിടിച്ചത് തന്നെ അംബൂക്കയാണെന്ന് വേണം കരുതാൻ, ആശാൻ്റെ തവളച്ചാട്ടം കണ്ടാൽ.
യുഡിഎഫിൻ്റെ വരാന്തയിൽ പോലും ഇടംകിട്ടുന്നതിന് മുൻപെ ആ മുന്നണിയുടെ സ്ഥാനാർഥി ആരായിരിക്കണമെന്ന് നിർദേശിക്കാൻ ധൈര്യം കാണിക്കണമെങ്കിൽ ആൾ ചില്ലറക്കാരനൊന്നുമല്ല. ആര്യാടൻ ഷൗക്കത്ത് സ്ഥാനാർഥിയാകാൻ പാടില്ലെന്ന നിലപാടുമായി നിലമ്പൂരങ്ങാടിയിൽ ഇറങ്ങിയതേ അംബൂക്കയ്ക്ക് ഓർമയിൽകാണൂ. 
അപ്പോഴേക്കും ആര്യാടനാണ് സ്ഥാനാർഥിയെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചുകഴിഞ്ഞു. ഗ്രഹണസമയത്ത് ഞാഞ്ഞൂലിനും വിഷംവയ്ക്കുമെന്ന വിശ്വാസക്കാരാണ് കോൺഗ്രസ് എന്നാണ് പൊതുവെ പറയാറുള്ളത്. നിലമ്പൂരിലെ സ്ഥാനാർഥി നിർണയത്തിൽ അംബൂക്കയെന്ന ഞാഞ്ഞൂലിൻ്റെ മുന്നറിയിപ്പ് ശ്രദ്ധിച്ചില്ലെന്ന് മാത്രമല്ല, പോണാൽ പോകട്ടും എന്ന നിലപാടെടുക്കുകയും ചെയ്തു.
 
കോൺഗ്രസിന് ഇത്രമാത്രം ധൈര്യമൊക്കെയുണ്ടോ എന്ന് ആലോചിക്കുന്നവരിൽ ഇടത് മുന്നണിക്കാർ വരേയുണ്ടെന്നാണ് കേൾവി. നട്ടംതിരിയാൻ വിധിക്കപ്പെട്ട അംബൂക്കയിപ്പോൾ മോരില്ലെങ്കിലും ഉണ്ടോളാം എന്ന് പറഞ്ഞ ശുദ്ധമനസ്കൻ്റെ പരുവത്തിലായിട്ടുണ്ട്.
ഒറ്റയ്ക്ക് മത്സരിക്കണോ, കാരണഭൂതനെ പാഠം പഠിപ്പിക്കാൻ യുഡിഎഫിനെ പിന്തുണക്കണോ, വി.ഡി.സതീശനെ പാഠം പഠിപ്പിക്കാൻ ഇടതിനെ തന്നെ സഹായിക്കണോ, അതോ ഡൽഹിയിലേക്കൊരു പാലം പണിയാൻ താമരയെ തുണക്കണോ തുടങ്ങി എന്തോരം ചിന്തകളാകും അംബൂക്കയെ വലയം ചെയ്യുന്നത്. 
കേരളത്തിലെ നീരാവിയെ കാർമേഘങ്ങളായിക്കൊണ്ടുപോയി ജപ്പാനിൽ മഴപെയ്യിക്കുന്ന സൂത്രവിദ്യവരെ ഹൃദിസ്ഥമാക്കിയ തലച്ചോറിൽ എന്തെങ്കിലുമൊരു പോംവഴി എളുപ്പത്തിൽ തെളിയാതിരിക്കില്ല. സ്മാർത്തവിചാരത്തിൽ വെളിപ്പെടുത്തേണ്ട പുതിയ പേരുകൾ അതിൻ്റെ തുടർച്ചയായി പ്രതീക്ഷിക്കുകയും ചെയ്യാം.

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News