കൊച്ചി : തുടർച്ചയായ തിരഞ്ഞെടുപ്പ് തിരിച്ചടികൾക്ക് ശേഷം, തങ്ങൾക്ക് സംഭവിച്ച പിഴവുകൾ തുറന്നുസമ്മതിക്കാനും ജനകീയ അടിത്തറ വീണ്ടെടുക്കാനുമായി സി പി എം നടത്തുന്ന തിരുത്തൽ പ്രക്രിയ രാഷ്ട്രീയത്തിൽ വലിയ തരംഗങ്ങൾ സൃഷ്ടിക്കുമോ ? പോളിറ്റ് ബ്യൂറോയുടെ കടുത്ത മേൽനോട്ടത്തിൽ നടക്കുന്ന ഈ സ്വയംവിമർശനം, കേവലം വാക്കുകളിൽ ഒതുങ്ങാതെ, സംസ്ഥാന നേതൃത്വത്തിന്‍റെ ശൈലിയിലും സംഘടനാ ഘടനയിലും വലിയ അഴിച്ചുപണികൾക്ക് വഴിതുറക്കുമോ ? കാലം മറുപടി നൽകേണ്ട ചോദ്യങ്ങളാണിത്.
പാർട്ടി നേരിട്ട വലിയ പ്രഹരത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ കേന്ദ്ര കമ്മിറ്റിയും പോളിറ്റ് ബ്യൂറോയും അതീവ ഗൗരവത്തോടെയാണ് വിലയിരുത്തിയത്. “നമ്മളോർക്കണം നമ്മളെങ്ങനെ നമ്മളായെന്ന്” എന്ന കവി വാക്യം ഉദ്ധരിച്ചുകൊണ്ട് ജനറൽ സെക്രട്ടറി എം എ ബേബി ഉയർത്തിയ തിരുത്തൽ ആഹ്വാനം, കേവലം കീഴ്ഘടകങ്ങളിലെ വീഴ്ചകളെ വിരൽ ചൂണ്ടുന്നതിന് പകരമായി നേതൃത്വത്തിന്‍റെ ശൈലിയെത്തന്നെ ചോദ്യം ചെയ്യുന്നതായിരുന്നു.
പിണറായി വിജയൻ സർക്കാരിൻ്റെ അഹങ്കാരം, ധാർഷ്ട്യം, ജനങ്ങളിൽ നിന്നും അണികളിൽ നിന്നുമുള്ള അകൽച്ച,ആർഭാട ജീവിതരീതികൾ, പാർലമെൻ്റെറി അമിതാവേശം എന്നിവ പാർട്ടിയുടെ പ്രതിച്ഛായയെ സാരമായി ബാധിച്ചുവെന്ന് കേന്ദ്ര സമിതി റിപ്പോർട്ട് അക്കമിട്ടു നിരത്തി.പിണറായി വിജയനെ മാത്രം കേന്ദ്രീകരിച്ച് നടത്തിയ പ്രചാരണരീതികളും സ്ഥാനാർത്ഥി നിർണ്ണയത്തിലെ ക്രമക്കേടുകളും ജനവികാരത്തിന് എതിരായി മാറിയെന്നും വിലയിരുത്തപ്പെട്ടു.

വർഷങ്ങളായി പാർട്ടിയിൽ എതിരില്ലാത്ത നേതാവായിരുന്ന പിണറായി വിജയന്‍റെ കേന്ദ്രീകൃത ഭരണ ശൈലിക്കും തീരുമാനങ്ങൾക്കും മേൽ ഈ തിരുത്തൽ പ്രക്രിയ വലിയ ചോദ്യചിഹ്നങ്ങൾ ഉയർത്തുന്നുണ്ട്. സംസ്ഥാനത്തെ പരമോന്നത നേതാവെന്ന നിലയിൽ വിജയന് ചുറ്റും കറങ്ങിയിരുന്ന സിപിഎം, വീണ്ടും പാർട്ടിയുടെ പരമാധികാരത്തിലേക്ക് മടങ്ങേണ്ടതുണ്ടെന്ന ശക്തമായ സൂചനയാണ് പോളിറ്റ് ബ്യൂറോ നൽകുന്നത്.തെററ് പററിയത് ജനങ്ങൾക്കാണെന്ന് പിണറായിയുടെ വാദങ്ങൾ പാർടി തള്ളുന്നു. തങ്ങൾക്കാണെന്ന് ഏററുപറയുന്നു എന്നതും ശ്രദ്ധേയം.
പോളിറ്റ് ബ്യൂറോ നിരത്തിയ രൂക്ഷ വിമർശനങ്ങൾക്ക് മുന്നിൽ, മുൻകാലങ്ങളിലേതുപോലെ തീരുമാനങ്ങൾ ഏകപക്ഷീയമായി അടിച്ചേൽപ്പിക്കാൻ, ഇ ഡിയുടെ മാസപ്പടിക്കേസിൽ കുടുങ്ങിയ പിണറായിക്കും സാധിക്കാതെ വരുന്നു. അതേസമയം, പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍റെ ശൈലിയും പരസ്യ പ്രസ്താവനകളും കടുത്ത വിമർശനത്തിന് വിധേയമായി. പ്രശ്നങ്ങളെ രാഷ്ട്രീയമായും സംഘടനാപരമായും കൈകാര്യം ചെയ്യുന്നതിൽ സംഭവിച്ച പരാജയം ചൂണ്ടിക്കാട്ടി സംസ്ഥാന സെക്രട്ടറിക്കെതിരെ ഔദ്യോഗികമായി ശാസന നടപടിയുണ്ടായതും പാർട്ടിക്കുള്ളിലെ പുതിയ ശക്തിസമവാക്യങ്ങളുടെ തെളിവാണ്.
പാർട്ടി നേരിട്ട അടിത്തറ ചോർച്ച തടയാൻ പോളിറ്റ് ബ്യൂറോ ശക്തമായി ഇടപെട്ടതോടെ, സംസ്ഥാന നേതൃത്വത്തിൽ ഒരു പുതിയ നിര ഉയർന്നുവരുകയാണ് എന്ന് കരുതണം.സംഘടനാ മികവും ജനകീയ മുഖവുമുള്ള നേതാക്കളെ മുൻനിരയിലേക്ക് കൊണ്ടുവന്ന് നഷ്ടപ്പെട്ട ജനവിശ്വാസം തിരിച്ചെടുക്കാനാണ് നീക്കം.
മുൻ കണ്ണൂർ ജില്ലാ സെക്രട്ടറിയും പ്രബല നേതാവുമായ പി ജയരാജൻ,മുൻ മന്ത്രിമാരായ എം ബി രാജേഷ്, വി ശിവൻകുട്ടി, രാജ്യസഭാംഗം അംഗം ജോൺ ബ്രിട്ടാസ് എന്നിവരെ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് പുതുതായി ഉൾപ്പെടുത്തിയത് ഇതിന്‍റെ ആദ്യ പടിയാണ്. യുവനേതാക്കൾക്ക് വരും നാളുകളിൽ കൂടുതൽ സംഘടനാപരമായ ചുമതലകൾ ലഭിക്കുമെന്ന് ഉറപ്പാണ്.
ഈ തിരുത്തൽ നടപടികളും നേതൃനിരയിലെ മാറ്റവും രാഷ്ട്രീയത്തിൽ അത്യന്തം നിർണ്ണായകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.പാർട്ടി അണികൾക്കിടയിൽ വർഷങ്ങളായി പുകഞ്ഞിരുന്ന അസംതൃപ്തിക്ക് ഒരു പരിധിവരെ ശമനം നൽകാൻ ഈ സ്വയംവിമർശനം സഹായിക്കും. എന്നാൽ, അണികളെയും ജനങ്ങളെയും ബോധ്യപ്പെടുത്താൻ തക്കവണ്ണം ഈ ശൈലി മാറ്റം താഴെത്തട്ടിൽ നടപ്പിലാക്കാൻ സാധിച്ചില്ലെങ്കിൽ ഇത് കേവലം മറ്റൊരു “വാചകമടി”യായി ചുരുങ്ങും.
മുഖ്യമന്ത്രി വി.ഡി. സതീശനും യുഡിഎഫിനും ഇത് വലിയൊരു രാഷ്ട്രീയ ആയുധമാണ് നൽകുന്നത്. ഇടതുമുന്നണിയുടെ പത്തുവർഷത്തെ ഭരണം പരാജയമായിരുന്നുവെന്ന് സി പി എം തന്നെ സമ്മതിക്കുന്നുവെന്ന വാദം ഉയർത്തി വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ മേൽക്കൈ നേടാൻ അവർ ശ്രമിക്കും.അതേസമയം, ബിജെപിയാവട്ടെ ഇടതുമുന്നണിയുടെ വോട്ട് ബാങ്കിൽ ഉണ്ടായ വിള്ളലുകൾ മുതലെടുത്ത് തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കാൻ സർവ്വ സന്നാഹങ്ങളും പുറത്തെടുക്കും.സി പി എമ്മിലെ ഈഴവ വോട്ടുകളായിരിക്കും അവരുടെ ലക്ഷ്യങ്ങളിൽ പ്രധാനം.
ചുരുക്കത്തിൽ, ഈ വെട്ടിത്തുറന്ന സ്വയംവിമർശനവും തിരുത്തൽ പ്രക്രിയയും പാർട്ടിയുടെ നിലനിൽപ്പിനും കേരള രാഷ്ട്രീയത്തിന്‍റെ ദിശാബോധത്തിനും ഒരുപോലെ നിർണ്ണായകമാണ്. അഹങ്കാരം വെടിഞ്ഞ്,ധിക്കാരത്തിൻ്റയും അക്രമത്തിൻ്റെയും ശൈലി മാറ്റാനും പുതിയ തലമുറയെ വിശ്വസിച്ചുകൊണ്ട് മുന്നോട്ടുപോകാനും പാർട്ടി തയ്യാറായാൽ മാത്രമേ ഇടതുപക്ഷത്തിന് തങ്ങളുടെ നഷ്ടപ്പെട്ട സ്വാധീനം തിരിച്ചുപിടിക്കാൻ കഴിയൂവെന്ന് രാഷ്ടീയ നിരീക്ഷകർ വിലയിരുത്തുന്നു.































